- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കെ ജി ജോർജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് മനസ്സിലായിരുന്നില്ല; പഴയകാല സഹപ്രവർത്തകനാണ് മനസ്സിൽ വന്നത്': ആളുമാറിയുള്ള അനുശോചനത്തിൽ ഖേദം അറിയിച്ച് കെ സുധാകരൻ; താൻ മരിച്ചെന്ന് സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചെന്ന് പി സി ജോർജും
തിരുവനന്തപുരം: സംവിധായകൻ കെ ജി ജോർജിന്റെ വിയോഗത്തെ കുറിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ അനിശോചനം രേഖപ്പെടുത്തിയത് ആളുമാറിയായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
'അദ്ദേഹത്തിന്റെ വിയോഗം, ജോർജിന്റെ..അദ്ദേഹത്തെ, ഓർക്കാൻ ഒരുപാടുണ്ട് അദ്ദേഹത്തെ കുറിച്ച്. നല്ലൊരു പൊതുപ്രവർത്തകനായിരുന്നു, നല്ലൊരു രാഷ്ട്രീയനേതാവായിരുന്നു അദ്ദേഹം. കഴിവും പ്രാപ്തിയുമുള്ള ആളാണ്. അദ്ദേഹത്തേക്കുറിച്ച് ആർക്കും മോശം അഭിപ്രായമില്ല. ഞങ്ങൾക്ക് അദ്ദേഹത്തോട് സഹതാപമുണ്ട്. അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖമുണ്ട്', എന്നായിരുന്നു സുധാകരന്റെ പ്രതികരണം.
ഇതിന് പിന്നാലെ തന്റെ അനൗചിത്യത്തിൽ പാർട്ടി പ്രവർത്തകർക്കും കെ ജി ജോർജിനെ സ്‌നേഹിക്കുന്നവർക്കും ഉണ്ടായ മനോവിഷമത്തിൽ ഖേദം പ്രകടിപ്പിച്ച് കെ സുധാകരൻ കുറിപ്പിട്ടു.
കെ സുധാകരന്റെ കുറിപ്പ്:
ഇന്ന് രാവിലെ കെ. ജി ജോർജ് മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോൾ അനുചിതമായ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായി. മലയാളത്തിന്റെ അഭിമാനമായ സിനിമാപ്രവർത്തകൻ കെ ജി ജോർജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തിൽ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല.
സമാനപേരിലുള്ള എന്റെ പഴയകാല സഹപ്രവർത്തകനാണ് മനസ്സിൽ വന്നത്. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങൾക്കിടയിൽ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവർത്തകർ എന്നോട് കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് എന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നു.
പൊതുപ്രവർത്തകനെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തിൽ ഉണ്ടായില്ല. വീഴ്ചകളിൽ ന്യായീകരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെ സംസ്‌കാരമല്ല. അതുകൊണ്ടുതന്നെ എന്റെ പ്രതികരണത്തിലെ അനൗചിത്യത്തിൽ എന്റെ പാർട്ടിയുടെ പ്രിയപ്പെട്ട പ്രവർത്തകർക്കും കെ ജി ജോർജിനെ സ്‌നേഹിക്കുന്നവർക്കും ഉണ്ടായ മനോവിഷമത്തിൽ ഞാൻ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു. എണ്ണം പറഞ്ഞ കലാസൃഷ്ടികൾ കൊണ്ട് മലയാള സിനിമാ ചരിത്രത്തിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച കെ ജി ജോർജിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
അതേസമയം, കെ.ജി.ജോർജിന്റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് 'ആളുമാറി' പ്രതികരിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനു മറുപടിയുമായി മുൻ എംഎൽഎ പി.സി.ജോർജ്. താൻ ജീവിച്ചിരിപ്പുണ്ടെന്നും മരിച്ചെന്ന് ആരോ സുധാകരനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും പി.സി.ജോർജ് വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
പി.സി.ജോർജിന്റെ പ്രതികരണം ഇങ്ങനെ: ''ഞാൻ ജീവിച്ചിരിപ്പുണ്ട്. പ്രിയങ്കരനായ സുധാകരൻ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ച് ഞാൻ മരിച്ചെന്ന് അറിയിച്ച് അദ്ദേഹത്തിന്റെ ദുഃഖത്തോടെയുള്ള സംസാരം കേൾക്കാനിടയായി. ഞാൻ അപ്പോൾ അരുവിത്തുറ പള്ളിയിൽ കുർബാനയിൽ പങ്കെടുക്കുകയായിരുന്നു. ആളുകൾ ഓടി വന്ന് എന്നെ വിളിച്ച് പറഞ്ഞപ്പോഴാണ് ഇറങ്ങി വന്നത്. സുധാകരനെ പോലെ മാന്യനായ നേതാവിനെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തികൾ ശരിയാണോ ഈ ചെയ്യുന്നതെന്ന് ഓർക്കണം. ഞാൻ ജീവിച്ചിരിപ്പുണ്ട്. ഏതായാലും വളരെ നന്ദി. നല്ല മനുഷ്യനാണ് സുധാകരൻ. അദ്ദേഹത്തെ പോലെയുള്ള ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെന്നാണ് അപേക്ഷ.''




