തിരുവനന്തപുരം: പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേശ് കുമാറും ഇന്ന് ചുമതലയേൽക്കുമ്പോൾ അറിയേണ്ടത് മന്ത്രിമാരുടെ വകുപ്പുകളിൽ വ്യാപക മാറ്റമുണ്ടാകുമോ എന്ന്. വൈകിട്ട് 4ന് രാജ്ഭവനിൽ ഒരുക്കിയ പന്തലിലെ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ദീർഘകാലത്തിന് ശേഷം രാജ്ഭവനിൽ എത്തുകയാണ്. ഗവർണ്ണറും മുഖ്യമന്ത്രിയും തമ്മിലെ ഇടപെടൽ എല്ലാം വലിയ ശ്രദ്ധയാകും. ഇരുവരും ചർച്ചകൾ നടത്തുമോ എന്നതും നിർണ്ണായകയാണ്.

ഏക എംഎൽഎയുള്ള പ്രധാന ഘടകകക്ഷികൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന എൽഡിഎഫിലെ ധാരണ അനുസരിച്ചാണു മന്ത്രിപദവി വച്ചുമാറ്റം. ആന്റണി രാജുവും (ജനാധിപത്യ കേരള കോൺഗ്രസ്) അഹമ്മദ് ദേവർകോവിലും (ഐഎൻഎൽ) സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണു കോൺഗ്രസ്(എസ്), കേരള കോൺഗ്രസ്(ബി) പ്രതിനിധികൾ മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ഇതിനിടെ ചില സിപിഎം മന്ത്രിമാരും വകുപ്പുമാറ്റത്തിനു താൽപര്യം അറിയിച്ചതായാണു വിവരം. അങ്ങനെ വന്നാൽ വകുപ്പുകളിൽ വ്യാപക മാറ്റമുണ്ടാകും.

ആന്റണി രാജു വഹിച്ച ഗതാഗതം അടക്കമുള്ള വകുപ്പുകൾ ഗണേശിനും അഹമ്മദ് ദേവർകോവിൽ വഹിച്ച തുറമുഖം അടക്കമുള്ള വകുപ്പുകൾ രാമചന്ദ്രൻ കടന്നപ്പള്ളിക്കും ലഭിക്കുമെന്നാണു കരുതുന്നത്. കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിലും കടന്നപ്പള്ളി തുറമുഖ വകുപ്പാണു കൈകാര്യം ചെയ്തത്. അതുകൊണ്ട് തന്നെ കടന്നപ്പള്ളിക്ക് തുറമുഖം കിട്ടാനാണ് സാധ്യത. ഇതിനിടെ കടന്നപ്പള്ളിക്ക് ദേവസ്വം നൽകണമെന്ന ചർച്ചയും സജീവമാണ്. മുമ്പ് തുറമുഖവും ദേവസ്വവും കടന്നപ്പള്ളി കൈകാര്യം ചെയ്തിട്ടുണ്ട്.

900 പേർക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയിട്ടുള്ളത്. ക്ഷണിതാക്കൾക്കുമാത്രമേ പ്രവേശനമുള്ളൂ. പ്രതിപക്ഷം ബഹിഷ്‌കരിക്കും. സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ചായസത്കാരം ഉണ്ടാവും. പുതിയ മന്ത്രിമാർ പങ്കെടുക്കുന്ന മന്ത്രിസഭായോഗം ജനുവരി മൂന്നിന് ചേരും. രണ്ടുമന്ത്രിമാർ രാജിവെച്ചതിനാൽ ബുധനാഴ്ച പതിവ് മന്ത്രിസഭായോഗം ചേർന്നില്ല.

നടൻ കൂടിയായ ഗണേശ് കുമാർ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരിക്കെ വഹിച്ച സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്നു താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ സജി ചെറിയാനാണ് സിനിമാ വകുപ്പ്. പിണറായിയുടെ വിശ്വസ്തനാണ് സജി ചെറിയാൻ. ഈ സാഹചര്യത്തിൽ വകുപ്പ് നൽകുമോ എന്നത് നിർണ്ണായകമാണ്. ഏതായാലും എല്ലാം മുഖ്യമന്ത്രി നേരിട്ട് തീരുമാനിക്കും. എന്തുകൊണ്ടാണ് വകുപ്പ് മാറ്റത്തിന് സിപിഐ മന്ത്രിമാർ ആവശ്യപ്പെടുന്നതെന്ന് വ്യക്തമല്ല. അങ്ങനെ വകുപ്പുകൾ മാറിയാൽ പോലും സിപിഐ മന്ത്രിമാർക്കിടയിലേ അത് സംഭവിക്കൂ.

ഗണേശ് കുമാറിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോൺഗ്രസ് ബി ആവശ്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇന്ന് രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയവും കൂടി ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം ഉള്ളതിനാൽ ഫ് സെക്രട്ടറി വി വേണു ചടങ്ങിന് എത്തില്ല. പകരം അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് പങ്കെടുക്കുക.

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് ഔദ്യോഗീക വസതി തനിക്ക് വേണ്ടെന്നും, വേണമെങ്കിൽ പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും കെ.ബി. ഗണേശ് കുമാർ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് നാലിന് രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്ജമാക്കിയ പ്രത്യേക പന്തലിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുക. സോളർ കേസിൽ ഉൾപ്പെടെയുള്ള പങ്ക് ചൂണ്ടിക്കാട്ടി കെ.ബി.ഗണേശ് കുമാറിനെ മന്ത്രിയാക്കുന്നതിൽ പ്രതിപക്ഷം എതിർപ്പ് അറിയിച്ചിട്ടുണ്ട്.

ഇതുസബംന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തും അയച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.