തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ, എതിരാളികളുടെ കുറ്റവും കുറവും ഒക്കെ എടുത്തിട്ട് അലക്കുന്നത് പതിവാണല്ലോ. സോഷ്യൽ മീഡിയയിലും ഇത്തരം പ്രചാരണങ്ങൾ തകൃതിയാണ്. അക്കൂട്ടത്തിൽ ഒന്നാണ് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന് എതിരായ പ്രചാരണം. കണ്ടന്റ് ക്രിയേറ്ററായ അച്ചു ഉമ്മന്റെ പുതിയ മോഡൽ വസ്ത്രങ്ങളെയും യാത്രകളെയും ഒക്കെയാണ് ചിലർ വിമർശന വിധേയമാക്കുന്നത്. സ്വന്തമായി ഒന്നും സമ്പാദിക്കാത്ത പുതുപ്പള്ളിയിൽ സ്വന്തമായി വീടില്ലാത്ത ഉമ്മൻ ചാണ്ടിയുടെ മകളുടെ ആർഭാട ജീവിതത്തിന്റെ കണക്കെന്ന് പറഞ്ഞാണ് ചിലരുടെ അധിക്ഷേപം. ഇതിന് മറുപടിയുമായി അച്ചു ഉമ്മൻ രംഗത്തെത്തിയെങ്കലും സൈബറാക്രമണത്തിന് കുറവൊന്നുമില്ല.

സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. അച്ചു ഒരു കണ്ടന്റ് ക്രിയേറ്ററാണ്. അവർ അതിന്റെ ഭാഗമായി ഉപയോഗിക്കുന്ന സാധനങ്ങൾ അവരുടേതാണ് എന്ന് പറയുന്ന അന്തങ്ങളോട് സഹതപിക്കുക മാത്രമെ നിവർത്തിയൊള്ളൂ. ആ യുക്തി വെച്ച് നോക്കിയാൽ ലോകത്തിലെ ഏറ്റവും അധികം കാറുള്ളത് ബൈജു എം നായരുടെ വീട്ടിലാകണം. അതിനപ്പുറം അച്ചുവിന്റെ ജീവിത പങ്കാളി ഒരു മെച്ചപ്പെട്ട ബിസ്‌നസ്സുകാരനുമാണെന്നും രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്:

അച്ചു ഉമ്മന്റെ ചെരുപ്പിന്റെ വില കേട്ടാൽ ഞെട്ടുമോ?

'ചാണ്ടിയുടെ മുടിക്ക്' ശേഷം രാഷ്ട്രീയം പറയാനില്ലാത്ത CPM ന്റെ ആശയ ദാരിദ്ര്യത്തിന്റെ പുതിയ ചോദ്യമാണ് ചെരുപ്പിന്റെ വില.. നാണമില്ലേയെന്ന് ചോദിച്ച് ഞാൻ നാണം കെടുന്നില്ല.

അച്ചു ഒരു കണ്ടന്റ് ക്രിയേറ്ററാണ്. അവർ അതിന്റെ ഭാഗമായി ഉപയോഗിക്കുന്ന സാധനങ്ങൾ അവരുടേതാണ് എന്ന് പറയുന്ന അന്തങ്ങളോട് സഹതപ്പിക്കുക മാത്രമെ നിവർത്തിയൊള്ളു. ആ യുക്തി വെച്ച് നോക്കിയാൽ ലോകത്തിലെ ഏറ്റവും അധികം കാറുള്ളത് ബൈജു എം നായരുടെ വീട്ടിലാകണം.

അതിനപ്പുറം അച്ചുവിന്റെ ജീവിത പങ്കാളി ഒരു മെച്ചപ്പെട്ട ബിസ്‌നസ്സുകാരനുമാണ്.

ഇനി നിങ്ങൾ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ നിങ്ങൾ രഹസ്യമായി പകർത്തിയതല്ലല്ലോ, അത് കണ്ടന്റ് ക്രിയേഷന്റെ ഭാഗമായി അവരുടെ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചത് അല്ലേ?
അതൊക്കെ പോട്ടെ. നിങ്ങൾ വിശദമായി ഒരു അന്വേഷണം നടത്തുക.

ഉമ്മൻ ചാണ്ടി സാർ മുഖ്യമന്ത്രിയായിരുന്നപ്പോഴോ അല്ലാത്തപ്പോഴോ സാറിന്റെ പേര് ഉപയോഗിച്ച് അച്ചു ധനസമ്പാദനമോ മറ്റെന്തെങ്കിലുമോ നേടിയിട്ടുണ്ടോ?
അച്ചുവിന്റെ പേരിൽ ഏതെങ്കിലും തട്ടിക്കൂട്ട് കമ്പനി സർക്കാർ ഇടപാടുകളുടെ മധ്യസ്ഥത വഹിക്കുന്നുണ്ടോ?
അച്ചുവിന്റെ മെന്റർ എന്ന് പറഞ്ഞ് വന്ന് ഏതെങ്കിലും വിവാദ വ്യവസായി കേരളത്തിന്റെ ആരോഗ്യ ഡേറ്റ കൊണ്ട് പോകാൻ ശ്രമിച്ചോ?
അച്ചുവിന്റെത് എന്ന് പറഞ്ഞ് ഒരു കമ്പനി ഏതെങ്കിലും വിവാദ വ്യവസായിയുടെ മാസപ്പടി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ?
അച്ചുവിന്റെ ഏതെങ്കിലും കമ്പനിക്ക് ഏതെങ്കിലും വിവാദ വ്യവസായി സേവനം ഇല്ലാതെ 1.72 കോടി രൂപ കൊടുത്തിട്ടുണ്ടോ?
ഇതിന്റെ എല്ലാം ഉത്തരം ഇല്ല എന്ന് അല്ലേ...

എന്നിട്ടും അച്ചു മറുപടി പറഞ്ഞു...

ചില വെബ് സൈറ്റുകൾ അപ്രതൃക്ഷമായപോലെ അച്ചുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അപ്രത്യക്ഷമായില്ല...
ജോലി ചെയ്ത് ജീവിക്കുന്നവരെ കാണുമ്പോൾ അഴിമതി ചെയ്ത ജീവിക്കുന്നവരുടെ അണികൾക്ക് അസ്വസ്തത സ്വാഭാവികം....
എന്തായാലും ചോദ്യം തുടരുക, അച്ചുവിന്റെ ചെരുപ്പിന് എന്താ വില? ??

താൻ ഒരിക്കലും ചെറിയൊരു നേട്ടത്തിനു വേണ്ടിപ്പോലും പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ലെന്ന് അച്ചു ഉമ്മൻ കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. കുറച്ചു ദിവസങ്ങളായി ചില സൈബർ പോരാളികൾ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടു. തന്റെ പിതാവിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് അവരുടെ ഇടപെടലുകൾ. ഇതു വളരെ നിരാശാജനകമാണ് അച്ചു ഉമ്മൻ ഫേസ്‌ബുക്കിൽ കുറിച്ചു.

'പുതിയ മോഡൽ വസ്ത്രങ്ങൾ, ഫാഷൻ സമീപനങ്ങൾ, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് എന്റെ ജോലി. അതിന് എനിക്ക് കുറെ യാത്രകളും മറ്റും ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ഭർത്താവിന്റെയും കുട്ടികളുടെയും പൂർണ പിന്തുണയോടെയാണ് ഞാനിതൊക്കെ ചെയ്യുന്നത്. എന്നാൽ, ഈ യാത്രകളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് എനിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം അടിസ്ഥാനരഹിതമാണ്'- അച്ചു ഫേസ്‌ബുക്കിൽ കുറിച്ചു

കുറിപ്പിന്റെ പൂർണരൂപം

കണ്ടന്റ് ക്രിയേഷൻ ഒരു പ്രഫഷനായി ഞാൻ തിരഞ്ഞെടുത്തത് 2021 ഡിസംബറിലാണ്. ഫാഷൻ, യാത്ര, ലൈഫ് സ്‌റ്റൈൽ, കുടുംബം തുടങ്ങിയ വിഷയങ്ങളിൽ ഞാൻ സൃഷ്ടിച്ച കണ്ടന്റ് മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. അതുവഴി അനേകം ബ്രാൻഡുകളുമായി സഹകരിക്കാനുള്ള അവസരവും എനിക്കു ലഭിച്ചിട്ടുണ്ട്.

ഇത്രയും നാളായി ഈ പ്രഫഷനിൽ എന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാൻ സ്വന്തമാക്കിയിട്ടില്ല. ഞാൻ ചെയ്ത എല്ലാ കാര്യങ്ങളിലും എപ്പോഴും സുതാര്യത പുലർത്തിയിട്ടുമുണ്ട്.

എന്നാൽ, കുറച്ചു ദിവസങ്ങളായി ചില സൈബർ പോരാളികൾ എന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യൃജപ്രചാരണങ്ങൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യശ്ശശരീരനായ എന്റെ പിതാവിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് അവരുടെ ഇടപെടലുകൾ. ഇതു വളരെ നിരാശാജനകമാണ്.

പുതിയ മോഡൽ വസ്ത്രങ്ങൾ, ഫാഷൻ സമീപനങ്ങൾ, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് എന്റെ ജോലി. അതിന് എനിക്ക് കുറെ യാത്രകളും മറ്റും ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ഭർത്താവിന്റെയും കുട്ടികളുടെയും പൂർണ പിന്തുണയോടെയാണ് ഞാനിതൊക്കെ ചെയ്യുന്നത്.

എന്നാൽ, ഈ യാത്രകളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് എനിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം അടിസ്ഥാനരഹിതമാണ്. ഞാനൊരിക്കലും എന്റെ ചെറിയൊരു നേട്ടത്തിനു വേണ്ടിപ്പോലും പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല എന്ന് ആവർത്തിക്കുന്നു. എന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാൻ ഉറച്ചുനിൽക്കുന്നു.