കോട്ടയ്ക്കൽ: കോട്ടയ്ക്കൽ മുനിസിപ്പാലിറ്റിയിൽ മുസ്ലിംലീഗിന് തിരിച്ചടി. പുതിയ ചെയർപേഴ്സനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ ലീഗിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി ഡോ. ഹനീഷ പരാജയപ്പെട്ടു. എൽ.ഡി.എഫ് പിന്തുണച്ച ലീഗ് വിമത മുഹ്സിന പൂവന്മഠത്തിലാണ് പുതിയ ചെയർപേഴ്സൺ.

13 വോട്ടുകൾക്കെതിരെ 15 വോട്ടുകൾ നേടിയായിരുന്നു മുഹ്‌സിനയുടെ വിജയം. വോട്ടെടുപ്പിൽ ആറ് ലീഗ് വിമതർ ഇവരെ പിന്തുണച്ചതാണ് ലീഗിന് ഭരണനഷ്ടമായത്. രണ്ടാം ഡിവിഷനിലെ ലീഗ് കൗൺസിലർക്ക് അയോഗ്യതയായതിനാൽ ഇവർക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിച്ചില്ല. അധ്യക്ഷയായിരുന്ന ബുഷ്‌റ ഷബീർ രാജിവെച്ചതിനെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പിന് വഴിവെച്ചത്.

കക്ഷി നില: ആകെ സീറ്റ് - 32, മുസ്‌ലിം ലീഗ് - 21, സിപിഎം - 9, ബിജെപി - 2. കോട്ടയ്ക്കൽ നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ നേരത്തെ അധ്യക്ഷസ്ഥാനവും കൗൺസിലർസ്ഥാനവും രാജിവെച്ചിരുന്നു. ഏറെക്കാലമായി കോട്ടയ്ക്കൽ മുനിസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റിയിൽ നിലനിന്ന വിഭാഗീയതയായിരുന്നു രാജിയിലേക്കു നയിച്ചത്.

ഇത്തരമൊരു സാഹചര്യത്തിൽ ബുഷ്റ ഷബീർ വിഭാഗത്തെയും മറുഭാഗത്തെയും ഒരുമിച്ചിരുത്തി പാണക്കാട്ട് പലതവണ ചർച്ചകൾ നടന്നിരുന്നു. ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാൻ അടുത്തിടെ സംസ്ഥാനാധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി. ഇതനുസരിച്ച് പാണക്കാട്ടുനടന്ന ചർച്ചയിലാണ് ബുഷ്റ ഷബീറും ഉമ്മറും സ്ഥാനമൊഴിയാൻ പാർട്ടി നിർദേശിച്ചത്.