പത്തനംതിട്ട: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയർ ഊരി വിടരുതെന്നും എന്തും വിളിച്ചു പറഞ്ഞ് നാടിനെ അപമാനിക്കാമെന്നാണോ ഗവർണർ കരുതുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഗവർണറുടെ ബ്ലഡി കണ്ണൂർ പരാമർശത്തിനെതിരെയും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. കണ്ണൂരിലെ ചരിത്ര സംഭവങ്ങൾ എണ്ണിപറഞ്ഞ ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കണ്ണൂരിനെക്കുറിച്ച് അവസര വാദിയായ ആരിഫ് മുഹമ്മദ് ഖാനെന്തറിയാം?.മരിച്ചു വീണവരുടെ രക്തം ആണോ ആരിഫ് ഖാന് ബ്ലഡി?.എന്തും വിളിച്ചു പറഞ്ഞു നാടിനെ അപമാനിക്കാം എന്നാണോ കരുതുന്നത്.നായനാരെയും കെ. കരുണാകരന്റേയും ഉൾപ്പെടെ പേരുകൾ ആരിഫ് ഖാന് അറിയില്ല.

കണ്ണൂരിലെ രക്തസാക്ഷിത്വം എണ്ണിപറഞ്ഞുകൊണ്ടാണ് പിണറായി വിജയൻ ഗവർണർക്ക് മറുപടി നൽകിയത്. ഗവർണറെ ഈ നിലയ്ക്ക് വിടുന്നത് ശരിയല്ല എന്ന് കേന്ദ്രം മനസിലാക്കണം. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയർ ഊരി വിടരുത്. പ്രതിഷേധത്തെ തല്ലി ഒതുക്കാം എന്നാണോ ഗവർണർ കരുതുന്നത്? വിവര ദോഷത്തിന് അതിരു വേണം. ഞാൻ ഇറങ്ങിയപ്പോൾ അവർ ഓടിപ്പോയി എന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികൾ അടുത്ത് വന്നാൽ നിങ്ങള് എന്ത് ചെയ്യും എന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. ഇപ്പോൾ ഇത്രേ പറയുന്നുള്ളു. കൂടുതൽ പറയുന്നില്ല.ഞാൻ ഈ സ്ഥാനത്ത് ഇരിക്കുന്നതുകൊണ്ട് ഇത്രയെ പറയുന്നുള്ളു. ഒതുക്കത്തിൽ നിർത്തുന്നത് ആണ് നല്ലത്. അത് കയർ ഊരി വിടുന്നവർ ശ്രദ്ധിച്ചാൽ നല്ലതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ്സിൽ പറഞ്ഞു.

കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്‌ഐ ബാനർ ഉയർത്തിയതിനെ ശക്തമായി അപലപിച്ചുകൊണ്ടും മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചും രാജ്ഭവൻ വാർത്താക്കുറിപ്പിറക്കിയിരുന്നു. കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ബാനറുകൾ നീക്കാത്തതിൽ ഗവർണർ പൊലീസിനോട് കയർത്തിരുന്നു. തുടർന്ന് ബാനറുകൾ പൊലീസ് നീക്കം ചെയ്യുകയായിരുന്നു. ഈ രണ്ട് സംഭവങ്ങൾക്കും പിന്നാലെയാണ് ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. കറുത്ത ബാനറിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്നായിരുന്നു ഗവർണർ വാർത്താക്കുറിപ്പിൽ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ എസ്എഫ്‌ഐ ബാനർ കെട്ടില്ല. സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകരുന്നതിന്റെ തുടക്കമെന്നും ഭരണ ഘടന സംവിധാനം തകർക്കാൻ മുഖ്യമന്ത്രി ബോധപൂർവ്വം ശ്രമിക്കുകയാണെന്നും ഗവർണർ വാർത്താക്കുറിപ്പിൽ ആരോപിച്ചു.