തിരുവനന്തപുരം: സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാടിനെ പരിഹസിച്ച് ഓർത്തഡോക്‌സ് ബിഷപ്പ്. സുപ്രീംകോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ എന്നായിരുന്നു ഓർത്തഡോക്‌സ് സഭ ഇടുക്കി ഭദ്രസനാധിപൻ സഖറിയാസ് മാർ സേവേറിയോസ് പ്രതികരിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

പള്ളിത്തർക്കത്തിൽ പക്ഷത്തിനില്ലെന്നാണ് എം വി ഗോവിന്ദൻ രാവിലെ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുക പ്രായോഗികമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. കേവലമായ വിധി കൊണ്ട് നടപ്പാക്കാൻ കഴിയുന്നതല്ല. വിധി നടപ്പാക്കാൻ സാങ്കേതിക തടസമുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.

സഖറിയാസ് മാർ സേവേറിയോസിന്റെ കുറിപ്പ്:

ചർച്ചകൾ നല്ലതാണ്.സമാധാനപരമായ പര്യവസാനത്തിനും എതിരില്ല.പക്ഷെ ,സുപ്രീം കോടതി വിധിയുംഒരു മിത്ത് ആണെന്ന് പറയല്ലേ മാഷേ...

പള്ളി തർക്കവും പുതുപ്പള്ളിയിൽ ചർച്ചയാകുമെന്ന് സൂചനകളാണ് പുരത്തുവന്നത്. ഓർത്തഡോക്സ് സഭക്ക് അനുകൂലമായ വിധിയാണെങ്കിലും അത് പ്രാവർത്തികമായി നടപ്പിലാക്കാൻ തടസങ്ങളുണ്ട്. രണ്ട് വിഭാഗക്കാരും തിരിച്ചറിയണം യോജിച്ച് മുന്നോട്ട് പോകണം. സർക്കാരും സി പി എമ്മും പക്ഷം ചേരാനില്ല. പൂർണമായും യാക്കോബായക്കാർ നിർമ്മിച്ച പള്ളികളുണ്ട്. പള്ളികൾ നിയമപരമായി ഓർത്തഡോക്സിന് കൊടുക്കണം എന്ന് പറയുന്നത് സങ്കീർണ്ണമായ കാര്യം. സമാധാനപരമായി ചർച്ച ചെയ്ത് പരിഹരിക്കണമെന്നുമായിരുന്നു എം വി ഗോവിന്ദൻ പറഞ്ഞത്. ഫലത്തിൽ ആർക്കൊപ്പമെന്ന് പറയാതെ തന്നെ മനസ്സ് വ്യക്തമാക്കുകയാണ് സിപിഎം.

പുതുപ്പള്ളിയിൽ ഇടതുസ്ഥാനാർത്ഥിയായി ഡിവൈഎഫ്‌ഐ. കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്ക് സി. തോമസിനേയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2016-ൽ പുതുപ്പള്ളിയിൽ കന്നിമത്സരത്തിനിറങ്ങിയ ജെയ്ക്കിനിത് മൂന്നാം അങ്കമാണ്. 2016-ൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 27,092 വോട്ടായിരുന്നു. 2021-ൽ ഉമ്മൻ ചാണ്ടിയും ജെയ്ക്കുമായുള്ള ദൂരം കുറഞ്ഞിരുന്നു. 9044 വോട്ടിന്റെ വ്യത്യാസത്തിനാണ് ഉമ്മൻ ചാണ്ടി ജയിച്ചത്. യാക്കോബായ സഭക്കാരനാണ് ജെയ്ക്. ഓർത്തഡോക്സിലാണ് യുഡിഎഫ് കണ്ണെന്നും ഇടതുപക്ഷത്തിന് അറിയാം. അതുകൊണ്ടാണ് എല്ലാ കരുതലുമെടുത്ത് സിപിഎം നീങ്ങുന്നത്.