- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗം; വസ്തുതകളുടെ തരിമ്പുപോലുമില്ല; ഗൂഢപദ്ധതിയുടെ ഭാഗമായ ആളെക്കൊണ്ട് പഴയ ആരോപണങ്ങൾ അയവിറക്കിച്ച് നേട്ടം കൊയ്യാമെന്ന് കരുതുന്നത് പാഴ് വേല എന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകൾ ജനങ്ങൾ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങൾ തന്നെ കേസിൽ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്. ഇതിൽ വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും അടിസ്ഥാനരഹിതമായ പ്രചാരണങ്ങളെ ജനങ്ങൾ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
ഇന്ന് ദൃശ്യമാധ്യമങ്ങളിലൂടെ ചില കേസുകളെപ്പറ്റി അവയിൽ പ്രതിയായ വ്യക്തി നടത്തിയ ചില പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സ്വർണ്ണക്കടത്ത് പുറത്തുവന്ന അവസരത്തിൽ തന്നെ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് കേന്ദ്ര സർക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണ്. പിന്നീട് അന്വേഷണ രീതികളെപ്പറ്റിയുണ്ടായ ന്യായമായ ആശങ്കകൾ യഥാസമയം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്രോതസ് മുതൽ അവസാന ഭാഗം വരെയുള്ള കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് നിർബന്ധമുള്ള ഞങ്ങൾക്കെതിരെ സങ്കുചിത രാഷ്ട്രീയ കാരണങ്ങളാൽ ചില കോണുകളിൽ നിന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
ഇത് ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകൾ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങൾ തന്നെ കേസിൽ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്. ഇതിൽ വസ്തുതകളുടെ തരിമ്പുപോലുമില്ല.
അസത്യങ്ങൾ വീണ്ടും ജനമധ്യത്തിൽ പ്രചരിപ്പിച്ച് ഈ സർക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇച്ഛാശക്തി തകർക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് വൃഥാവിലാണെന്നുകൂടി ബന്ധപ്പെട്ടവരെ ഓർമിപ്പിക്കട്ടെ.
ദീർഘകാലമായി പൊതുരംഗത്ത് ജനങ്ങൾക്കൊപ്പം നിൽക്കുകയും വ്യാജ ആരോപണങ്ങൾ നേരിട്ടിട്ടും പതറാതെ പൊതുജീവിതത്തിൽ മുന്നോട്ടുനീങ്ങുകയും ചെയ്യുന്നവർക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിപ്പിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണെന്നുള്ളത് വ്യക്തമാണ്. അത്തരമൊരു ആളെക്കൊണ്ട് പഴയ ആരോപണങ്ങൾ അയവിറക്കിച്ച് നേട്ടം കൊയ്യാമെന്ന് കരുതുന്നവർക്കുള്ള മറുപടി നമ്മുടെ സമൂഹം നൽകുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.
കേരളത്തിന്റെ സമഗ്ര വികസനത്തിനും സാമൂഹ്യക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങൾ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യും.
മുഖ്യമന്ത്രി മാറി നിൽക്കണമെന്ന് കെ.സുധാകരൻ
അതേസമയം, സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും ഇക്കാര്യത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ തീരുമാനമെടുക്കണമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടു.
'ആത്മാഭിമാനമുണ്ടെങ്കിൽ സ്വപ്ന സുരേഷിന്റെ ആരോപണത്തെ അതിജീവിക്കാൻ പിണറായിക്ക് കഴിയണം. അതുവരെ പൊതുരംഗത്തുനിന്ന് മാറിനിക്കാനുള്ള സാമാന്യ ജനാധിപത്യ വിവേകമെങ്കിലും മുഖ്യമന്ത്രി കാണിക്കണം'-സുധാകരൻ പറഞ്ഞു.
ഒരു മുഖ്യമന്ത്രിയും ഇതുവരെ സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതിയായിട്ടില്ല. കോടികൾ അടിച്ചുമാറ്റിപോയിട്ടുണ്ട്, ദുർവിനിയോഗം കാട്ടിയിട്ടുണ്ട്, അഴിമതി കാണിച്ചിട്ടുണ്ട്. പക്ഷേ സ്വർണക്കള്ളക്കടത്ത് കേസിൽ ഒരു മുഖ്യമന്ത്രി പങ്കാളിയാകുന്നത് ഇതാദ്യത്തെ സംഭവമാണ്. ബിരിയാണി പാത്രത്തിൽ ഭാരമുള്ള സാധനം കൊണ്ടുവന്നു എന്നാണ് സ്വപ്ന പറഞ്ഞത്. ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തിൽ സ്വർണം കടത്തിയെന്ന് ആദ്യമായി കേൾക്കുകയാണ്. ഇതിനേക്കാൾ അപമാനകരമായ സംഭവം ഉണ്ടാകുമോ എന്ന് ഈ നാട് ആലോചിക്കേണ്ടതാണ്.
സ്വപ്നയുടെ വെളിപ്പെടുത്തൽ വരുമ്പോൾ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഈ അഴിമതിക്കേസിൽ പങ്കുണ്ടാകുമെന്ന് കേരളത്തിലെ ജനങ്ങളാരും വിശ്വസിച്ചിരുന്നില്ല. എന്നാൽ സ്വപ്ന സുരേഷിന്റെ 164 മൊഴിയും മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലും സത്യാവസ്ഥ തുറന്നുപറച്ചിലും കേരളത്തിലെ ജനങ്ങളെ മാത്രമല്ല, ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ മുഴുവൻ ഭയപ്പെടുത്തിയിരിക്കുന്നു.
മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ സാധിക്കുമോ എന്ന് കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിക്കണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ ഒരു മുഖ്യമന്ത്രിയും ഇതുപോലെ ഭീകരമായ അഴിമതിക്കേസിൽ പ്രതിയായി ജനങ്ങൾക്ക് മുന്നിൽ തലകുനിച്ച് നിന്നിട്ടില്ല. അതുകൊണ്ട് തന്നെ ആത്മാഭിമാനം ഉണ്ടെങ്കിൽ സ്വപ്ന സുരേഷിന്റെ ആരോപണം അതിജീവിക്കും വരെ പൊതുരംഗത്ത് നിന്ന് മാറിനിൽക്കാനുള്ള സാമാന്യ ജനാധിപത്യവിവേകം അദ്ദേഹം കാണിക്കണം.
മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നത് ആ കസേരക്കും ജനാധിപത്യസംവിധാനത്തിനും അപമാനമാണെന്നും സുധാകരൻ പറഞ്ഞു. കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം. അല്ലെങ്കിൽ ഈ കേസൊക്കെ തേഞ്ഞുമാഞ്ഞുപോകും. സ്വപ്നയുടെ ആരോപണത്തിൽ അന്വേഷണം നടക്കട്ടെയെന്നും സത്യാവസ്ഥ കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് സ്വപ്നയുടെ വെളിപ്പെടുത്തലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.