തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമം കഴിഞ്ഞ പൂരം നാളില്‍ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ കൈയില്‍ കിട്ടും. വിവരങ്ങള്‍ ഇപ്പോള്‍ തനിക്ക് അറിയില്ല അതേക്കുറിച്ച് ഇപ്പോള്‍ തനിക്ക് പറയാന്‍ കഴിയില്ല. റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശ്ശൂരില്‍ അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിദിന ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ആ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 24-നകം കിട്ടണമെന്ന് മുഖ്യമന്ത്രി എന്ന നിലയ്ക്ക് താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും പിണറായി പറഞ്ഞു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ എന്താണെന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിഷയത്തില്‍ മാധ്യമങ്ങളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

ഡി.ജി.പിയുടെ കൈയിലാണ് നിലവില്‍ റിപ്പോര്‍ട്ട് ഉള്ളത്. നാളെ ഇത് തന്റെ കൈയില്‍ എത്തും. റിപ്പോര്‍ട്ടില്‍ ഇന്നതാണ് പറഞ്ഞിരിക്കുന്നത് എന്ന് ചില വലതുപക്ഷ മാധ്യമങ്ങള്‍ വലിയതോതില്‍ ഇപ്പോഴേ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എവിടെ നിന്നാണ് ലഭിച്ചത്? അവര്‍ക്ക് തോന്നിയതെല്ലാം എഴുതിവെക്കുകയാണ്. അവര്‍ ആഗ്രഹിച്ചതാണ് റിപ്പോര്‍ട്ടുചെയ്യുന്നത്.

ആളുകള്‍ക്കിടയില്‍ വല്ലാത്ത വികാരം ഉണ്ടാക്കുകയാണ് മാധ്യമങ്ങള്‍. അന്വേഷണത്തിന്റെ ഭാഗമായി എന്തോ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു എന്ന പ്രതീതി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഈ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന് വന്നാല്‍ എത്ര വലിയ നെറികേടാവും വലതുപക്ഷ മാധ്യമങ്ങള്‍ കാണിച്ചിരിക്കുക. എങ്ങനെയെങ്കിലും നാട് തകര്‍ന്നാല്‍ മതി എന്ന നിലപാടാണ് നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്നും പിണറായി വിമര്‍ശിച്ചു.

മാധ്യമങ്ങള്‍ കൂട്ടായി ആലോചിച്ച് തിരുത്താന്‍ തയ്യാറാകണമെന്നും ഇത്തരം തെറ്റായ നടപടികള്‍കൊണ്ട് നാട് വല്ലാതെ തകര്‍ന്നുപോകുമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 23 ന് തന്നെ റിപ്പോര്‍ട്ട് ഡിജിപിയുടെ ഓഫീസിലെത്തി. ആ റിപ്പോര്‍ട്ട് നാളെ എന്റെ കൈയ്യിലെത്തും. നിക്ഷിപ്ത താത്പര്യക്കാരുടെ എതിര്‍പ്പിന് മുന്നില്‍ വഴങ്ങിക്കൊടുക്കേണ്ടതല്ല സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പാര്‍ട്ടിയുടേതായ മാര്‍ഗ്ഗത്തില്‍ മുന്നോട്ട് പോവുകയാണ്. നിക്ഷിപ്ത താത്പര്യക്കാരുടെ എതിര്‍പ്പിന് വഴങ്ങില്ല. പറഞ്ഞ് മനസ്സിലാക്കുമ്പോള്‍ വഴങ്ങിയില്ലെങ്കില്‍ സര്‍ക്കാര്‍ സര്‍ക്കാരിന്റെ വഴിക്കു നീങ്ങുമെന്നു