തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുനഃസംഘടന ഉടനെ തന്നെ. കെ.ബി. ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഡിസംബർ 29-ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് ുപുറത്തുവരുന്ന വിവരം. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡിസംബർ 24-ന് ചേരുന്ന ഇടതുമുന്നണി യോഗം തീരുമാനമെടുക്കും. നവകേരള സദസ്സ് സമാപിച്ചാൽ നീക്കങ്ങൾ അതിവേഗത്തിലാകും.

സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുമ്പോൾ ഇടതുമുന്നണിയിലെ രണ്ടുഘടകകക്ഷികൾ മന്ത്രിപദവി മറ്റ് രണ്ടു ഘടകകക്ഷികൾക്ക് കൈമാറണമെന്ന് നേരത്തേ തന്നെ ധാരണയായിരുന്നു. മറ്റുമന്ത്രിമാരുടെ ചുമതലകൾ മാറുന്നവിധം വകുപ്പുമാറ്റം വേണ്ടെന്നാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്.

ഇതനുസരിച്ച് ജനാധിപത്യ കേരള കോൺഗ്രസിന്റെ മന്ത്രിസ്ഥാനം ആന്റണി രാജു ഒഴിയുമ്പോൾ ഗതാഗതവകുപ്പ് കോൺഗ്രസ്(ബി)യുടെ ഗണേശ് കുമാറിന് ലഭിക്കും. ഐ.എൻ.എലിന്റെ മന്ത്രിസ്ഥാനമാണ് കോൺഗ്രസ്-എസിന് കൈമാറുക. തുറമുഖം, പുരാവസ്തു, മ്യൂസിയും വകുപ്പുകളാണ് ഐ.എൻ.എലിന്റെ മന്ത്രിയായ അഹമ്മദ് ദേവർകോവിലിന്റെ ചുമതലയിലുള്ളത്. ഇത് രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കൈമാറും.

മന്ത്രിസഭ പുനഃസംഘടന നടപ്പാകുന്നതോടെ, ഏക എംഎ‍ൽഎ.മാരുള്ള മുന്നണിയിലെ ആർ.ജെ.ഡി. ഒഴികെയുള്ള കക്ഷികൾക്കെല്ലാം സർക്കാരിൽ പ്രാതിനിധ്യം ലഭിക്കും. മന്ത്രിസ്ഥാനം ലഭിക്കാത്ത ആർ.ജെ.ഡി.ക്ക് മറ്റുസ്ഥാനങ്ങൾ നൽകുന്നത് പരിഗണിക്കേണ്ടിവരുമെന്നാണ് എൽ.ഡി.എഫ്. നേതാക്കൾ നൽകുന്ന സൂചന. മുന്നണിയോഗത്തിനൊപ്പം ആർ.ജെ.ഡി.യുമായി ഉഭയകക്ഷി ചർച്ചനടത്താനും സാധ്യതയുണ്ട്.

നവംബർ 20ന് പിണറായി മന്ത്രിസഭ രണ്ടരവർഷം പൂർത്തിയാക്കിയിരുന്നു. സർക്കാരിന്റെ രണ്ടരവർഷം കഴിയുമ്പോൾ ഇടതുമുന്നണിയിലെ രണ്ടുഘടകകക്ഷികൾ മന്ത്രിപദവി മറ്റ് രണ്ടു ഘടകകക്ഷികൾക്ക് കൈമാറണമെന്ന് നേരത്തേ ധാരണയായിരുന്നു. നേരത്തെ ഗതാഗതവകുപ്പ് ഏറ്റെടുക്കുന്നതിനോട് ഗണേശിന് താത്പര്യമില്ലെന്ന വിധത്തിൽ വാർത്തകൾ വന്നെങ്കിലും ഗണേശ് തന്നെ അതി നിഷേധിച്ചിരുന്നു.