തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം കേന്ദ്രത്തിന്റെ അടിമയല്ലെന്നും കേന്ദ്ര-സംസ്ഥാന ബന്ധം അടിമ-ഉടമ ബന്ധമല്ലെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയ്ക്ക് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

'മുരളീധരൻ പറഞ്ഞത് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ്. കേരളത്തിന്റെ ഖജനാവും ജനങ്ങളുടെ താത്പര്യവും നോക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം. ഇത് പറയുമ്പോൾ കേന്ദ്രമന്ത്രി ക്ഷോഭിച്ചിട്ട് കാര്യമില്ല. സംസ്ഥാനങ്ങൾക്ക് ലഭിക്കാനുള്ള തുക സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം തടയുകയാണ്.

ചെറിയ തുക നൽകി കേന്ദ്രസർക്കാർ ബ്രാൻഡിങ് നടത്തുകയാണ്. ഒരു വർഷം മുപ്പതിനായിരമോ നാൽപതിനായിരമോ കോടി രൂപ സംസ്ഥാനത്തിന് കുറവുവന്നാൽ അത് മന്ത്രിസഭയിലെ ഏതാനും അംഗങ്ങളുടെയോ സർക്കാർ ജീവനക്കാരുടെയോ പ്രശ്നമല്ല, കേരളത്തിലെ മൂന്നുകോടിയിലധികമുള്ള ജനങ്ങളെ ഇത് ബാധിക്കും. കേരളത്തിലെ ഓരോർത്തർക്കും കിട്ടേണ്ട തുകയാണിത്. സംസ്ഥാനത്തിന് അർഹമായ തുക കിട്ടണം'- മന്ത്രി പറഞ്ഞു.

കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രസർക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമാണെന്ന് കേന്ദ്രഫണ്ടിന്റെ കണക്ക് പുറത്തുവിട്ട് നേരത്തെ വി. മുരളീധരൻ പറഞ്ഞിരുന്നു. സാമൂഹ്യസുരക്ഷാ പെൻഷനുള്ള കേന്ദ്രവിഹിതം കുടിശിക സഹിതം മുഴുവൻ തുകയും കഴിഞ്ഞമാസം തന്നെ സംസ്ഥാനത്തിന് കൈമാറിക്കഴിഞ്ഞു. 604.14 കോടിയാണ് വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, വാർധക്യകാല പെൻഷൻ എന്നിവയ്ക്കായി കേരളത്തിന് നൽകിയതെന്നും രണ്ടാം ഗഡുവിനുള്ള അപേക്ഷ കേരളം ഇതുവരെ നൽകിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു.

ഏഴാം ശമ്പളപരിഷ്‌കരണത്തിന്റെ കുടിശിക ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന 750 കോടി കെടുകാര്യസ്ഥതകൊണ്ട് കേരള സർക്കാർ നഷ്ടപ്പെടുത്തി. പണം ലഭിക്കുന്നതിനുള്ള ശുപാർശ സമർപ്പിക്കാൻ നിശ്ചയിച്ചിരുന്ന അവസാന തീയതി 2022 മാർച്ച് 31 ആയിരുന്നു. രണ്ടു തവണ കേന്ദ്രം കത്തയച്ചെങ്കിലും സംസ്ഥാനം അനങ്ങിയില്ല. പിണറായി വിജയൻ സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും സാമ്പത്തിക മിസ്മാനേജ്മെന്റും മൂലമാണ് കേരളം സാമ്പത്തിക പ്രതിസന്ധിയിലായത്. അക്കാര്യത്തിൽ കേന്ദ്രസർക്കാരിന് ഒരു പങ്കുമില്ല. നിരന്തരമുള്ള വ്യാജപ്രചാരണങ്ങളെ കേരള ജനത തള്ളുമെന്നുറപ്പാണെന്നും വി. മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞിരുന്നു.