- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ആയേക്കും
കോഴിക്കോട്: സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ആയേക്കും. ഹാരിസ് ബീരാന്റെ പേരിനാണ് സ്ഥാനാർത്ഥി ചർച്ചകളിൽ മുൻതൂക്കം. പി.എം.എ സലാമിന്റെ പേരും അവസാന ചർച്ചകളിലുണ്ട്. രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം രാജ്യസഭാ സ്ഥാനാർത്ഥിയുടെ കാര്യം ചർച്ച ചെയ്യുമെന്നായിരുന്നു നേരത്തെ കുഞ്ഞാലിക്കുട്ടിയുടെ പേര് ഉയർന്നുവന്നപ്പോൾ പറഞ്ഞിരുന്നത്. എന്നാൽ മത്സരിക്കാനില്ലെന്ന് കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കുകയും ചെയ്തു.
യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബുവിന്റെ പേരും പരിഗണിക്കുന്നുണ്ട്. അതേസമയം, ഇത്തവണ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പുതുമുഖമായിരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയിരുന്നു. യുവാക്കൾക്കായിരിക്കും പരിഗണനയെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഹാരിസ് ബീരാന്റെ പേര് നിർദേശിച്ചിരിക്കുന്നത്. അതേസമയം പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർക്ക് തീരുമാനത്തിൽ എതിർപ്പുണ്ടെന്നാണ് സൂചന.
ഡൽഹിയിലെ കെ എം സി സി നേതാവ് കൂടിയാണ് ഹാരിസ് ബീരാൻ. സാദിഖലി ശിഹാബ് തങ്ങൾ ഗൾഫ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. അതേസമയം ഹാരിസ് ബീരാനെ പരിഗണിക്കുന്നതിൽ യൂത്ത് ലീഗ് നേതൃത്വത്തിനും പ്രതിഷേധമുണ്ട്. ഇത്തവണ രാജ്യസഭയിലേക്ക് പുതുമുഖങ്ങളെ അയയ്ക്കും എന്നായിരുന്നു സാദിഖലി തങ്ങൾ പറഞ്ഞിരുന്നത്.
ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് എന്നിവരുടെ പേരാണ് യൂത്ത് ലീഗ് മുന്നോട്ട് വെക്കുന്നത്. എന്നാൽ യൂത്ത് ലീഗിന് സീറ്റ് ലഭിച്ചേക്കില്ല എന്നാണ് വിവരം. ഹാരിസ് ബീരാന് കടുത്ത വെല്ലുവിളി ഉയർത്തുന്നത് പിഎംഎ സലാമാണ്. കുഞ്ഞാലിക്കുട്ടിക്കും സലാം രാജ്യസഭയിൽ എത്തുന്നതിനാണ് താൽപര്യം. കുഞ്ഞാലിക്കുട്ടിയുടെ പേര് ആദ്യം ഉയർന്ന് കേട്ടിരുന്നെങ്കിലും അദ്ദേഹം താൽപര്യമില്ലെന്ന് അറിയിച്ചിരുന്നു.
ഏതായാലും സ്ഥാനാർത്ഥികളെ സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. പി എം എ സലാമിനെ രാജ്യസഭയിലേക്കയച്ചാൽ ഇ കെ വിഭാഗവുമായുള്ള തർക്കത്തിന് പരിഹാരം കണ്ടെത്താം എന്ന ഫോർമുലയാണ് നേതൃത്വത്തിലെ ഒരു വിഭാഗത്തിനുള്ളത്. സലാമിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണം എന്നതാണ് ഇ കെ വിഭാഗത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.
രാജ്യസഭയിലേക്ക് അയച്ചാൽ ഇതിന് രമ്യമായ പരിഹാരമാകും എന്നാണ് കണക്കുകൂട്ടൽ. രാജ്യസഭാ സീറ്റ് യൂത്ത് ലീഗിന് അനുവദിക്കണം എന്ന് പി കെ ഫിറോസ് സാദിഖലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റിപ്പുറത്ത് നിന്നുള്ള നേതാവ് സി പി ബാവാ ഹാജിയുടെ പേരും പട്ടികയിലുണ്ട്. മുസ്ലിം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് ബാവ ഹാജി. നേരത്തെ മൂന്ന് ലോക്സഭാ സീറ്റ് ലീഗ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇത് അനുവദിക്കാനാകില്ല എന്നും അടുത്ത ഒഴിവിൽ രാജ്യസഭയിലേക്ക് പരിഗണിക്കാം എന്നുമായിരുന്നു കോൺഗ്രസ് മുന്നോട്ട് വെച്ച വാഗ്ദാനം. ഈ സാഹചര്യത്തിലാണ് ലീഗിന് രാജ്യസഭയിലേക്ക് അവസരം ലഭിച്ചത്. കേരളത്തിലെ രണ്ട് ലോക്സഭാ സീറ്റിലും മികച്ച ഭൂരിപക്ഷത്തോടെ ജയിക്കാൻ ലീഗിനായിരുന്നു. തമിഴ്‌നാട്ടിലെ ഒരു സീറ്റിലും മുസ്ലിം ലീഗ് ജയിച്ചിട്ടുണ്ട്.