കോഴിക്കോട് : സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ഭിന്നത പൂർണ്ണമായി പരിഹരിക്കാൻ സാധിക്കില്ലെന്ന് തന്നെയാണ് ഇന്ന് ചേർന്ന ലീഗ് യോഗ തീരുമാനങ്ങളിൽ നിന്നും പുറത്തുവരുന്ന സൂചനകൾ. സമസ്തയിലെ സിപിഎം അനുകൂലികൾക്കെതിരെ ശക്തമായ നിലപാടാണ് മുസ്ലിം ലീഗ് കൈക്കൊള്ളുന്നത്. പി എം എ സലാമിന്റെ നീക്കങ്ങൾ ഇതോടെ ലീഗ് നേതൃത്വം അറിഞ്ഞു തന്നെയാണെന്ന് വ്യക്തമായിരിക്കുകയാണ്.

ജിഫ്രി തങ്ങളുടെ നീലേശ്വരം പ്രസംഗം കേട്ട് ഒന്നു പകച്ചുവെങ്കിലും സമസ്തയിലെ ലീഗ് വിരുദ്ധരെ നേരിടാൻ തന്നെയാണ് പാർട്ടി തീരുമാനം. സമസ്തയിലെ സിപിഎം അനുകൂലികളുടെ പ്രവർത്തനങ്ങളിൽ പാർട്ടിക്കുള്ള പ്രതിഷേധം സാദിക്കലി തങ്ങൾ തന്നെ യോഗത്തിൽ വ്യക്തമാക്കി. സമസ്തയിലെ ലീഗ് വിരുദ്ധരോട് രാജിയാകേണ്ടെന്ന് മറ്റ് അംഗങ്ങളും നിലപാടെടുത്തു.

അതേസമയം ലീഗ് അനുകൂല നിലപാട് എടുക്കുന്ന സമസ്ത വിഭാഗവുമായി ആശയ വിനിമയങ്ങൾ തുടരും. സമുദായ കാര്യങ്ങളിൽ ലീഗിന്റെ മേൽക്കൈ സമസ്ത അംഗീകരിക്കണം. സമസ്ത മുശാവറ സമിതി സാദിക്കലി തങ്ങളുമായി ചർച്ചയ്ക്ക് വന്നാൽ അവരെ പാർട്ടി നിലപാട് അറിയിക്കും.

ജിഫ്രി തങ്ങൾ നടത്തിയ പ്രസംഗത്തിനെതിരെ യോഗത്തിൽ കടുത്ത വിമർശനമാണ് ഉയർന്നത്. എന്നാൽ സലാമിന്റെ എസ്‌കെഎസ്എസ്എഫ് പരാമർശത്തിൽ പ്രതിരോധത്തിൽ ആയതിനാൽ മറുപടി പറയേണ്ടെന്നും തീരുമാനിച്ചു. സമസ്തയിലെ ലീഗ് വിരുദ്ധർക്ക് ജിഫ്രി തങ്ങളുടെ സംരക്ഷണം ലഭിക്കുന്നുണ്ട്. വിഷയം സങ്കീർണമാണ്, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണേെമമെന്നും യോഗം വിലയിരുത്തി.

26ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യം സമ്മേളനം ഇസ്രയേലിനെതിരെ മാത്രമല്ല സമസ്തയിലെ സിപിഎം വിഭാഗത്തിനെത്തിരെയുള്ള ഒരു ശക്തി പ്രകടനം ആക്കി മാറ്റാനാണ് തീരുമാനം. ഇതിന്റെ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ ആയി വടക്കൻ മേഖലയിൽ നിന്നുമുള്ള മുഴുവൻ ജില്ലാ ഭാരവാഹികളുടെയും യോഗം നാളെ പി എം എ സലാം കോഴിക്കോട് വിളിച്ചു ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്.