- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭരണവിരുദ്ധ വികാരം ഉണ്ടാകേണ്ട സാഹചര്യമില്ല; പുതുപ്പള്ളിയിൽ യുഡിഎഫിന്റേത് അപ്രതീക്ഷിത ജയം; ഉമ്മൻ ചാണ്ടിയുടെ മരണ ഉണ്ടാക്കിയ ദുഃഖകരമായ അവസ്ഥയെ യുഡിഎഫ് ഉപയോഗപ്പെടുത്തി; പുതുപ്പള്ളി തോൽവി വിലയിരുത്തി ഇ പി ജയരാജൻ
കണ്ണൂർ: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ കൂറ്റൻ തോൽവിയെ കുറിച്ചുള്ള അവലോകനവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ഭരണവിരുദ്ധ വികാരം ഇല്ലെന്ന് പറഞ്ഞ് ഭരണത്തെയും മുഖ്യമന്ത്രിയെയും രക്ഷപെടുത്തി കൊണ്ടാണ് ഇ പി ജയരാജന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. എൽഡിഎഫ് പ്രതീക്ഷിക്കാത്ത വിജയമാണ് യുഡിഎഫിന് പുതുപ്പള്ളിയിൽ ഉണ്ടായതെന്ന് എൽഡിഎഫ് കൺവീനർ പ്രതികരിച്ചു. തോൽവി എന്തുകൊണ്ട് അങ്ങനെയുണ്ടായി എന്ന് പരിശോധിച്ച് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കും.
ഉമ്മൻ ചാണ്ടിയുടെ മരണവും അതുസംബന്ധിച്ച് നിലനിൽക്കുന്ന ദുഃഖകരമായ അവസ്ഥയും ഉപയോഗപ്പെടുത്താനും യുഡിഎഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനും വളരെ വേഗംതന്നെ തിരഞ്ഞെടുപ്പ് നടത്താൻ ചില ഇടപെടലുകൾ ഉണ്ടായെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഭരണവിരുദ്ധവികാരം ഉണ്ടെന്ന് പറയുന്നതിൽ വസ്തുതയുണ്ടെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണവിരുദ്ധവികാരം ഉണ്ടാകേണ്ട യാതൊരു സാഹചര്യവും ഇന്ന് കേരളത്തിലില്ല.
സാമ്പത്തിക പ്രശ്നമുണ്ടെന്നുള്ളത് ശരിയാണ്. കൃഷിക്കാർക്ക് സംഭരിച്ച നെല്ലിന്റെ പണം പൂർണ്ണമായി കൊടുത്തിട്ടില്ല. എങ്കിലും, പരമാവധി സാമ്പത്തിക സമാഹരണം നടത്തി എല്ലാവർക്കും ഓണം ആഘോഷിക്കാനുള്ള അവസരം സർക്കാർ ഉണ്ടാക്കി. ജനങ്ങൾ എല്ലാവരും സംതൃപ്തിയോടെ ഓണം ആഘോഷിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജനപ്രതിനിധി മരിച്ച് 48 ദിവസത്തിനകം തിരഞ്ഞെടുപ്പ് പൂർത്തീകരിച്ച ചരിത്രം ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ മരണവും അത് സംബന്ധിച്ച് നിലനിൽക്കുന്ന ദുഃഖകരമായ അവസ്ഥയും ഉപയോഗപ്പെടുത്താനും യുഡിഎഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചെടുക്കാൻ വളരെ വേഗം തന്നെ തിരഞ്ഞെടുപ്പ് നടത്താൻ ചില ഇടപെടലുകൾ ഉണ്ടായി. അല്ലാതെ ഇത്തരമൊരു നിലപാട് സാധാരണ നിലയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കാൻ സാധ്യതയില്ല. സർക്കാരിനോട് പോലും പ്രാഥമികമായ ചർച്ചനടത്താതെയാണ് കമ്മിഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും ഇ.പി. ജയരാജൻ കുറ്റപ്പെടുത്തി.
ഇവന്റ് മാനേജ്മെന്റ് ഉപയോഗിച്ച് ഉമ്മൻ ചാണ്ടിയുടെ മരണത്തെത്തുടർന്നുള്ള സഹതാപം ഉണ്ടാക്കാനും നിലനിർത്താനും ആസൂത്രിതമായ നടപടിയുണ്ടായെന്ന് മണ്ഡലത്തിൽ പര്യടനം നടത്തിയപ്പോൾ ബോധ്യപ്പെട്ടു. പ്രത്യേകിച്ച് ഉമ്മൻ ചാണ്ടിയെ സംസ്‌കരിച്ച പള്ളിയിലേക്ക് പല ഭാഗത്തുനിന്നും ആളുകളെ കൊണ്ടുവന്ന് ആരവം സൃഷ്ടിക്കുകയാണ്. ദുഃഖിക്കുന്ന മനസിനെ അതിവേഗത്തിൽ വോട്ടാക്കിമാറ്റാനുള്ള നിലപാടുകളാണ് യുഡിഎഫ് സ്വീകരിച്ചത്. എൽഡിഎഫ് തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കണ്ടു.
സ്ഥാനാർത്ഥിയെ നിർണയിക്കാൻ യുഡിഎഫും കോൺഗ്രസും ഉമ്മൻ ചാണ്ടിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. കോൺഗ്രസിലെ തന്നെ പല നേതാക്കൾക്കും അതിൽ വലിയ അതൃപ്തി ഉണ്ടായിരുന്നു. സ്ഥാനാർത്ഥി നിർണയം മരണപ്പെട്ട ആളുടെ കുടുംബത്തെ ഏൽപ്പിക്കുക എന്ന ദൗത്യം നിർവഹിച്ചതുതന്നെ സഹതാപതരംഗത്തിൽ കടന്നുകയറാനുള്ള തന്ത്രത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്ന വോട്ടുകൾ സഹതാപതരംഗത്തിന്റെ ഭാഗമായി യുഡിഎഫിലേക്ക് പോയി. ബിജെപിയുടേത് പോയിട്ടുണ്ട്. എല്ലാകാലത്തും ലക്കിയടിക്കും എന്നുകരുതി വേണുഗോപാലൻ സ്വപ്നം കണ്ടിരിക്കരുത്. അവിടത്തേക്ക് സഹതാപതരംഗം ഉണ്ടാവുമെന്ന് ധരിക്കരുതെന്നും ലോക്സഭയിൽ ഇത്തവണ 20 സീറ്റും യുഡിഎഫ് നേടുമെന്ന കെ.സി. വേണുഗോപാലിന്റെ അവകാശവാദത്തോട് പ്രതികരിക്കവെ ഇ.പി. വ്യക്തമാക്കി.




