തിരുവനന്തപുരം: ഇനി സംസ്ഥാന സർക്കാർ പ്രവർത്തനങ്ങളെ സിപിഎം നിയന്ത്രിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലുള്ള തെറ്റ് തിരുത്തൽ മാർഗരേഖയിൽ ഇതിനുള്ള നിർദ്ദേശമുണ്ടാകും. ഭരണം ജനവിരുദ്ധമാകുന്നില്ലെന്ന് ഉറപ്പിക്കാൻ പ്രത്യേക സമിതിയും വന്നേക്കും. സിപിഎം സംസ്ഥാന സമിതിയിൽ ഉയർന്ന പിണറായി വിരുദ്ധ പരമാർശം പാർട്ടിയേയും ഞെട്ടിച്ചു. സിപിഎമ്മിൽ 'പിണറായിസം' അധികകാലമുണ്ടാകില്ലെന്ന സൂചനയാണ് ഈ യോഗം നൽകുന്നത്.

മാർഗ്ഗരേഖ അന്തിമമാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് വീണ്ടും ചേരും. സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന വിമർശനങ്ങൾ കൂടി പരിഗണിച്ചാണ് മാർഗരേഖ ഒരുക്കുക. രണ്ടുദിവസമായി തുടരുന്ന സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ അംഗങ്ങളിൽ നിന്നും രൂക്ഷ വിമർശനമാണുണ്ടായത്. മൈക്കിനോട് പോലും കയർക്കുന്നതരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി. പൊതു സമൂഹത്തിലെ ഇടപെടൽ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും ചർച്ചയിൽ അംഗങ്ങൾ പറഞ്ഞു. ആരും മുഖ്യമന്ത്രിയെ പ്രതിരോധിക്കാനും ശ്രമിച്ചില്ല.

ജനവിശ്വാസം തിരിച്ച് പിടിക്കാൻ അടിയന്തര ഇടപെടൽ വേണം. മുൻഗണന ക്രമം നിശ്ചയിച്ച് മുന്നോട്ട് പോകണം. ഈഴവ വോട്ടിൽ വൻതോതിൽ ചോർച്ച ഉണ്ടായെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. വിവിധ വിഷയങ്ങളിൽ തെറ്റുതിരുത്തൽ വേണ്ടി വരും. കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജനും വിമർശനം ഉണ്ടായി. വിവാദ നായകരുമായുള്ള ബന്ധം ഒഴിവാക്കേണ്ടിയിരുന്നു. തെരഞ്ഞെടുപ്പിൽ ആയുധമായെന്നും വിമർശനം ഉയർന്നു.ക്ഷേമ പെൻഷൻ മുടങ്ങിയതും സപ്ലൈകോയിൽ അവശ്യസാധനങ്ങൾ ഇല്ലാതായതും അടക്കമുള്ള ഭരണ വീഴ്ചകൾ സാധാരണ ജനങ്ങളെ എതിരാക്കി എന്നാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന വിമർശനം.

മുഖ്യമന്ത്രിക്കെതിരെ കീഴ് ഘടകങ്ങളിൽ ഉയരുന്ന വിമർശനങ്ങൾ അവഗണിക്കരുതെന്ന നിർദ്ദേശവും സംസ്ഥാന സമിതിയിൽ ഉണ്ടായി. സിപിഎം നേതൃയോഗം ഇന്ന് അവസാനിക്കും. ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മുഖ്യമന്ത്രിയും മറുപടി പറയും. വിമർശനങ്ങൾ ഉൾ്‌ക്കൊള്ളുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി ആരോപണങ്ങൾക്കും മറുപടി പറഞ്ഞേക്കും.

കെ രാധാകൃഷ്ണൻ രാജിവെച്ച സാഹചര്യത്തിൽ പുതിയ മന്ത്രിയെ നിശ്ചയിക്കുന്നതിൽ അടക്കം വിശദമായ ചർച്ച പിന്നീട് നടക്കും. യോഗത്തിൽ മുഖ്യമന്ത്രിയുടെ വിദേശ യാത്രാ വിവാദം മുതൽ മൈക്ക് വിവാദമടക്കം വിമർശനവിധേയമായി. വിദേശ യാത്രാ വിവാദം ഒഴിവാക്കേണ്ടിയിരുന്നു. അനവസരത്തിലെ യാത്ര അനാവശ്യ വിവാദത്തിനിടയാക്കി. പൊതു സമൂഹത്തിലെ ഇടപെടലിൽ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും സമിതിയിൽ നിർദേശങ്ങൾ വന്നു.

കെകെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ട്, ശൈലജയെ ഒതുക്കാനാണ് വടകരയിൽ മത്സരിപ്പിച്ചത് എന്നടക്കമുള്ള പരോക്ഷ പരാമർശവും സമിതിയിൽ ഉയർന്നു. മേയർ- സച്ചിൻദേവ് വിവാദത്തിൽ കടുത്ത വിമർശനമാണ് സമിതിയിൽ ഉയർന്നത്. വിവാദം പൊതുസമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കി. പാർട്ടി സംസ്ഥാന സെക്രട്ടറി ഇതിനെ പിന്തുണക്കരുതായിരുന്നുവെന്നും വിമർശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം സമ്പൂർണ പരാജയമായിരുന്നു എന്നും ചില പ്രതിനിധികൾ അഭിപ്രായപ്പെട്ടു

ജില്ലാ കമ്മിറ്റിയിലുയരുന്ന വിമർശനങ്ങൾ തമസ്‌കരിക്കപ്പെടരുതെന്നും സർക്കാർ സേവനങ്ങൾക്ക് മുൻഗണന നിശ്ചയിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയിൽ ധനവകുപ്പിന് നേരെയും വിമർശനമുയർന്നു.