- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ന് കേരളത്തിൽ നടക്കുന്നത് ഒരുകുടുംബത്തിന്റെ കൊള്ള; വീണ വിജയന്റെ എക്‌സാലോജിക് കമ്പനി കരിമണൽ കർത്തായുടെ കമ്പനിയിൽ നിന്നും കൂടുതൽ പണം വാങ്ങി; ഒരുകോടി 72 ലക്ഷം മാസപ്പടിക്ക് പുറമേ 42 ലക്ഷത്തി നാൽപ്പത്തിയെണ്ണായിരം രൂപ കൂടി സിഎംആർഎല്ലിൽ നിന്നും കൈപ്പറ്റി; വീണയ്ക്ക് എതിരെ കൂടുതൽ ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ
കോട്ടയം: ഇന്നുകേരളത്തിൽ നടക്കുന്നത് ഒരു കുടുംബത്തിന്റെ കൊള്ളയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായാണ് ഇന്ന് കോട്ടയം ഡിസിസി ഓഫീസിൽ വാർത്താ സമ്മേളനം നടത്തിയത്. വീണയുടെ കമ്പനി എക്‌സാലോജിക് സിഎംആർഎലിൽനിന്ന് കൂടുതൽ പണം വാങ്ങിയെന്നാണ് മൂവാറ്റുപുഴ എംഎൽഎ ആരോപിച്ചത്. 42,48,000 രൂപയാണ് കമ്പനി വാങ്ങിയത്. 2017 മുതൽ 2019 വരെയാണ് പണം വാങ്ങിയത്. എന്നാൽ 63 ലക്ഷത്തിലധികം രൂപ നഷ്ടം വന്നുവെന്നാണ് കമ്പനി രേഖയെന്ന് കുഴൽനാടൻ പറഞ്ഞു.
'പിണറായി വിജയന്റെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിയുടെ പ്രവർത്തനം സുതാര്യമെന്നാണ് സിപിഎം നേതാക്കൾ അവകാശപ്പെടുന്നത്. 2014 മുതൽ നടത്തി വന്ന കമ്പനി 64 ലക്ഷത്തോളം നഷ്ടം വന്നതോടെ പൂട്ടിയെന്നാണ് അറിയുന്നത്.
ഒരുകോടി 72 ലക്ഷം രൂപ മാസപ്പടിക്ക് പുറമേ 2017-18-19 കാലത്ത് 42 ലക്ഷത്തി നാൽപ്പത്തിയെണ്ണായിരം രൂപ കൂടി കരിമണൽ കർത്തായുടെ സിഎംആർഎൽ കമ്പനിയിൽ നിന്ന് വാങ്ങിയതായി മാത്യു കുഴൽനാടൻ ആരോപിച്ചു.
ഒരുകോടി 72 ലക്ഷം രൂപ വാങ്ങിയത് രണ്ടുകമ്പനികൾ തമ്മിലുള്ള കരാറിന്റെ ഭാഗമായി സേവനത്തിന് കിട്ടിയ പ്രതിഫലമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വാദിച്ചത്. എന്നാൽ, ഈ തുകയ്ക്ക് കമ്പനി ഐജിഎസ്ടി അടച്ചതായി കാണുന്നില്ലെന്ന് കുഴൽനാടൻ പറഞ്ഞു '2014-15ലാണ് വീണ കമ്പനി ആരംഭിച്ചത്. ഇതിനായി 14 ലക്ഷം രൂപ വീണ നിക്ഷേപിച്ചു. 2015-16 വർഷം 25 ലക്ഷം വരവുണ്ടായി. ചെലവ് 70 ലക്ഷം. 44 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. പിന്നാലെ സിഎംആർഎൽ കമ്പനി ഉടമയുടെ ഭാര്യയിൽനിന്ന് 25 ലക്ഷം ലഭിച്ചു. പിറ്റേവർഷം 37 ലക്ഷം രൂപ നൽകി. 2017-18 വർഷം 20.38 ലക്ഷം രൂപ ലാഭം. പിറ്റേവർഷം 17 ലക്ഷം രൂപ നഷ്ടമുണ്ടായി. പിന്നാലെ കമ്പനിക്കായി വീണ 59 ലക്ഷം രൂപ മുടക്കിയതായും രേഖകളിൽ പറയുന്നു.
2020-21ൽ കമ്പനിക്ക് 5.38 ലക്ഷം രൂപ ലാഭമായി. എങ്കിലും വീണ 70 ലക്ഷം രൂപ കമ്പനിയുടെ നടത്തിപ്പിനായി നൽകി. 2021-22 വർഷം കമ്പനിയുടെ ലാഭം കേവലം 39,427 രൂപയാണ്. വീണ കമ്പനിക്കായി 78 ലക്ഷം രൂപ മുടക്കുന്നുമുണ്ട്. 2014 മുതൽ വീണാ വിജയൻ നടത്തിയ കമ്പനി ഏതാനും മാസങ്ങൾക്കു മുൻപു പ്രവർത്തനം അവസാനിപ്പിച്ചുവെന്നാണ് മനസ്സിലാക്കാനാവുന്നത്. കഴിഞ്ഞ അഞ്ച് വർഷം എക്‌സാ ലോജിക് എന്ന കമ്പനി നടത്തിയതിന്റെ പേരിൽ വീണയ്ക്ക് 63.41 ലക്ഷം രൂപ നഷ്ടമുണ്ടായി.'' കുഴൽനാടൻ പറഞ്ഞു.
ഉന്നയിച്ച ചോദ്യങ്ങൾക്ക് മൂന്നു ദിവസമായിട്ടും ഉത്തരം ലഭിക്കാത്ത സ്ഥിതിക്ക്, താൻ കണ്ടെത്തിയ ഉത്തരങ്ങളുമായി മാധ്യമങ്ങളെ കാണുമെന്ന് കുഴൽനാടൻ അറിയിച്ചിരുന്നു.
ഈ സമയം വരെ ഞാൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ആരും ഇതുവരെ മറുപടി പറഞ്ഞില്ല. ഈവിഷയത്തിൽ സർക്കാരിന്റെ റസ്‌പോൺസ് എല്ലാവരും കണ്ടത്. ഇന്നലെ വിജിലൻസിന്റെ സർവേയുണ്ടായിരുന്നു. എന്റെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാർച്ചും നടത്തി. മൂന്നാറിൽ ഞാൻ വാങ്ങിയ ഭൂമിയിൽ നികുതി വെട്ടിപ്പുനടത്തി എന്നാണ് ആരോപണം.
''കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരോപണ പ്രത്യാരോപണങ്ങൾ നടന്നു വരികയാണ്. സിപിഎം എനിക്കെതിരെ വ്യക്തിപരമായും ഞാൻ ഭാഗമായിട്ടുള്ള സ്ഥാപനത്തിനെതിരെയും നിരന്തരം ആരോപണമുന്നയിച്ചിരുന്നു. മറുപടി നൽകിയിട്ടും വീണ്ടും പ്രത്യാരോപണവുമായി രംഗത്തുവന്നു. എന്നാൽ എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സിപിഎം ഇതുവരെ തയാറായിട്ടില്ല.
റോഡു വികസനത്തിനായി സ്ഥലം ഏറ്റെടുത്തതിനു പിന്നാലെ വീടിന്റെ പിന്നിലുള്ള മുറ്റം ലെവലാക്കാനായി മണ്ണിട്ടതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥർ സർവേക്ക് എത്തിയത്. നികുതി വെട്ടിപ്പിനെതിരെയാണ് പ്രധാനമായും സിപിഎം രംഗത്തുവന്നത്. മൂന്നാറിൽ വാങ്ങിയ സ്വത്തിന് നികുതി വെട്ടിപ്പു നടത്തിയെന്നാണ് പ്രധാന ആരോപണം. കേരളത്തിലെ പൊതുസമൂഹം എന്നോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അവരോട് ഞാൻ നന്ദി പറയുകയാണ്.'' കുഴൽനാടൻ പറഞ്ഞു.




