- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അരിയെത്ര എന്ന് ചോദിച്ചാൽ പയറഴഞ്ഞാഴി എന്നതാണ് ധനമന്ത്രിയുടെ മറുപടി; കേന്ദ്രം കൊടുക്കാനുള്ളതെല്ലം കൊടുത്തുകഴിഞ്ഞു; കാര്യങ്ങൾ ചെയ്യാതെ പഴി കേന്ദ്രത്തിന്റെ തലയിൽ വക്കാനാണ് ശ്രമം; അടിമ ഉടമ എന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി.മുരളീധരൻ; ധവളപത്രം ഇറക്കാൻ കേന്ദ്രമന്ത്രിയുടെ വെല്ലുവിളി; വാക്‌പോര് രൂക്ഷമാകുന്നു
തിരുവനന്തപുരം: കേരളത്തിലെ ധനപ്രതിസന്ധിയുടെ പേരിൽ സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള വാക്‌പോര് തുടരുന്നു. ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രസർക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്നാവർത്തിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്തെത്തി. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള തുകയുടെ കണക്കിന് ധനമന്ത്രി കെ.ബാലഗോപാലിന്റെ മറുപടി പഴമൊഴിയെ അനുസ്മരിപ്പിക്കുന്നതാണ്. അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്നാണ് മന്ത്രി പറയുന്നത്. ആരും ആരുടേയും അടിമയല്ല. അടിമ ഉടമ എന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.
പറഞ്ഞ കണക്കുകളിൽ ധനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ മറുപടിയില്ല, പകരം വാമനഃപൂജയെന്നൊക്കെയാണ് പ്രതികരണം. പഞ്ച് ഡയലോഗ് പറഞ്ഞ് എല്ലാക്കാലവും രക്ഷപ്പെടാൻ ശ്രമിക്കരുത്. ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണമെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. കേന്ദ്രം കൊടുക്കാനുള്ളതെല്ലാം കൊടുത്തു കഴിഞ്ഞു. കുടിശിക വന്നത് കൃത്യമായ നടപടികൾ സർക്കാർ പാലിക്കാത്തതിനാലാണെന്നും കണക്കുകൾ പറയുന്നതല്ലാതെ മന്ത്രിമാർ ആരുംതന്നെ വിശദാംശങ്ങൾ പറയുന്നില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
നെല്ല് സംഭരണത്തിന് കേന്ദ്രം 378 കോടി നൽകിയെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി പണം സംസ്ഥാന സർക്കാർ നെൽകർഷകർക്കു നൽകിയോ അതോ കേരളീയം പരിപാടിക്ക് ചെലവാക്കിയോ എന്നും പരിഹസിച്ചു. കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് ആരെന്ന് വ്യക്തമാണ്. കേന്ദ്രം വർധിപ്പിച്ച താങ്ങുവിലയല്ല നൽകുന്നത്. കാര്യങ്ങൾ ചെയ്യാതെ പഴി കേന്ദ്രത്തിന്റെ തലയിൽ വക്കാനാണ് ശ്രമം. പറഞ്ഞ കാര്യങ്ങളിൽ ധവളപത്രം ഇറക്കാൻ വെല്ലുവിളിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.
കെ എൻ ബാലഗോപാൽ പറഞ്ഞത്
സംസ്ഥാനത്തിനു കിട്ടാനുള്ള കേന്ദ്രവിഹിതം ഉടൻ നല്കണമെന്നും കേന്ദ്രത്തിന്റെ അടിമയല്ല കേരളമെന്നും കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞിരുന്നു. അർഹമായത് ലഭിക്കാൻ ശബ്ദമുയർത്തിക്കൊണ്ടേയിരിക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ കാടടച്ച് വെടിവയ്ക്കുകയാണെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് ബാലഗോപാൽ പറഞ്ഞു.
മുരളീധരന് രാഷ്ട്രീയ അസ്വസ്ഥതയാണ്. ജനങ്ങളെ മണ്ടന്മാരാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ വിലപ്പോവില്ല. കേന്ദ്രം നൽകേണ്ട ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചിട്ടും കാലിടറി വീഴാതെ മുന്നോട്ടു പോവുകയാണ് കേരളം. പലയിനങ്ങളിലും തുക കിട്ടാനുണ്ട്.ധനകാര്യ കമ്മിഷൻ നികുതിവിഹിത ഇനത്തിൽ കേരളത്തിന് നേരത്തേ തന്നിരുന്ന 3.9 ശതമാനം വെട്ടിക്കുറച്ചു. ജനസംഖ്യാനുപാതം ഉൾപ്പെടെയുള്ള ന്യായങ്ങൾ നിരത്തിയാണ് കുറവ് വരുത്തിയത്.
ഉത്തർപ്രദേശിന് 18 ശതമാനമാണ്. ചില സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജും കൊടുക്കുന്നു.ഇതെല്ലാം ചോദിക്കുമ്പോൾ മുരളീധരൻ ക്ഷുഭിതനായിട്ട് കാര്യമില്ല. പാർലമെന്റ് മണ്ഡലങ്ങൾ പുനഃസംഘടിപ്പിക്കുമ്പോൾ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ 50 ശതമാനം സീറ്റ് കൂടും. ജനസംഖ്യാനുപാതം നോക്കിയാൽ കേരളത്തിൽ 12 സീറ്റായി കുറയും. ഇക്കാര്യങ്ങളിലൊന്നും മുരളീധരനു മിണ്ടാട്ടമില്ല.
കേന്ദ്രം പിരിക്കുന്ന പണത്തിൽ 64 ശതമാനവും സംസ്ഥാനങ്ങളിൽ നിന്നാണ്. ജി.എസ്.ടി തുകയുടെ പകുതിയും കേന്ദ്രത്തിന് പോകുന്നു. കേന്ദ്രസർക്കാർ ചെലവാക്കുന്ന തുകയിൽ 40 ശതമാനവും കടമെടുക്കുന്നതാണ്. കേരളം കടമെടുക്കുന്നത് 20 ശതമാനത്തിനടുത്തേയുള്ളൂ. മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ സമരത്തിന് പോകുമെന്ന് പറയുമ്പോഴാണ് അവർക്ക് വിഷമം. നിയമപരമായും രാഷ്ട്രീയമായും പ്രശ്‌നം നേരിടുമെന്നും മന്ത്രി പറഞ്ഞിരുന്നു.




