തിരുവനന്തപുരം: കെപിസിസി യോഗത്തിൽ നേതൃത്വത്തിന് എതിരെ വിമർശനം ഉന്നയിച്ച മുതിർന്ന നേതാവ് വി എം സുധീരന് എതിരെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. കാണാൻ ചെന്നപ്പോൾ പാർട്ടി വിട്ടുവെന്ന് പറഞ്ഞയാളാണ് സുധീരനെന്നും ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ന് കയറി വന്നതെന്നും സുധാകരൻ പറഞ്ഞു. തനിക്ക് പ്രസംഗിക്കാനുള്ളത് കഴിഞ്ഞപ്പോൾ കെപിസിസി യോഗത്തിൽ നിന്നും സുധീരൻ ഇറങ്ങിപ്പോയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സുധീരന്റെ വിമർശനം

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അടക്കം പങ്കെടുത്ത കെപിസിസി യോഗത്തിലാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് വി എം സുധീരൻ വിമർശനമുയർത്തിയത്. കെപിസിസി നേതൃത്വം പരാജയമാണെന്നും നേതാക്കൾ പ്രവർത്തിക്കുന്നത് പാർട്ടിക്കുവേണ്ടിയല്ല, അവരവർക്കുവേണ്ടിയാണെന്നും സുധീരൻ തുറന്നടിച്ചു. പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല. കോൺഗ്രസിൽ രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ 5 ഗ്രൂപ്പായി മാറി.

അവനവന് വേണ്ടി പ്രവർത്തിക്കുന്നവരായി നേതാക്കൾ മാറി. 2016 ൽ തോറ്റതിന് സ്ഥാനാർത്ഥി നിർണയവും കാരണമായി. പരാജയകാരണം വിവരിച്ച് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ല. സോണിയ ഗാന്ധിക്ക് നൽകിയ കത്തും സുധീരൻ കെപിസിസിയിൽ വായിച്ചു. യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് സുധീരനെ വിമർശിച്ച് സുധാകരൻ രംഗത്തെത്തിയത്.

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന സമയം പകരം ചുമതല ആർക്കും കൈമാറില്ലെന്ന് സുധാകരൻ വ്യക്തമാക്കി. തന്റെ അഭാവത്തിൽ കെപിസിസി ഭാരവാഹികൾ കൂട്ടായി നേതൃത്വം വഹിക്കുമെന്ന് സുധാകരൻ വ്യക്തമാക്കി. ആധുനിക കാലത്ത് ഓൺലൈൻ മീറ്റിങ്ങിലൂടെയും പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്യാമെന്നും വാർത്താസമ്മേളനത്തിൽ സുധാകരൻ വിശദീകരിച്ചു. കെ സുധാകരൻ ചികിത്സക്കായി പത്തു ദിവസത്തെ അവധിയിൽ പോകുകയാണെന്നാണ് യോഗത്തിൽ അറിയിച്ചത്.