- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ അദ്ധ്യാപികയിൽ എത്രമാത്രം വർഗ്ഗീയ വിഷം! മുസഫർനഗറിലുണ്ടായ സംഭവം ഒറ്റപ്പെട്ട ഒന്നല്ല; ജനാധിപത്യത്തിന്റെ മഹത്തായ മാതൃകയിൽ നിന്നും വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വർഗീയത ശ്രമിക്കുന്നത്; മതേതര വിശ്വാസികൾ കരുത്തുറ്റ പ്രതിരോധം തീർക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുസഫർനഗറിൽ ഖുബാപുരിലെ നേഹ പബ്ലിക് സ്‌കൂളിൽ സഹപാഠികളെക്കൊണ്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപിക തല്ലിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റ്. വർഗീയതയും ഫാഷിസവും മനുഷ്യനിൽനിന്നു സഹാനുഭൂതിയുടെയും സ്‌നേഹത്തിന്റെയും അവസാന കണികയും വറ്റിച്ചു കളയുമെന്ന് ഓർമിപ്പിക്കുന്ന വാർത്തയാണിതെന്നു മുഖ്യമന്ത്രി കുറിച്ചു.
''7 വയസ്സുള്ള കുഞ്ഞിനെ അവന്റെ മതം മുൻനിർത്തി ശിക്ഷിക്കാൻ മാത്രമല്ല, ആ ശിക്ഷ അന്യമതസ്ഥരായ സഹപാഠികളെകൊണ്ട് നടപ്പാക്കിക്കാനും ഒരു അദ്ധ്യാപികയ്ക്ക് സാധിക്കണമെങ്കിൽ വർഗീയവിഷം എത്രമാത്രം അവരെ ഗ്രസിച്ചിട്ടുണ്ടാകണം. സംഘപരിവാർ പ്രത്യയശാസ്ത്രത്തിനെതിരെ കൂടുതൽ കരുത്തുറ്റ പ്രതിരോധം ഉയർത്താൻ നമുക്ക് കഴിയേണ്ടതുണ്ട് എന്ന താക്കീതു കൂടിയായി ഈ സംഭവം മാറിയിരിക്കുന്നു. ആ ഉത്തരവാദിത്തം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാൻ ജനാധിപത്യ മതേതര വിശ്വാസികളെല്ലാം കൈകോർക്കണം'' മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സംഭവത്തിൽ, അദ്ധ്യാപിക തൃപ്ത ത്യാഗിക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ, താൻ ചെയ്തതിനെ അദ്ധ്യാപിക ആവർത്തിച്ച് ന്യായീകരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ സ്‌കൂൾ അടച്ചിട്ടിരിക്കുകയാണ്.
പിണറായി വിജയന്റെ കുറിപ്പ്:
വർഗീയതയും ഫാഷിസവും മനുഷ്യനിൽ നിന്നും സഹാനുഭൂതിയുടെയും സ്‌നേഹത്തിന്റെയും അവസാന കണികയും വറ്റിച്ചു കളയുമെന്ന് വീണ്ടുംവീണ്ടും ഓർമിപ്പിക്കുന്ന വാർത്തയാണ് ഉത്തർപ്രദേശിലെ മുസഫർനഗറിൽനിന്നും വന്നിരിക്കുന്നത്. ഏഴു വയസ്സുള്ള കുഞ്ഞിനെ അവന്റെ മതം മുൻനിർത്തി ശിക്ഷിക്കാൻ മാത്രമല്ല, ആ ശിക്ഷ അന്യമതസ്ഥരായ സഹപാഠികളെകൊണ്ട് നടപ്പാക്കിക്കാനും ഒരു അദ്ധ്യാപികയ്ക്ക് സാധിക്കണമെങ്കിൽ വർഗീയവിഷം എത്രമാത്രം അവരെ ഗ്രസിച്ചിട്ടുണ്ടാകണം!
കലാപങ്ങളിലൂടെ സംഘപരിവാർ ആഴത്തിൽ പരുക്കേൽപ്പിച്ച മുസഫർനഗറിലുണ്ടായ ഈ സംഭവം ഒറ്റപ്പെട്ട ഒന്നല്ല. ജനാധിപത്യത്തിന്റെ മഹത്തായ മാതൃകയിൽ നിന്നും വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വർഗീയത ശ്രമിക്കുന്നത്. ഹരിയാനയിൽനിന്നും മണിപ്പുരിൽനിന്നും യുപിയിൽനിന്നുമെല്ലാം വരുന്ന വാർത്തകൾ അതിനെ സാധൂകരിക്കുന്നു. ന്യൂനപക്ഷങ്ങളെയും ദലിത് ജനവിഭാഗങ്ങളെയും അമാനവീകരിച്ച് മൃഗങ്ങളേക്കാൾ മോശമായ സാമൂഹ്യപദവിയിൽ ഒതുക്കുന്നതിനാണ് സംഘപരിവാർ ശ്രമിക്കുന്നത്.
അവരുടെ അപകടകരമായ വർഗീയ പ്രചാരണത്തിന് ഒരു വ്യക്തിയെ എത്രത്തോളം പൈശാചികവൽക്കരിക്കാൻ പറ്റുമെന്ന് ഈ പുതിയ വാർത്ത ഒന്നുകൂടി അടിവരയിടുന്നു. മനുഷ്യന് അധഃപ്പതിക്കാവുന്ന ഏറ്റവും മോശം മാനസികാവസ്ഥയാണ് വർഗീയതയെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. സംഘപരിവാർ പ്രത്യയശാസ്ത്രത്തിനെതിരെ കൂടുതൽ കരുത്തുറ്റ പ്രതിരോധം ഉയർത്താൻ നമുക്ക് കഴിയേണ്ടതുണ്ട് എന്ന താക്കീതു കൂടിയായി ഈ സംഭവം മാറിയിരിക്കുന്നു. ആ ഉത്തരവാദിത്തം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാൻ ജനാധിപത്യ മതേതര വിശ്വാസികളെല്ലാം കൈകോർക്കണം. കരുത്തുറ്റ പ്രതിരോധം തീർക്കണം.




