കണ്ണൂർ:എരഞ്ഞോളി സ്ഫോടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ അവിടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് തുറന്നടിച്ച പ്രദേശവാസിനിയായ സീനയുടെ വീടിന് പൊലിസ് സുരക്ഷയൊരുക്കി. ആക്രമണ സാധ്യത തിരിച്ചറിഞ്ഞാണ് ഇത്. സീനയ്‌ക്കെതിരെ സിപിഎം അതിശക്തമായി പ്രതികരിച്ചിരുന്നു.

ദൃശ്യമാധ്യമങ്ങളിലൂടെ സീന നടത്തിയ വെളിപ്പെടുത്തലുകൾ വിവാദമായതിനെ തുടർന്നാണ് സുരക്ഷ്. തന്റെ വീടിന് നേരെ ബോംബെറിയാനോ തന്നെയും കുടുംബാംഗങ്ങളെയും ആക്രമിക്കുവാനും സാധ്യതയുണ്ടെന്ന് സീന കഴിഞ്ഞ ദിവസം രാത്രി നടന്ന ചാനൽ ചർച്ചകളിൽ തുറന്നു പറഞ്ഞിരുന്നു. ഇതേ തുടർന്ന് സിപിഎം ഡേഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നിന്നും ഇവർക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നു വരുന്നത്.

സീനയെ എതിർപാർട്ടിയായി ചിത്രീകരിക്കാനും അവരെ ഒറ്റപ്പെടുത്തി അവഹേളിക്കാനുമുള്ള ശ്രമങ്ങളാണ് സിപിഎം സൈബർ കേന്ദ്രങ്ങൾ നടത്തുന്നത്. സ്‌ഫോടനം നടന്ന എരത്തോളി പഞ്ചായത്ത് ഓഫിസിനു സമീപം കോൺഗ്രസ് - ബിജെപി കേന്ദ്രമാണെന്നാണ് പാർട്ടി ഉയർത്തുന്ന വാദം. ഇതിനിടെ പാർട്ടി ചാനലിലൂടെ സീനയെന്ന യുവതി ഉന്നയിച്ച ആരോപണങ്ങൾ തള്ളി പ്രദേശവാസികളായ സ്ത്രീകൾ രംഗത്തെത്തി. ആദ്യമായാണ് ഈ പ്രദേശത്ത് സ്ഫോടനം ഉണ്ടാകുന്നതെന്നും മുൻപും ബോംബ് കണ്ടെത്തിയിട്ടുണ്ടെന്ന ആരോപണം ശരിയല്ലെന്നും പ്രദേശവാസികൾ പ്രതികരിച്ചു.

സ്ഫോടനം ഉണ്ടായ സ്ഥലത്ത് ഷാഫി പറമ്പിൽ എം എൽ എ സന്ദർശനം നടത്തുന്ന സമയത്തായിരുന്നു സീനയെന്ന യുവതി മാധ്യമങ്ങൾക്ക് മുൻപാകെ സിപി എമ്മിനെതിരെ ആരോപണം ഉന്നയിച്ചത്. പ്രദേശത്ത് ഒഴിഞ്ഞ വീടുകളില്ലെല്ലാം പാർട്ടിക്കാർ ബോംബ് നിർമ്മിക്കുന്നുണ്ട് എന്നായിരുന്നു ആരോപണം. എന്നാൽ ഈ ആരോപണം രാഷ്ടീയ ഉദ്ദ്യേശത്തോട് കൂടിയാണെന്നും ഇല്ലാക്കഥകളാണ് സീന പറഞ്ഞതെന്നും സിപിഎം അനുകൂലികളായ വനിതകൾ പറഞ്ഞു.

കോൺഗ്രസുകാരുടെയും ആർഎസ്എസ്സുകാരുടെയും വീടുകൾ ഉള്ള സ്ഥലത്ത് നടന്ന സ്ഫോടനം സിപിഎമ്മിന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഏരിയ കമ്മറ്റിയംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എ കെ രമ്യ പറഞ്ഞു. ഇവിടെ വീടുകളിൽ നടന്ന ബോംബു സ്‌ഫോടനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ പരുക്കേറ്റിട്ടുണ്ടെന്നും എ.കെ രമ്യ പറഞ്ഞു.

തലശേരി എ.സി.പി ഷഹൻഷയുടെ നേതൃത്വത്തിലാണ് പ്രദേശത്ത് ക്യാംപ് ചെയ്യുന്നത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് എരഞ്ഞോളി കുടക്കളത്ത് വേലായുധനെന്ന 85 വയസുകാരൻ കൊല്ലപെട്ട കേസ് പൊലിസ് അന്വേഷിക്കുന്നത്. ബോംബുകൾക്കായി പൊലിസ് റെയ്ഡ് നടത്തിവരികയാണ്.