തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തലസ്ഥാനത്ത് പൊതുദർശനത്തിനു വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പട്ടിട്ടും അത് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോടിയേരിയേക്കാൾ പിണറായി പ്രാധാന്യം നൽകിയത് വിദേശ പര്യടനത്തിനായിരുന്നു. വൻകിട മുതലാളിമാരുമായുള്ള കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചിരുന്നതിനാൽ അതു മാറ്റിവയ്ക്കാൻ പിണറായി തയാറായില്ല. 2022 ഒക്ടോബർ മൂന്നിന് കോടിയേരിയുടെ സംസ്‌കാരം കഴിഞ്ഞ് നാലാംതീയതി പുലർച്ചെ പിണറായി വിദേശത്തേക്കു പറന്നുവെന്നും സുധാകരൻ ആരോപിച്ചു.

തിരുവനന്തപുരത്ത് പൊതുദർശനവും തുടർന്ന് വിലാപയാത്രയും നടത്തിയാൽ പിണറായിയുടെ വിദേശപര്യടനം പ്രതിസന്ധിയിലാകുമായിരുന്നു. അതുകൊണ്ടാണ് സിപിഎമ്മിന്റെ എല്ലാ കീഴ്‌വഴക്കങ്ങളും ചീന്തിയെറിഞ്ഞ് കുടുംബത്തെ വേദനിപ്പിക്കുകയും പാർട്ടിക്കു നാണക്കേടുണ്ടാക്കുകയും ചെയ്ത തരത്തിലുള്ള യാത്രയപ്പ് നൽകിയത് -സുധാകരൻ പറഞ്ഞു.

തലസ്ഥാനത്ത് ഭൗതികശരീരം പൊതുദർശനത്തിനു വയ്ക്കണമെന്ന് കുടുംബം സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നതായി കോടിയേരിയുടെ ഭാര്യ വിനോദിനിയാണ് വെളിപ്പെടുത്തിയത്. എം വി ഗോവിന്ദനോട് കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും ഇക്കാര്യം പറഞ്ഞിരുന്നു. ഭൗതികശരീരവുമായി ദീർഘയാത്ര ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചതുകൊണ്ടാണ് നേരെ കണ്ണൂരേക്ക് കൊണ്ടുപോയതെന്ന പാർട്ടിയുടെ വിശദീകരണമാണ് കുടുംബത്തിന്റെ വെളിപ്പെടുത്തലോടെ അടപടലം പൊളിഞ്ഞത്. കുടുംബത്തിൽനിന്നുയർന്ന പരാതിക്ക് പിണറായി വിജയൻ മറുപടി പറഞ്ഞേ തീരുവെന്നും സുധാകരൻ പറഞ്ഞു.

കോടിയേരിയുടെ ഭൗതികശരീരം ചെന്നൈയിൽനിന്ന് നേരേ കണ്ണൂരേക്ക് കൊണ്ടുപോയി സംസ്‌കരിച്ചത് പാർട്ടിയുടെ എല്ലാ കീഴ്‌വഴക്കങ്ങളും കാറ്റിൽപ്പറത്തിയാണ്. എ.കെ.ജിയുടെ ഭൗതികശരീരം തിരുവനന്തപുരത്തുനിന്ന് പയ്യാമ്പലത്തെത്താൻ രണ്ടു ദിവസമെടുത്തു. ഇ.കെ. നായനാരുടെയും ചടയൻ ഗോവിന്ദന്റെയും ഭൗതികശരീരം തിരുവനന്തപുരത്തുനിന്ന് പയ്യാമ്പലത്തേക്കു കൊണ്ടുപോയത് പതിനായിരങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയാണ്. ഇവരുടെ വിടവാങ്ങലിനോട് അനുബന്ധിച്ച് അനുശോചന ദുഃഖാചരണം നടത്തിയെങ്കിലും കോടിയേരിയുടെ കാര്യത്തിൽ അതും ഉണ്ടായില്ല.

ആഭ്യന്തരമന്ത്രിയായും പാർട്ടി സെക്രട്ടറിയായും എംഎ‍ൽഎയായും ദീർഘകാലം പ്രവർത്തിച്ച കോടിയേരിയുടെ പ്രധാനപ്പെട്ട ഒരു കർമഭൂമി തിരുവനന്തപുരമായിരുന്നു. കണ്ണൂരിനു പുറത്തും അദ്ദേഹം ജനകീയനായിരുന്നു. അദ്ദേഹത്തിന് തിരുവനന്തപുരത്തും അവിടെ നിന്ന് കണ്ണൂർ വരെയുമുള്ള വിലാപയാത്രക്കും ലഭിക്കുമായിരുന്ന ജനപങ്കാളിത്തം ചിലരെ അസ്വസ്ഥതപ്പെടുത്തിയിരുന്നെന്ന് സുധാകരൻ പറഞ്ഞു.