തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ സർക്കാരിന് ഇപ്പോഴും വ്യക്തതയില്ലെന്ന് ഗവർണർ. മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങൾ നൽകാതെ ബില്ലുകളിൽ ഒപ്പിടില്ലെന്ന നിലപാട് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചു. ഗവർണർമാർ ബില്ലുകളിൽ അനന്തമായി തീരുമാനം നീട്ടരുതെന്ന സുപ്രീം കോടതി വിമർശനത്തോട് പ്രതികരിക്കാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കും. അതിന് സുപ്രീംകോടതി വിധി വരെ കാത്തുനിൽക്കേണ്ട കാര്യമില്ല. നിയമസഭ പാസാക്കിയ ബില്ലുകളിൽ സർക്കാറിന് വ്യക്തതയില്ലെന്നും ഗവർണർ പറഞ്ഞു. സുപ്രിംകോടതിയുടേത് നിരീക്ഷണമാണ്, വിധിയല്ല. അതിനാൽ അക്കാര്യത്തിൽ പ്രതികരിക്കാനില്ല. പറയാനുള്ളത് കോടതിയിൽ പറയുമെന്നും ഗവർണർ വ്യക്തമാക്കി. ബില്ലുകൾ വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണർമാർക്കെതിരെ സുപ്രീംകോടതി വിമർശനമുയർത്തിയ പശ്ചാത്തലത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ വിശദീകരണം.

വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ ബില്ലുകൾ പിടിച്ചു വയ്ക്കുന്നതിനെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാരുകൾ കോടതിയിൽ വരുന്നത് വരെ ഗവർണർമാർ ബില്ലിന്മേൽ നടപടി എടുക്കാത്തതെന്താണെന്ന ചോദ്യമുയർത്തിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഗവർണർമാരെ നേരിട്ടു തെരഞ്ഞെടുക്കുന്നതല്ലെന്ന് ഓർക്കണമെന്നും സൂചിപ്പിച്ചു. 'സുപ്രീംകോടതിയിൽ ഹർജി വന്നതിനു ശേഷം മാത്രമാണ് ഗവർണർമാർ നടപടി എടുക്കുന്നത്. എന്തിന് അതുവരെ കാത്തിരിക്കണം. ഗവർണർമാരും ഭരണഘടന തത്വങ്ങൾ പാലിച്ച് പ്രവർത്തിക്കണം''. ഗവർണർമാർ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്നവരല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കാര്യങ്ങൾ ഇങ്ങനെ പറ്റില്ല. തെലങ്കാന കേസിലും ഇതുതന്നെയാണ് സംഭവിച്ചത്. അവിടെ സർക്കാർ ഒരു റിട്ട് പെറ്റീഷൻ ഫയൽ ചെയ്തതിന് ശേഷമാണ് ഗവർണർ തീർപ്പാക്കാത്ത ബില്ലുകളിൽ നടപടി സ്വീകരിച്ചത്. ഈ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കാത്തത് ഭരണപ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് സർക്കാർ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഗവർണർമാരുടെ നടപടി ചോദ്യം ചെയ്ത് കേരളം, തെലങ്കാന, തമിഴ്‌നാട് സർക്കാറുകൾ സമർപ്പിച്ച ഹരജികളും സുപ്രീംകോടതിയുടെ പരിഗണയിലുണ്ട്.