കോഴിക്കോട്: തട്ടം പരാമർശ വിവാദത്തിന്റെ പശ്ചാത്തലത്തിൽ, സിപിഎമ്മിന് എതിരെ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശ്. സിപിഎം അതിവേഗത്തിൽ വർഗീയ പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. സ്വതന്ത്ര ചിന്ത ഒരു പ്രത്യേക വിഭാഗത്തിനു മാത്രമേ പാടുള്ളൂ എന്നാണോ സിപിഎമ്മിന്റെ നിലപാട് എന്ന് വ്യക്തമാക്കണമെന്നും എം ടി. രമേശ് ആവശ്യപ്പെട്ടു.

''കഴിഞ്ഞ ദിവസം ഒരു സംസ്ഥാന സമിതിയംഗം നടത്തിയിട്ടുള്ള പരാമർശത്തിൽ സിപിഎം സ്വീകരിച്ചിട്ടുള്ള നിലപാട് അങ്ങേയറ്റം പരിഹാസ്യമാണ്. സ്വതന്ത്ര ചിന്തയെയും അഭിപ്രായ പ്രകടനത്തെയും പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണല്ലോ സിപിഎം. അങ്ങനെയുള്ള ചിന്താഗതി ഒരു പ്രത്യേക വിഭാഗത്തിനു മാത്രമേ പാടുള്ളൂ എന്നാണോ സിപിഎമ്മിന്റെ നിലപാട്? സംസ്ഥാന സമിതിയംഗം അഭിപ്രായപ്രകടനം നടത്തി 24 മണിക്കൂറിനു മുൻപ് പിൻവലിക്കേണ്ടിവന്നു. അദ്ദേഹത്തെ പാർട്ടി തിരുത്തുന്നു. പാർട്ടി നേതൃത്വമാകെ ഇതുമായി മുന്നോട്ടുവരുന്നു. സിപിഎമ്മിലുണ്ടായിട്ടുള്ള അടിസ്ഥാനപരമായ മാറ്റത്തിന്റെ സൂചനയാണത്.

കേരളത്തിലെ സിപിഎം അനിൽകുമാർമാരെ തിരുത്തുകയും ആരിഫുമാരെ അംഗീകരിക്കുകയും ചെയ്യുന്ന പാർട്ടിയായി മാറുന്നു എന്നതാണ് വർത്തമാനകാല അനുഭവം. അനിൽകുമാർ നടത്തിയ പരാമർശത്തെ സിപിഎമ്മിനുള്ളിലെ മുസ്ലിം നേതാക്കളാണ് ആദ്യം വിമർശിച്ചത്. അങ്ങനെ സിപിഎമ്മിനകത്ത് വർഗപരമായ വിഭജനമുണ്ടോ? ആർക്കൊക്കെ എന്തെല്ലാം പറയാമെന്നതിൽ സിപിഎമ്മിന് നിബന്ധനകളുണ്ടോ? സിപിഎം എംപിയായ ആരിഫ്, മതപരമായ കാര്യങ്ങൾ പറയുമ്പോൾ ആചാരാനുഷ്ഠാനങ്ങൾ പഠിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. ഇത് മുസ്ലിം മതത്തിനു മാത്രം ബാധകമായ കാര്യമാണോ എന്നു സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണം. ബാക്കിയെല്ലാ മതങ്ങളെയും കുറിച്ച് വായിൽ തോന്നിയതെല്ലാം വിളിച്ചു പറയാമെന്നാണോ സിപിഎം നിലപാട്? അനിൽകുമാറിനോടു പ്രസ്താവന പിൻവലിക്കാൻ ആവശ്യപ്പെട്ട പാർട്ടി നേതൃത്വം, മിത്ത് വിഷയത്തിൽ സ്വീകരിച്ച നിലപാട് എന്താണ്? ഗണപതിയെക്കുറിച്ചുള്ള പ്രസ്താവന പിൻവലിക്കാൻ ഷംസീറിനോടു പാർട്ടി ആവശ്യപ്പെടാതിരുന്നത് എന്തുകൊണ്ടാണ്? തെറ്റുതിരുത്തൽ എല്ലാവർക്കും ബാധകമല്ലേ?

സിപിഎം അതിവേഗത്തിൽ ഒരു വർഗീയ പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ്. വർഗസമരത്തെയും സംഘടനാ ശക്തിയെയും കുറിച്ച് പറയുന്ന ഒരു പാർട്ടിയാണ് ഇത്തരത്തിൽ മാറുന്നത്. സമസ്തയ്ക്കു മുന്നിൽ മുട്ടുമടക്കുന്ന സിപിഎം എൻഎസ്എസിനെ ചീത്ത പറയുന്നു. പാർട്ടി സെക്രട്ടറി ലോ കമാൻഡും 'മരുമകൻ' ഹൈക്കമാൻഡുമാകുന്ന ഒരു പാർട്ടിയായി സിപിഎം മാറുകയാണ്. നേരത്തേയുള്ള നിലപാടിനു വിരുദ്ധമായി, വോട്ടുബാങ്കിനു വേണ്ടി സിപിഎം സംഘടിത മതവിഭാഗത്തിനു മുന്നിൽ മുട്ടുമടക്കുകയാണ്. അതു തിരിച്ചറിയാൻ സിപിഎമ്മിന്റെ അണികൾ തയാറാവണമെന്ന് ബിജെപി ആവശ്യപ്പെടുകയാണ്'' എം ടി. രമേശ് പറഞ്ഞു.