തിരുവനന്തപുരം: ലോക അക്കാദമിയിലെ എസ്എഫ്‌ഐ അതിക്രമതതിൽ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രിൻസിപ്പലിന് കാമ്പസിൽ കുഴിമാടം ഒരുക്കി റീത്ത് വച്ച ചരിത്രമുള്ള എസ്എഫ്ഐക്കാർ തിരുവനന്തപുരം ലോ കോളജിൽ പ്രിൻസിപ്പൽ ഉൾപ്പെടെ 21 അദ്ധ്യാപകരെ അർധരാത്രിവരെ നീണ്ട 12 മണിക്കൂർ മുറിയിൽ പൂട്ടിയിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത നടപടി പ്രാകൃതമാണെന്ന് സുധാകരൻ പറഞ്ഞു. കയ്യൂക്കിന്റെ ബലത്തിൽ കലാലയങ്ങളിൽ കലാപാന്തരീക്ഷം സൃഷ്ടിച്ച് സമരാഭാസം നടത്തുന്ന എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചുവിടുകയാണു വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യം, സോഷ്യലിസം, മതേതരത്വം എന്നിങ്ങനെ എഴുതിവെച്ചിട്ട് അക്രമം, അരാജകത്വം, ഏകാധിപത്യം എന്നിവയാണ് നടപ്പാക്കുന്നത്. 'മുമ്പേ ഗമിക്കുന്ന ഗോവ് തന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം'' എന്നു പറഞ്ഞതുപോലെ അക്രമത്തിലും ഗുണ്ടായിസത്തിലും രക്തച്ചൊരിച്ചിലിലും വിശ്വസിക്കുന്ന മാതൃസംഘടനയെ ആണ് ഇവർ മാതൃകയാക്കുന്നത്. കെഎസ്‌യു പ്രവർത്തകരെ അക്രമിച്ചതിനും കൊടിമരം നശിപ്പിച്ചതിനും എസ്എഫ്‌ഐ പ്രവർത്തകരെ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തതിന്റെ പ്രതികാരമാണ് അദ്ധ്യാപകർക്കെതിരെ തീർത്തത്.

കെഎസ്‌യു പോലുള്ള വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യംപോലും പോലും നിഷേധിക്കുകയാണ്. സിപിഐയുടെ വിദ്യാർത്ഥി സംഘടനയിലെ പെൺകുട്ടികൾക്കടക്കം കൊടിയ മർദ്ദനമാണ് എസ്എഫ്‌ഐയിൽനിന്നും നേരിടേണ്ടി വന്നത്. മയക്കുമരുന്ന് ലോബി മുതൽ ഗുണ്ടാത്തലവന്മാർ വരെയുള്ളവരുടെ സഹായത്തോടെയാണ് കാമ്പസുകളിൽ എസ്എഫ്‌ഐയുടെ കുട്ടിസഖാക്കൾ വിലസുന്നത്.

ക്രിമിനലുകളെ സ്പോൺസർ ചെയ്യുന്ന സംഘടനയായി എസ്എഫ്‌ഐ മാറി. അദ്ധ്യാപകരെ ആക്രമിച്ച എസ്എഫ്‌ഐക്കാർക്കെതിരെ പേരിന് കേസെടുത്ത് രക്ഷപ്പെടാൻ അനുവദിക്കരുത്. അദ്ധ്യാപകർക്കെതിരേ എസ്എഫ്‌ഐക്കാർ അക്രമം അഴിച്ചുവിട്ടപ്പോൾ അതിരുകടന്ന പിണറായി ഭക്തിയിൽ കാഴ്ചക്കാരായി മാറിനിന്ന് രസിച്ച പൊലീസ് നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. പൂർവ്വകാല സഖാക്കളുടെ മനോനിലയിൽ നിന്നും ഇപ്പോഴും മോചനം നേടാത്ത പൊലീസ് ഏമാന്മാർ കുട്ടി സഖാക്കൾക്കും സിപിഎം ക്രിമിനലുകൾക്കും കുടപിടിക്കുന്ന പണി അവസാനിപ്പിക്കുന്നതാണ് നല്ലത്.

സിപിഎമ്മിന്റെ പാദസേവയും ചെയ്ത് ജനങ്ങളുടെ മേൽ കുതിരകേറാൻ വന്നാൽ കയ്യുംകെട്ടി നോക്കിയിരിക്കാൻ സാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു. മലയാള ഭാഷയ്ക്ക് നിരവധി പദസമ്പത്ത് സംഭാവന ചെയ്ത വ്യക്തിയാണ് പിണറായി വിജയൻ. നികൃഷ്ടജീവി, കുലംകുത്തി, എടാ ഗോപാലകൃഷ്ണാ, കീടം, നാറി, പരനാറി, ചെറ്റ, ചെറ്റത്തരം എന്നൊക്കെ അദ്ദേഹം പലരെയും അധിക്ഷേപിച്ച് ആക്രോശിച്ചപ്പോൾ കുലുങ്ങിച്ചിരിച്ച സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ ഇപ്പോൾ ഫ്യൂഡൽ മനഃസ്ഥിതിയുടെ താത്വികാവലോകനത്തിലേക്കു പോകാതെ, പിണറായിയെ ചോദ്യം ചെയ്യാനും തിരുത്താനുമാണ് തയ്യാറാകേണ്ടതെന്നും സുധാകരൻ ആവശ്യപ്പെട്ടു. പാവങ്ങളെ പുച്ഛിക്കാനാണ് പ്രസ്തുത പദം ഉപയോഗിക്കുന്നെങ്കിൽ പിണറായി ആയിരം വട്ടം പാവങ്ങളുടെ മേൽ കുതിരകയറിയിട്ടുണ്ട്. അന്നൊന്നും ഒരിക്കൽപ്പോലും ചോദ്യം ചെയ്യാൻ ഗോവിന്ദൻ മാസ്റ്റർ ധൈര്യം കാട്ടിയിട്ടില്ലെന്നും ഇനി അതുണ്ടാകുമെന്നു താൻ പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.