- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗവർണർ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്നത് നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ; ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കുന്നതിന് എതിരെ സുപ്രീം കോടതിയെ സമീപിക്കും; ആരിഫ് മുഹമ്മദ് ഖാനുമായുള്ള സമവായ പാത വെടിഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവർണർ ബില്ലുകളിൽ ഒപ്പിടാതെ കാലതാമസം വരുത്തുന്നതിനെ വിമർശിച്ച് മുഖ്യമന്ത്രി. നിയമസഭ പാസാക്കിയ 8 ബില്ലുകൾ നീണ്ട കാലയളവിന് ശേഷവും പാസാക്കിയിട്ടില്ല. നിയമസഭ പാസ്സാക്കുന്ന ബില്ലുകൾ ദീർഘകാലം അംഗീകാരം നൽകാതെ പിടിച്ചുവയ്ക്കുന്നതുകൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നു എന്ന് തോന്നിയാൽ ആ വികാരത്തെ കുറ്റപ്പെടുത്താൻ കഴിയുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഭരണഘടനയ്ക്ക് വിരുദ്ധമായി ഏതെങ്കിലും ഭാഗം പാസ്സാക്കപ്പെട്ട ബില്ലിൽ ഉണ്ടെങ്കിൽ അക്കാര്യം ശ്രദ്ധയിൽ പെടുത്തുവാനും ഹൈക്കോടതിയുടെ അധികാരങ്ങളെ ബാധിക്കപ്പെടുന്ന ഏതെങ്കിലും വകുപ്പ് പാസ്സാക്കപ്പെട്ട ബില്ലിലുണ്ടെങ്കിൽ അത് രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമർപ്പിക്കുവാനും ഗവർണ്ണർക്ക് ഭരണഘടനാപരമായി അവകാശമുണ്ട്. പക്ഷെ, ഇതൊന്നുമില്ലാത്ത സാധാരണ നിയമങ്ങൾക്ക് അംഗീകാരം നൽകാതെ കാലവിളംബം വരുത്തുന്നത് ജനങ്ങളോട് ഉത്തരവാദിത്വമുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് എന്നുവേണം ന്യായമായി അനുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ടോ എന്ന വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാന്റെ അഭിപ്രായം സർക്കാർ തേടിയിരുന്നു. ഈ വിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കാനും അവിടെ കേസ് നടത്തുവാനായി മുതിർന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാലിന്റെ സേവനം തേടാനും സർക്കാർ ഉദ്ദേശിക്കുന്നതായി പിണറായി വിജയൻ വ്യക്തമാക്കി.
മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതിൽ നിന്ന്
സംസ്ഥാന നിയമസഭ വിശദമായ ചർച്ചകൾക്കുശേഷം പാസ്സാക്കിയ 8 ബില്ലുകൾ ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ഗവർണ്ണറുടെ അംഗീകാരത്തിന് സമർപ്പിക്കുകയുണ്ടായി. നീണ്ട കാലയളവിനുശേഷവും ഈ ബില്ലുകൾ നിയമമായിട്ടില്ല.
പാർലമെന്ററി ജനാധിപത്യ സമ്പ്രദായത്തിൽ ജനാഭിലാഷം പ്രതിഫലിക്കുന്ന നിയമസഭ ചർച്ച ചെയ്ത് പാസ്സാക്കുന്ന ബില്ലുകൾ നിയമമാകാതിരിക്കാനുള്ള കാലവിളംബം വരുത്തുന്നത് പാർലമെൻന്ററി ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണ്. ബില്ലുകളെ സംബന്ധിച്ച് ബഹു. ഗവർണ്ണർ ആവശ്യപ്പെട്ട വിശദീകരണങ്ങളും സ്പഷ്ടീകരണങ്ങളും ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ബഹു. ഗവർണ്ണർ ആവശ്യപ്പെട്ട പ്രകാരം അദ്ദേഹത്തെ സന്ദർശിച്ച് നൽകിയിട്ടുണ്ട്. അതിനുശേഷവും ഈ ബില്ലുകളുടെ കാര്യത്തിൽ തീരുമാനമൊന്നും ഉണ്ടായിട്ടില്ല.
കേരളത്തിലെ സർവ്വകലാശാലാ നിയമങ്ങളുടെ ഏകീകരണം യുജിസി നിബന്ധനകൾക്ക് അനുസൃതമായി നടപ്പാക്കാനുള്ള ബില്ലിന്റെ കാര്യത്തിൽ പോലും അംഗീകാരം ലഭിച്ചിട്ടില്ല. ഇതു കാരണം, സർവ്വകലാശാലകളിലെ വൈസ് ചാൻസലർ നിയമനം സ്തംഭനാവസ്ഥയിലായിട്ടുണ്ട്. കേരള പൊതുജനാരോഗ്യ ബില്ലിനും അംഗീകാരം ലഭിച്ചിട്ടില്ല. ഈ സമീപനം ഭരണഘടനാനുസൃതമാണെന്ന് ശരിയായി ചിന്തിക്കുന്ന ആർക്കെങ്കിലും പറയാൻ കഴിയുമോ.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഉപദേശവും സഹായവും പ്രകാരമാണ് ബഹു. ഗവർണ്ണർ അദ്ദേഹത്തിന് വിവേചനാധികാരം ഉള്ള മേഖലകളിൽ ഒഴികെ പ്രവർത്തിക്കേണ്ടതെന്ന് ഭരണഘടനാ സഭയിലെ സംവാദങ്ങളിൽ നിന്നും ഭരണഘടനയിലെ അനുച്ഛേദങ്ങളിൽ നിന്നും വ്യക്തമാണ്. കൊളോണിയൽ ഭരണഘടനകാലത്ത് ഗവർണ്ണർ ജനറലിനും പ്രവിശ്യാ ഗവർണ്ണമാർക്കും വിപുലമായ വിവേചനാധികാരങ്ങൾ ഉണ്ടായിരുന്നു. 1937ൽ പ്രവിശ്യകളിൽ അന്നത്തെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 പ്രകാരം തെരഞ്ഞെടുപ്പ് നടന്നപ്പോൾ 5 പ്രവിശ്യകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭൂരിപക്ഷം നേടുകയുണ്ടായി. പക്ഷെ, ഗവർണ്ണർമാർക്ക് നൽകിയിട്ടുള്ള വിപുലമായ വിവേചനാധികാരങ്ങൾ എടുത്തുമാറ്റണമെന്ന് മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ നിലപാടെടുക്കുകയും പ്രവിശ്യകളിൽ മന്ത്രിസഭ രൂപീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ മാറ്റം വരുത്തിയില്ലെങ്കിലും പിന്നീട് വൈസ്രോയി ആയിരുന്ന ലിൻലിത്‌ഗോ ഗവർണ്ണർമാരുടെ വിപുലമായ വിവേചനാധികാരങ്ങൾ പ്രയോഗത്തിൽ വരുത്തുകയില്ല എന്ന വാക്കാൽ ഉറപ്പിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവിശ്യകളിൽ മന്ത്രിസഭ രൂപീകരിക്കാൻ തയ്യാറായത്. ഈ ചരിത്രം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മനസ്സിലാക്കുന്നത് നന്ന്.
പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നിയമസഭ പാസ്സാക്കുന്ന ബില്ലുകൾ ദീർഘകാലം അംഗീകാരം നൽകാതെ പിടിച്ചുവയ്ക്കുന്നതുകൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നു എന്ന് തോന്നിയാൽ ആ വികാരത്തെ കുറ്റപ്പെടുത്താൻ കഴിയുമോ? ഭരണഘടനയ്ക്ക് വിരുദ്ധമായി ഏതെങ്കിലും ഭാഗം പാസ്സാക്കപ്പെട്ട ബില്ലിൽ ഉണ്ടെങ്കിൽ അക്കാര്യം ശ്രദ്ധയിൽ പെടുത്തുവാനും ഹൈക്കോടതിയുടെ അധികാരങ്ങളെ ബാധിക്കപ്പെടുന്ന ഏതെങ്കിലും വകുപ്പ് പാസ്സാക്കപ്പെട്ട ബില്ലിലുണ്ടെങ്കിൽ അത് ബഹു. രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമർപ്പിക്കുവാനും ഗവർണ്ണർക്ക് ഭരണഘടനാപരമായി അവകാശമുണ്ട്. പക്ഷെ, ഇതൊന്നുമില്ലാത്ത സാധാരണ നിയമങ്ങൾക്ക് അംഗീകാരം നൽകാതെ കാലവിളംബം വരുത്തുന്നത് ജനങ്ങളോട് ഉത്തരവാദിത്വമുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് എന്നുവേണം ന്യായമായി അനുമാനിക്കേണ്ടത്.
നിലവിൽ തെലങ്കാന, തമിഴ് എന്നിവ ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും സർക്കാരുകൾ ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. തെലങ്കാന സർക്കാർ ഈ വിഷയം ഉന്നയിച്ച് ബഹു. സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ടായിരുന്നു. ഇക്കാര്യത്തിൽ നിയമപരമായ മാർഗങ്ങൾ തേടാതെ മറ്റൊന്നും സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയില്ല. നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ടോ എന്ന വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാന്റെ അഭിപ്രായം സർക്കാർ തേടിയിരുന്നു.
ഈ വിഷയം ഉന്നയിച്ച് ബഹു. സുപ്രീംകോടതിയെ സമീപിക്കാനും അവിടെ കേസ് നടത്തുവാനായി മുതിർന്ന അഭിഭാഷകനായ ശ്രീ. കെ.കെ. വേണുഗോപാലിന്റെ സേവനം തേടാനും സർക്കാർ ഉദ്ദേശിക്കുന്നു.