തിരുവനന്തപുരം: മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയെ കഠിനമായി ആക്ഷേപിക്കുകയും അതിൽ പങ്കെടുക്കാനെത്തിയ പാവപ്പെട്ടവരെ കായികമായി വരെ ആക്രമിക്കുകയും ചെയ്ത സിപിഎം ഇപ്പോൾ അതേ പരിപാടിയുമായി രംഗത്തുവന്നത് തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടുള്ള രാഷ്ട്രീയതട്ടിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.

ജനസമ്പർക്ക പരിപാടിക്ക് ഐക്യരാഷ്ട്രസംഘടനയുടെ അവാർഡ് നേടി തിരിച്ചെത്തിയ രാജ്യത്തെ ഏക മുഖ്യമന്ത്രിയെ സിപിഎം സ്വീകരിച്ചത് കരിങ്കൊടിയും കല്ലും പ്ലക്കാർഡുകളുമായി ആയിരുന്നു. എല്ലാ ജില്ലകളിലും സിപിഎം ജനസമ്പർക്ക പരിപാടി തടയുകയും ചിലയിടങ്ങളിൽ ജനങ്ങളെ തല്ലിയോടിക്കുകയും ചെയ്തു. കനത്ത പൊലീസ് ബന്തവസിലാണ് അന്നു പരിപാടി നടത്തിയത്. മുഖ്യമന്ത്രി നടത്തിയ ജനസമ്പർക്ക പരിപാടി വില്ലേജ് ഓഫീസർ ചെയ്യേണ്ട പണിയാണെന്നും ഐക്യരാഷ്ട്രസംഘടനയുടെ അവാർഡ് തട്ടിപ്പാണെന്നും പറഞ്ഞുപരത്തി. ഇതെല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ പേരിനൊരു ജനസമ്പർക്ക പരിപാടിയുമായി സിപിഎം രംഗത്തുവന്നത് അപഹാസ്യമാണ്.

ഉമ്മൻ ചാണ്ടി പതിനെട്ടും ഇരുപതും മണിക്കൂർ ജനമധ്യത്തിൽ ഉണ്ണാതെ ഉറങ്ങാതെ കണ്ണിമചിമ്മാതെ ഈ പരിപാടി നടത്തിയത് ജനങ്ങളോട് അഗാധമായ സ്‌നേഹവും കരുതലും ഉള്ളതുകൊണ്ടായിരുന്നു. ഇത്തരമൊരു പരിപാടി നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുന്നു. രണ്ടു മണിക്കൂർ പോലും അദ്ദേഹത്തിന് ജനങ്ങളോടൊത്ത് സഹവസിക്കാനാകില്ല. പ്രമുഖരുമായി കൂടിക്കാഴ്ചയും ഭക്ഷണവുമൊക്കെയായി പഞ്ചനക്ഷത്ര പരിപാടിയായിട്ടാണ് സിപിഎം ഇതു നടത്തുന്നത്. പരമാവധി പിരിവു നടത്താൻ പാർട്ടിക്കാർക്ക് അവസരം നല്കിയിട്ടുണ്ട്.

ഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടിയിൽ അനുവദിച്ച ധനസഹായം ആയിരക്കണക്കിനാളുകൾക്ക് 2016ൽ പിണറായി വിജയൻ അധികാരമേറ്റതിനെ തുടർന്ന് നിഷേധിച്ചിരുന്നു. ഇതിനെതിരേ ഉമ്മൻ ചാണ്ടി പല തവണ സർക്കാരിനെ സമീപിച്ചെങ്കിലും അതെല്ലാം കുട്ടയിലിടുകയാണു ചെയ്തതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.