ന്യൂഡൽഹി: സിപിഎമ്മിനെ കുറ്റപ്പെടുത്തി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേരളത്തിൽ ബിജെപി വിരുദ്ധ നീക്കങ്ങളുടെ മുന്നിൽ നിൽക്കാൻ സിപിഎമ്മിന് ഭയമാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഇന്ത്യ മുന്നണിയുടെ ഭാഗമാകാതിരുന്ന ഏക പാർട്ടി ജെഡിഎസാണ്. കഴിഞ്ഞ ആറ് മാസമായി ബിജെപിയുമായി ജെഡിഎസ് ചർച്ച നടത്തുകയാണ്. ഇതൊന്നും സിപിഎം കണ്ടിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ജെഡിഎസ് ചർച്ച നടത്തിയ ശേഷമാണു ബിജെപിയിലേക്ക് പോകുന്നത്. ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കർണാടകയിൽ അവർ സ്വീകരിച്ചത്. ജെഡിഎസ് വിഷയത്തിൽ സിപിഎമ്മിറ്റേതു മൃദു സമീപനമാണ്. ഇപ്പോഴും അവർ തീരുമാനിക്കട്ടെ എന്നാണ് സിപിഎം പറയുന്നത്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ സിപിഎം തയ്യാറാകണം.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്നു സിപിഐയല്ല പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഏതൊക്കെ സ്ഥാനാർത്ഥികൾ എവിടെയൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതിയാണ്. ലോക്‌സഭാ സ്ഥാനാർത്ഥി നിർണയത്തെ പറ്റി ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും കെസി വേണുഗോപാൽ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സിപിഎമ്മിന് എന്ത് പറ്റിയെന്ന് അറിയില്ല. സിപിഎം നിലപാട് പരിശോധിക്കണം. സിപിഎം ദേശീയ നേതൃത്വം അശക്തരെന്ന് വ്യഖ്യാനിച്ചാൽ കുറ്റം പറയാനാകില്ല. ബിജെപി ഘടകകക്ഷി ജെഡിഎസ് കേരളത്തിൽ മന്ത്രിയായി ക്യാബിനെറ്റിൽ ഇരിക്കുന്നു. സിപിഎം തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.