- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതുപ്പള്ളി തെരഞ്ഞെടുപ്പ് നിമിത്തമായി; സിപിഎമ്മിനെതിരേ തിരിഞ്ഞ് സൈബർ സഖാക്കളും സ്വന്തം പാർട്ടി നേതാക്കന്മാരും; വീണാ ജോർജിന്റെ മണ്ഡലത്തിലെ നരകയാതന ചൂണ്ടിക്കാട്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫേസ് ബുക്ക് പോസ്റ്റ്
പത്തനംതിട്ട: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സംസ്ഥാന സർക്കാരിന് മാത്രമല്ല, പിടിവിട്ട അന്തം കമ്മികൾക്കും സിപിഎമ്മിന്റെ പ്രാദേശിക തലത്തിലുള്ള നേതാക്കൾ മുതൽ മുകളിലോട്ടുള്ളവർക്കും കൂടിയുള്ളതാണ്. പുതുപ്പള്ളിയിലെ നാണം കെട്ട തോൽവിക്ക് പിന്നാലെ അവർ സർക്കാരിനും സിപിഎമ്മിനുമെതിരേ പരസ്യമായി പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു. തല പോയാലും വേണ്ടില്ല സത്യം പറയുക തന്നെ എന്നവർ തീരുമാനിച്ചിരിക്കുന്നു. അത്തരത്തിൽ രണ്ട് പേരുടെ പ്രതികരണമാണ് മറുനാടൻ പങ്കുവയ്ക്കുന്നത്. ഒന്ന് ഏതു പ്രതിസന്ധി ഘട്ടത്തിലും സർക്കാരിന് വേണ്ടി സൈബർ പോരാട്ടം നടത്തുന്ന ഒരു പോരാളി ഷാജിയുടേതാണ്. രണ്ടാമത്തേത് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വീട് ഉൾക്കൊള്ളുന്ന സിപിഎം ബ്രാഞ്ച് കമ്മറ്റിയുടെ സെക്രട്ടറിയുടേതാണ്. അത്രക്ക് ഗതി കെട്ടിട്ടാണ് ഇവർ ഫേസ് ബുക്കിൽ പ്രതികരിച്ചിരിക്കുന്നത്.
ജേയ് ഡിബിഐ എന്ന സിപിഎമ്മിന്റെ സൈബർ പോരാളി പുതുപ്പള്ളി തോൽവിക്ക് ഫേസ് ബുക്കിൽ ഇങ്ങനെ എഴുതി:
ഭരണ വിരുദ്ധ വികാരം എന്നൊക്കെ തള്ളുന്ന മാധ്യമ നുണകളെ അവഗണിക്കുമ്പോളും ഈ ഉള്ളവന് ഇടത്പക്ഷ സർക്കാറിന് അൽപ്പമെങ്കിലും ആ വിരുദ്ധവികാരം ഉളവാക്കിയേക്കാം എന്ന് കരുതുന്ന, സ്വന്തം കാലിനടിയിലെ മണ്ണ് ഒലിപ്പിച്ച് കളയുന്ന മന്ത്രിമാർ മാറിയാൽ പരിഹരിക്കാൻ കഴിയും എന്ന് കരുതുന്ന, മുഴുവൻ സമയ മന്ത്രിമാർ വേണമെന്ന് കരുതുന്ന, രണ്ടേ രണ്ട് വകുപ്പുകളേ ഉള്ളൂ...
ഒന്ന്: ആഭ്യന്തരം. രണ്ട്: ഐ.ടി. ഇതിന് രണ്ടും പാർട്ടി മുഴുവൻ സമയ മന്ത്രിമാരെ കണ്ടെത്തി ചുമതല ഏൽപ്പിക്കണം എന്ന് മാത്രം പറഞ്ഞ് വെക്കുന്നു...!
ഇത്രയും നാൾ ന്യായീകരണം മാത്രം നടത്തിയിരുന്ന ജേയ് ആഭ്യന്തരവും ഐടിയും വകുപ്പുകൾ മുഖ്യമന്ത്രി ഒഴിയണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
പത്തനംതിട്ട നഗരത്തിന്റെ ഭീകരാവസ്ഥയും ദുരവസ്ഥയും കണ്ട് മനംനൊന്താണ് ആറന്മുള എംഎൽഎ കൂടിയായ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി എല്ലാം തകർന്നവനെപ്പോലെ പാർട്ടിക്കെതിരേ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്. കുമ്പഴ ബ്രാഞ്ച് സെക്രട്ടറി അഡ്വ. ഷാൻ പഴയവീട്ടിൽ കുറിച്ചത് ഇങ്ങനെ:
ഒരുപാട് നാളുകളായി ഈ അവസ്ഥയിൽ എന്റെ നാട്..
പത്തനംതിട്ട നഗര ത്തോട് എന്തിനാണ് ഈ അവഗണന ?
ഇവിടെ വികസനം ചർച്ചചെയ്യേണ്ടേ ?
നഗരം, നിയമസഭ, ജില്ലാ, സംസ്ഥാനം എല്ലായിടത്തും ഇടതു ഭരണം. എന്നിട്ടും എന്റെ നാട് മാത്രം വികസിച്ചില്ല അതുപോട്ടെ, അപകടഭയമില്ലാതെ യാത്ര തന്നെ ഇവിടെ സാധിക്കുന്നില്ല. വാഹനങ്ങൾ വേഗം കേടാകുന്നു.ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു. നഗര പ്രാദേശങ്ങളിൽ വോട്ട് ചോദിച്ച് ഇത്തവണ ഞാൻ ഇറങ്ങുന്നില്ല.
നാണം, ഉളുപ്പ് എന്നത് എനിക്ക് ഒരു പ്രശ്നമാണ്
ആവശ്യത്തിനും,
ആവേശത്തിനുമല്ലാതെ
ആദർശത്തിന്റെ പേരിൽ പാർട്ടിയെ സ്നേഹിക്കുന്നവർ,
വിജയത്തിനെന്നതു പോലെ പരാജയത്തിലും ശബ്ദമുയർത്തണം.
ഭരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും
സർക്കാർ വീഴ്ചകളെ ക്രിയാത്മക വിമർശനം നടത്തണം,
തിരുത്തിക്കണം.
ഇല്ലെങ്കിൽ നിങ്ങളുടെ മൗനം പാർട്ടിയെ കൂടുതൽ വീഴ്ചകളിലേക്ക് എത്തിക്കും..
ജില്ലാ ആസ്ഥാനം ഉൾക്കൊള്ളുന്ന പത്തനംതിട്ട നഗരത്തിന്റെ അവസ്ഥ അതിഭീകരമാണ്. വമ്പൻ കുഴികൾ, തകർന്ന റോഡുകൾ, പുറമേ കൈയേറ്റവും വാഹന ബാഹുല്യവും ചെളിക്കുളങ്ങളും. മഴ ശക്തിപ്പെട്ടതോടെ നഗരത്തിലെ റോഡുകളിലൂടെ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ജലവിതരണക്കുഴലുകൾ ഇടുന്നതിനായി കുഴികളെടുത്ത ഭാഗങ്ങളാണ് ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. മഴയിൽ റോഡും തോടും തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്.
മഴ ശക്തിപ്പെട്ടതോടെ നഗരത്തിലെ മിക്ക റോഡുകളും തോടുകളായി മാറി. പൈപ്പിടാൻ കുഴിച്ച കുഴി മൂടാൻ മണ്ണും കല്ലുമിട്ട് ഉറപ്പിച്ചിരുന്നത് ഒലിച്ചു പോയതോടെ വലിയ കുഴികൾ നഗരവീഥികളിൽ രൂപപ്പെട്ടു കഴിഞ്ഞു. വെള്ളം കെട്ടിക്കിടക്കുന്ന ഈ കുഴികളിലൂടെ ചാടിയാണു ജനങ്ങളുടെ യാത്ര. സെൻട്രൽ ജങ്ഷനിൽ റോഡ് കുണ്ടും കുഴിയുമായി മാറിയിരിക്കുകയാണ്. ഇന്റലോക്ക് കട്ട നീക്കിയ ഭാഗങ്ങൾ അതേപോലെ ഇട്ടിരിക്കുന്നതിനാൽ വാഹനയാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നു. സെന്റ് പീറ്റേഴ്സ് ജങ്ഷൻ മുതൽ അബാൻ വരെയും സെൻട്രൽ ജങ്ഷൻ സ്റ്റേഡിയം ജങ്ഷൻ റോഡിലുമാണ് പൈപ്പ് കുഴികൾ ഉള്ളത്.
ജില്ലാ സൈനിക ക്ഷേമ ഓഫീസിനു മുൻപിൽ റോഡിലെ വലിയ കുഴി യാത്രക്കാർക്ക് ഭീഷണിയാണ്. ജനറൽ ആശുപത്രിക്കു സമീപം ടി.ബി റോഡിലേക്കു തിരിയുന്ന ഭാഗത്തു ഇന്റർലോക്ക് പാകിയതു പകുതിയും ഇളകി പോയിട്ടുണ്ട്. ജനറൽ ആശുപത്രിക്കു മുൻപിൽ ടി.കെ.റോഡിൽ ചെറുതും വലുതുമായ നിരവധി കുഴികളാണുള്ളത്.പഴയ ബസ് സ്റ്റാൻഡിലേക്കു തിരിയുന്ന ഭാഗത്തും വലിയ കുഴി തന്നെയുണ്ട്. ബസുകളും ഇതര വാഹനങ്ങളും തിരിയുന്ന ഭാഗത്തെ കുഴി അടയ്ക്കണമെന്നാവശ്യം ഉണ്ടായിട്ടും ആരും പരിഗണിച്ചില്ല. കെ.എസ്.ആർ.ടി.സി റോഡിലേക്കു തിരിയുന്ന ഭാഗത്തേക്കു വൻകുഴികളാണ് റോഡിലുള്ളത്.
നഗരത്തിൽ നിന്നും കുമ്പഴയിലേക്കുള്ള പാത മാസങ്ങളായി തകർന്നു കിടക്കുകയാണ്. നേരത്തെ തന്നെ പൈപ്പുകൾ ഇടുന്നതിനായി എടുത്ത കുഴികൾ അടയ്ക്കാതെ വന്നതോടെയാണ് റോഡ് തകർന്നത്. കണ്ണങ്കര, ആനപ്പാറ ഭാഗങ്ങളിൽ യാത്ര ഏറെ ദുരിത പൂർണമാണ്. കുമ്പഴ ജങ്ഷൻ, കുലശേഖരപതി ഭാഗങ്ങളിലും മഴ പെയ്തതിനു പിന്നാലെ റോഡിൽ നിറയെ കുഴികളും ചെളിയും നിറഞ്ഞിരിക്കുകയാണ്. പത്തനംതിട്ട ടൗൺ മുതൽ കുമ്പഴ വരെ സംസ്ഥാനപാതയിലെ മൂന്നു കിലോമീറ്റർ പാത കടക്കണമെങ്കിൽ ഏതാണ്ട് അരമണിക്കൂറിൽ ഏറെ സമയം വാഹനയാത്രക്കാർക്ക് ആവശ്യമായി വരുന്നു. കുമ്പഴ മുതൽ പത്തനംതിട്ട ടൗൺ വരെയുള്ള ഭാഗത്തു നടപ്പാതകളും ഇല്ല. കൈയേറ്റങ്ങൾ വ്യാപകമായതോടെ റോഡിനു വീതിയും കുറഞ്ഞു.
നഗരത്തിൽ കാൽനടയാത്രക്കാരും ദുരിതത്തിലാണ്. പ്രധാന പാതകൾക്കു പോലും നടപ്പാതകൾ ഇല്ല. ഇനി നിർമ്മിച്ചിട്ടുള്ള സ്ഥലങ്ങൾ വ്യാപകമായ കൈയേറ്റമാണ്. കൈവരികളും തകർത്താണ് സ്ഥലം സ്വന്തമാക്കിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളേറെയും നടപ്പാതയിലേക്കാണ് സാധനങ്ങൾ ഇറക്കിവച്ചിരിക്കുന്നത്. കൈവരികളും നഷ്ടപ്പെട്ട സ്ഥിതിയാണ്. തിരക്ക് കൂടുതലുള്ള ജനറൽ ആശുപത്രി, സെൻട്രൽ ജങ്ഷൻ, മിനി സിവിൽ സ്റ്റേഷൻ, തിയേറ്റർപടി ഭാഗങ്ങളിൽ നടപ്പാതകൾ കാണാനേ ഇല്ല. പൊലീസ് സ്റ്റേഷൻ റോഡിലും നടപ്പാതകൾ ഇല്ല. മാർക്കറ്റ്, നഗരസഭ കാര്യാലയം എന്നിവിടങ്ങളിലേക്കു കൂടിയുള്ള റോഡാണെങ്കിൽ കൂടി കൈയേറ്റം വ്യാപകമാണ്.
നഗരത്തിന്റെ അഭിമാനമായി വിശേഷിപ്പിച്ചിരുന്ന റിങ് റോഡുകൾ പോലും സംരക്ഷിക്കപ്പെടുന്നില്ല. റിങ് റോഡരികിൽ വ്യാപക കൈയേറ്റമാണ്. പാതയോരങ്ങൾ കൈയേറി ഷെഡ് കെട്ടിയവരേറെയാണ്. നിർമ്മാണങ്ങളുടെ പേരിൽ റിങ് റോഡിന്റെ ഭാഗങ്ങളിൽ കൈയേറ്റങ്ങൾ വ്യാപകമായുണ്ടായി. വഴിയോര കച്ചവടക്കാരിൽ പെട്ടിക്കടകൾ, മത്സ്യ വ്യാപാരികൾ, ലോട്ടറി വ്യാപാരികൾ, തട്ടുകടകൾ, ലഘു ഭക്ഷണശാലകൾ തുടങ്ങിയവരുണ്ട്. ഷെഡുകൾ നിർമ്മിച്ച് വാടക വാങ്ങി വ്യാപാരത്തിനു നൽകുന്നവരുമുണ്ട്. ഇത്തരം ഷെഡുകൾ ലഹരി മാഫിയയും താവളമാക്കിയിട്ടുണ്ട്.




