- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നവകേരള ബസിന് നേരേ ഷൂ എറിഞ്ഞ് കെ എസ് യു പ്രവർത്തകർ; ഏറിലേക്കൊക്കെ പോയാൽ നിയമ നടപടികളിലേക്കു കടക്കുമെന്നും അപ്പോൾ വല്ലാതെ വിലപിച്ചിട്ടു കാര്യമില്ലെന്നും മുഖ്യമന്ത്രിയുടെ താക്കീത്
പെരുമ്പാവൂർ: നവകേരള യാത്രയ്‌ക്കെതിരായ പ്രതിഷേധം കോൺഗ്രസും അനുബന്ധ സംഘടനകളും ശക്തമാക്കി. പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചു. പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രക്കിടെയായിരുന്നു ഷൂ എറിഞ്ഞുള്ള പ്രതിഷേധം. പ്രതിഷേധിച്ച നാല് കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെരുമ്പാവൂരിൽ വച്ച് മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇവരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസിന്റെ സാന്നിധ്യത്തിൽ തല്ലിച്ചതച്ചു. യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും കൊടികൾ ഡിവൈഎഫ്‌ഐ പ്രവർത്തകർ കത്തിച്ചു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏറിലേക്ക് പോയാൽ കടുത്ത നിയമ നടപടി നേരിടേണ്ടിവരുമെന്ന് തൊട്ടടുത്ത യോഗ സ്ഥലത്ത് മുഖ്യമന്ത്രി മറുപടി നൽകി. നവകേരള സദസ്സിനെ മറ്റൊരു രീതിയിൽ തിരിച്ചുവിടാനാണു നീക്കമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഷൂ ഏറിലേക്കു പോയാൽ മറ്റു നടപടികളിലേക്കു കടക്കേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ടു കാര്യമില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. കോതമംഗലത്ത് നവകേരള സദസിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഷൂ ഏറിനേക്കുറിച്ചും പ്രതികരിച്ചത്.
''ഇന്നു വരുമ്പോൾ ഞങ്ങളുടെ ബസിനു നേരെ ഏറുണ്ടായി. എന്താണ് ഇവർക്ക് പറ്റിയതെന്നു മനസിലാകുന്നില്ല. ഈ സംഭവത്തെ ആകെ മറ്റൊരു രീതിയിലേക്കു മാറ്റിത്തീർക്കാനുള്ള ഗൂഢ ഉദ്ദേശ്യമാണ്. ഈ ആളുകൾ എല്ലാവരും കൂടി ശക്തിയായി ഊതിയാൽ കരിങ്കൊടിയുമായി വരുന്നയാളും എറിയാൻ സാധനങ്ങളുമായി വരുന്നയാളും പാറിപ്പോകും. പക്ഷേ നാട്ടുകാർ നല്ല സംയമനം പാലിച്ചാണു നിൽക്കുന്നത്. അതു തന്നെയാണു വേണ്ടത്. അവരുടെ പ്രകോപനത്തിൽ കുടുങ്ങരുത്. പക്ഷേ ഏറിലേക്കൊക്കെ പോയാൽ പിന്നെ അതിന്റേതായ നടപടികൾ തുടരും. സാധാരണ ഗതിയിലുള്ള നടപടികളിലേക്കു കടക്കും. അപ്പോൾ പിന്നെ വല്ലാതെ വിലപിച്ചിട്ടു കാര്യമില്ല. അതിന്റേതായ നടപടികൾ സ്വാഭാവികമായി സ്വീകരിക്കും. നാടിനോടുള്ള വെല്ലുവിളിയാണിതെന്ന് ഇത്തരം ആളുകൾ മനസിലാക്കണം. ആർക്കെങ്കിലും എതിരെ സംഘടിപ്പിച്ച പരിപാടിയല്ല ഇത്.'' മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് കേന്ദ്ര സർക്കാർ ഇടപെടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. സർക്കാരിനെ ദുർബലപെടുത്താനാനുള്ള രാഷ്ട്രീയ നീക്കമാണിതെന്നും അദ്ദേഹം വിമർശിച്ചു.




