- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെഎസ്ആർടിസിയെ ലാഭത്തിൽ ആക്കാനായില്ലെങ്കിലും അപകടാവസ്ഥയിൽ നിന്ന് കരകയറ്റും; പ്രതിപക്ഷ ബഹിഷ്കരണം എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് മന്ത്രി ഗണേശ് കുമാർ; ഏതുവകുപ്പായാലും സത്യസന്ധമായി കൈകാര്യം ചെയ്യുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
തിരുവനന്തപുരം: കെഎസ്ആർടിസിയെ അപകടാവസ്ഥയിൽ നിന്ന് കരകയറ്റുമെന്ന് കെ ബി ഗണേശ് കുമാറും, ഏതുവകുപ്പായാലും സത്യസന്ധമായി കൈകാര്യം ചെയ്യുമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളിയും. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും.
കെഎസ്ആർടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയിൽനിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്ന് മന്ത്രി കെബി ഗണേശ്‌കുമാർ പറഞ്ഞു. അതിന് കഴിയുമെന്ന പ്രതീക്ഷയുണ്ട്. അതിനായി തൊഴിലാളികളും യൂണിയനുകളും സഹകരിക്കുമെന്നാണ് പ്രതീക്ഷ. ഓട്ടോ മൊബൈൽ കാര്യങ്ങളിൽ ഇഷ്ടമുള്ള വ്യക്തിയായതിനാൽ തന്നെ പരിഷ്‌കരണങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കും. ഒന്നും വെച്ച് താമസിപ്പിക്കില്ല. രണ്ടരവർഷമാണ് ഇനിയുള്ളത്. അതിനാൽ അതിനുള്ളിൽ നല്ലകാര്യങ്ങൾ ചെയ്ത് സർക്കാരിന് സൽപ്പേരുണ്ടാക്കാൻ ശ്രമിക്കും. എല്ലാം പഠിക്കാൻ ഒരാഴ്ച സമയം വേണമെന്നും കമ്പ്യൂട്ടറൈസേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കുമെന്നും കെബി ഗണേശ് കുമാർ പറഞ്ഞു.
തനിക്കെതിരെ കോൺഗ്രസ് കൊടുത്ത കേസിൽ അവരിൽ പലരുമാണ് കുറ്റക്കാർ. പുറകെ നടന്ന് ഉപദ്രവിക്കുന്ന രീതി തനിക്കില്ല. തന്നെ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷത്തിന്റെ നയം എന്തിനാണെന്ന് മനസിലാകുന്നില്ല. അവരെയാണ് ബഹിഷ്‌കരിക്കേണ്ടത്. കോൺഗ്രസുകാർ കള്ളസാക്ഷി പറഞ്ഞ കേസാണ് കോടതിയിലുള്ളത്. എല്ലാം കാലം തെളിയിക്കും. പ്രതിപക്ഷത്തിന്റെ പ്രതിഷേധം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും നവകേരള സദസിനെതിരെ ഉൾപ്പെടെ അവർ പ്രതിഷേധിച്ചത് എന്തിനുവേണ്ടിയാണെന്നും കെബി ഗണേശ് കുമാർ ചോദിച്ചു.
ഏതുവകുപ്പായാലും സത്യസന്ധമായി കൈകാര്യം ചെയ്യുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും പറഞ്ഞു. മുഖ്യമന്ത്രി നൽകുന്ന ഏതു വകുപ്പും നല്ലരീതിയിൽ കൈകാര്യം ചെയ്യും. ഏതു വകുപ്പാണെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




