തിരുവനന്തപുരം: വയനാട്ടിൽ തന്റെ കന്നി മത്സരത്തിന് വരുന്ന പ്രിയങ്കാ ഗാന്ധിക്കെതിരെ സിപിഐ തന്നെ മത്സരിക്കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും. ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കിൽ കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം എഐസിസി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം.

"കോൺഗ്രസിന്റെ മനസിലെ പദ്ധതി ഇതായിരുന്നു എങ്കിലും അവർ വയനാട്ടിലെ ജനങ്ങളെ കബളിപ്പിക്കാൻ പാടില്ലായിരുന്നു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെ ഇങ്ങനെ ഒരു വേഷം കെട്ടിച്ചത് ശരിയായില്ല. ഇന്ത്യാ സഖ്യത്തിന്റെ രാഷ്ട്രീയ മുഖമാണ് കോൺഗ്രസും സിപിഐയും. ഞങ്ങൾ മത്സരിക്കുന്നത് പ്രധാനമായും ബിജെപിക്ക് എതിരായാണ്. ബിജെപിയുടെ ശക്തി കേന്ദ്രമായ വടക്കേ ഇന്ത്യയിൽ ഒരിടത്തും മത്സരിക്കാതെ ബിജെപി ജയിക്കില്ലെന്ന് ഉറപ്പുള്ള സ്ഥലത്തേക്ക് രാഹുലിനെ മത്സരിക്കാൻ എത്തിച്ചത് രാഷ്ട്രീയമായി തെറ്റാണ്. ആ തെറ്റ് കോൺഗ്രസിന്റെ ദൂരക്കാഴ്ച ഇല്ലായ്മയുടെ ഫലമാണ്"ബിനോയ് വിശ്വം പറഞ്ഞു.

"സിപിഐ വയനാട്ടിൽ മത്സരിക്കും. സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും. സ്ഥാനാർത്ഥിയെക്കുറിച്ച് എനിക്ക് ഒറ്റയ്ക്ക് അഭിപ്രായം പറയാൻ കഴിയില്ല. സ്ഥാനാർത്ഥി നിർണയത്തിന് പാർട്ടിക്ക് രീതിയുണ്ട്. ഞങ്ങൾ മത്സരരംഗം വിടണമെന്ന വാദം ചില കേന്ദ്രങ്ങൾ ഉന്നയിക്കുന്നുണ്ട്. ഞങ്ങൾ മത്സരരംഗത്ത് ഉണ്ടാകും. കേരളത്തിലെ രാഷ്ട്രീയ യാഥാർഥ്യം എല്ലാവർക്കും അറിയാം. ഞങ്ങൾ രംഗം വിട്ടാൽ ഒരുപാട് വോട്ടുകൾ ബിജെപിയിലേക്ക് പോകും. ബിജെപിയെ ശക്തിപ്പെടുത്തുന്ന ഒന്നും സിപിഐ ചെയ്യില്ല. അതിനാൽ മത്സരരംഗത്തുണ്ടാകും"ബിനോയ് വിശ്വം പറഞ്ഞു.