- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജെഡിഎസ് കേരള ഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ചത് പിണറായി വിജയന്റെ മഹാമനസ്കത; കേരള ഘടകം സോഷ്യലിസ്റ്റ് ആശയധാര പിന്തുടരുന്നതിൽ തെറ്റില്ല; അവർക്ക് എൽഡിഎഫിന്റെ ഭാഗമായി തുടരാം; എൻഡിഎ സഖ്യം കർണാടകയിൽ മാത്രമാണെന്നും എച് ഡി കുമാരസ്വാമി
തിരുവനന്തപുരം: ജെ ഡി എസിൽ ബിജെപി ബാന്ധവത്തെ ചൊല്ലി ആഭ്യന്തര കലഹം തുടരുന്നതിനിടെ, പിണറായി വിജയനെ വാഴ്‌ത്തി എച് ഡി കുമാരസ്വാമി രംഗത്തെത്തി. കേരള ഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ചത് പിണറായി വിജയന്റെ മഹാമനസ്‌കതയാണെന്ന് കുമാരസ്വാമി പറഞ്ഞു. കർണാടക ഘടകം എൻഡിഎയുടെ ഒപ്പം പോകാൻ തീരുമാനിച്ചിട്ടും കേരള ഘടകത്തെ എൽഡിഎഫിൽ നിലനിർത്തിയതിൽ പിണറായിയോട് കുമാരസ്വാമി നന്ദിയറിയിച്ചു. പിണറായി വിജയൻ ജെഡിഎസ്-ബിജെപി സഖ്യത്തിന് അനുമതി നൽകിയെന്ന് ദേവഗൗഡ പറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ചു.
കേന്ദ്രനേതൃത്വവുമായി അഭിപ്രായ ഭിന്നതകളുള്ള ജെഡിഎസ് കേരള ഘടകം എൽഡിഎഫിനൊപ്പം തുടരുന്നു. ബിഹാറിലെ വികസനത്തിൽ മോദിയെ പുകഴ്‌ത്തിയ അതേ നിതീഷ് അല്ലേ ഇപ്പോൾ എതിർഭാഗത്ത് നിന്ന് സംസാരിക്കുന്നത്. ഈ രാജ്യത്ത് എവിടെയാണ് പാർട്ടികൾ തമ്മിൽ ആശയ പോരാട്ടം നടക്കുന്നത്? കേരള ഘടകം സോഷ്യലിസ്റ്റ് ആശയധാര പിന്തുടരുന്നതിൽ തെറ്റില്ല. അവർക്ക് എൽഡിഎഫിന്റെ ഭാഗമായി തുടരാം. എൻഡിഎ സഖ്യം കർണാടകയിൽ മാത്രമാണ്. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ കേരള മുഖ്യമന്ത്രിയോട് സംസാരിക്കേണ്ട കാര്യമില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.
പിണറായി വിജയനെ വെട്ടിലാക്കിയ പ്രസ്താവനയിൽ എച്ച് ഡി ദേവഗൗഡ ഇന്നലെ മലക്കം മറിഞ്ഞിരുന്നു. പിണറായി വിജയൻ, ജെഡിഎസ്-എൻഡിഎ സഖ്യത്തിന് സമ്മതം നൽകിയെന്ന പ്രസ്താവനയാണ് ജെഡിഎസ് ദേശീയാധ്യക്ഷൻ തിരുത്തി പറഞ്ഞത്. സിപിഎം ജെഡിഎസ്- എൻഡിഎ സഖ്യത്തെ അനുകൂലിക്കുന്നു എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ദേവഗൗഡ പറഞ്ഞു. ഇപ്പോഴും കേരളത്തിൽ ജെഡിഎസ് സംസ്ഥാന ഘടകം എൽഡിഎഫ് സർക്കാരിന്റെ ഭാഗമായി തുടരുന്നു എന്നാണ് പറഞ്ഞത്. കർണാടകയ്ക്ക് പുറത്തുള്ള പാർട്ടി ഘടകങ്ങളുടെ കാര്യത്തിൽ ഇപ്പോഴും അഭിപ്രായഭിന്നതകൾ തുടരുന്നു. സിപിഎം നേതാക്കൾ അവരുടെ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ടിയിരുന്നെന്നും ദേവഗൗഡ പറഞ്ഞു.
ഗൗഡയുടെ വെളിപ്പെടുത്തൽ സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണൻ കുട്ടിയും തള്ളിയിരുന്നു.
ദേവ ഗൗഡയുടെ പ്രസ്താവനയും പ്രത്യാഘാതവും
'കേരളത്തിൽ ജെ.ഡി.എസ്. ഇടതുമുന്നണിക്കൊപ്പമാണ്. ഞങ്ങളുടെ ഒരു എംഎൽഎ. അവിടെ മന്ത്രിയാണ്. ബിജെപി.യുമായി ചേർന്നുപോകുന്നതിന്റെ കാരണം അവർ മനസ്സിലാക്കി. അവിടത്തെ ഞങ്ങളുടെ മന്ത്രി(കെ. കൃഷ്ണൻകുട്ടി) സമ്മതം തന്നു. പാർട്ടിയെ രക്ഷിക്കാൻ ബിജെപി.ക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം തന്നതാണ്'' -ദേവഗൗഡ പറഞ്ഞു. ബിജെപി.യുമായുള്ള സഖ്യത്തെ തമിഴ്‌നാട്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാന ഘടകങ്ങൾ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മുന്നണിയിലുള്ള ജെഡിഎസ് കേരളത്തിലെ മന്ത്രിസഭയിൽ തുടരുന്നതിനെ ഒത്തുകളിയായി കോൺഗ്രസ് ആരോപിച്ചിരുന്നു.
ഗൗഡയെ തള്ളി പിണറായിയും
പിണറായിയുടെ പ്രസ്താവന: 'ജനതാദൾ എസ് കാലങ്ങളായി കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണ്. ദേശീയ നേതൃത്വം വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചപ്പോൾ ആ ബന്ധം വിച്ഛേദിച്ച് കേരളത്തിൽ എൽഡിഎഫിന് ഒപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് അവരുടെ സംസ്ഥാന നേതൃത്വത്തിനുള്ളത്. ആ പാർട്ടിയുടെ ആഭ്യന്തരപ്രശ്‌നങ്ങളിൽ ഏതെങ്കിലും തരത്തിൽ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഐ എം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല. അത് ഞങ്ങളുടെ രീതിയല്ല. ആരുടെയെങ്കിലും വെളിപാടിന് ഞങ്ങളാരും ഉത്തരവാദികളല്ല. ദേവഗൗഡയുടെ അസംബന്ധ പ്രസ്താവന തിരുത്തുന്നതാണ് ഔചിത്യവും രാഷ്ട്രീയ മര്യാദയും. തങ്ങൾ ബിജെപിക്കെതിരാണെന്നും ദേവഗൗഡക്കൊപ്പമല്ല എന്നുമാണ് ജെഡിഎസ് കേരള ഘടകം സ്വീകരിച്ചിരിക്കുന്ന നിലപാട്. ദേവഗൗഡയുടെ പ്രസ്താവന തെറ്റാണെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണൻകുട്ടിയും അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുമുണ്ട്. ''
'ദേവഗൗഡ ബിജെപിക്കൊപ്പം പോകുന്നത് ഇതാദ്യമല്ല. 2006 ൽ ജെഡിഎസ് ബിജെപിക്കൊപ്പം ചേർന്ന സാഹചര്യം എല്ലാവർക്കും ഓർമ്മ കാണും. മകന് മുഖ്യമന്ത്രി കസേര ലഭിക്കാൻ ബിജെപിക്കൊപ്പം കൂട്ടുകൂടി സ്വന്തം പാർട്ടിയുടെ പ്രത്യയശാസ്ത്രത്തെ പോലും വഞ്ചിച്ച നിലപാട് സ്വീകരിച്ചയാളാണ് ഗൗഡ. ദേവഗൗഡയുടെ രാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് ദേശീയ നേതാവ് സുരേന്ദ്രമോഹന്റെ നേതൃത്വത്തിൽ ജെഡിഎസ് വിട്ടുവന്നവരാണ് കേരളത്തിലെ ജനതാദൾ നേതൃത്വവും അണികളും. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ദേവഗൗഡയുടെ പ്രസ്താവനയിൽ പ്രതികരിക്കാനിറങ്ങിയ കോൺഗ്രസ്സിന്റേത് തരാതരം പോലെ ബിജെപിയെ സഹായിച്ച പാരമ്പര്യമാണ്. കേരളത്തിൽ ബിജെപിയുമായി കൂട്ടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അധികാരം പങ്കിടുന്നവരാണ് അവർ. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ മാണ്ഡ്യയിൽ കോൺഗ്രസ്സും ബിജെപിയും ഒരുമിച്ചു നിന്ന് ചലച്ചിത്ര നടി സുമലതയെ വിജയിപ്പിച്ച കഥ ആരും മറന്നിട്ടില്ല. സുമലത ഇപ്പോൾ ബിജെപിക്കൊപ്പമാണ്. ദേവഗൗഡയുടെ വാക്കുകേട്ട് 'അവിഹിതബന്ധം' അന്വേഷിച്ച് നടന്ന് കോൺഗ്രസ്സ് സ്വയം അപഹാസ്യരാകരുത്. അതിന്റെ പേരിൽ ഒരു മനക്കോട്ടയും കെട്ടേണ്ടതില്ല. ബിജെപിയുമായി ബന്ധമുണ്ടാക്കിയവരും അതിന്റെ മറവിൽ ആനുകൂല്യം പറ്റിയവരും കോൺഗ്രസ്സിലുണ്ടാവും. അവരാണ് ഇപ്പോൾ പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുന്നത്.''




