ദമ്മാം: മന്ത്രി വീണാ ജോർജിനെതിരായ വിവാദപരാമർശം പിൻവലിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. സ്ത്രീ എന്ന നിലക്കല്ല, മനുഷ്യന് വിഷമം ഉണ്ടാകുന്ന പരാമർശം പറയാൻ ആഗ്രഹിക്കുന്നില്ലെന്നും താൻ പറഞ്ഞതിൽ 'സാധനം' എന്ന വാക്ക് പിൻവലിക്കുന്നതായും കെ.എം.ഷാജി പറഞ്ഞു. എന്നാൽ, 'അന്തവും കുന്തവും ഇല്ല' എന്നത് താൻ പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

'പരാമർശത്തിൽ ആ ഘട്ടത്തിൽ മന്ത്രി വിഷമം അറിയിച്ചിരുന്നില്ല. അതുകൊണ്ട് അന്ന് തിരുത്തിയില്ല. വാക്കിൽ തൂങ്ങി കളിക്കൽ ഫാസിസ്റ്റ് തന്ത്രമാണ്. വിഷയത്തിൽ പി.കെ. ശ്രീമതിക്ക് തെറ്റിദ്ധാരണയുണ്ടായി. എം.എം. മണിയെ വെച്ച് തന്നെ വിലയിരുത്തരുത്. ക്ലിഫ് ഹൗസിലെ സ്വിമ്മിങ് പൂളിൽ കഴുകിയിട്ടും വൃത്തിയാകാത്ത രാഷ്ട്രീയ മാലിന്യം തലയിൽ ചുമക്കുന്ന ഡിവൈഎഫ്ഐക്ക് തന്നെ കുറിച്ച് പറയാൻ അർഹതയില്ല- കെ.എം.ഷാജി പറഞ്ഞു. കെ.എം.സി.സി ദമ്മാം കണ്ണൂർ ജില്ലാ സമ്മേളനത്തിലാണ് പ്രതികരണം.

അതേസമയം, അന്തവും കുന്തവും തിരിയാത്ത ഒരു സാധനം ആണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെ.എം. ഷാജിയുടെ വിവാദ പരാമർശം. മുഖ്യമന്ത്രിയെ പുകഴ്‌ത്താനുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യതയെന്നും ആരോഗ്യമന്ത്രിക്ക് ഒരു കുന്തവും അറിയില്ലെന്നും ഷാജി അന്ന് പറഞ്ഞിരുന്നു. മലപ്പുറം കുണ്ടൂർ അത്താണിയിൽ മുസ്ലിം ലീഗ് വേദിയിൽ സംസാരിക്കവെ ആയിരുന്നു ഇത്. പരാമർശം പിന്നീട് വലിയ വിവാദമായി.