- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മാസപ്പടി വിവാദത്തിൽ മാപ്പ് പറയില്ല; ധനവകുപ്പ് ഇറക്കിയ കത്ത് ക്യാപ്സ്യൂൾ മാത്രം; കൊള്ള ചോദ്യം ചെയ്യപ്പെടുമ്പോൾ ഇറങ്ങുന്ന ക്യാപ്സ്യൂൾ; വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്‌ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചു? മാപ്പ് പറയേണ്ടത് ധനമന്ത്രി': മറുപടിയുമായി മാത്യു കുഴൽനാടൻ
തിരുവനന്തപുരം : മാസപ്പടി വിവാദത്തിൽ മാപ്പ് പറയേണ്ടത് ധനമന്ത്രിയാണെന്ന് മാത്യു കുഴൽനാടൻ എം എൽ എ. വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം ആവശ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ചോദിച്ച കാര്യത്തിനല്ല ജിഎസ്ടി വകുപ്പ് മറുപടി നൽകിയത്. മാപ്പ് പറയേണ്ടത് ധനമന്ത്രിയാണ്. വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്‌ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
ഒരു സേവനം നൽകാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിഎംആർഎൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് കോടിക്കണക്കിന് രൂപ നൽകിയെന്നതാണ് പ്രധാന വിഷയം. സേവനം നൽകാതെ കോടികൾ നൽകിയെന്നതാണ് പ്രധാനം. കൈപ്പറ്റിയ തുകയ്ക്ക് ജിഎസ് ടി അടച്ചിട്ടുണ്ടോ എന്നതായിരുന്നു തന്റെ ചോദ്യം. ധന വകുപ്പിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് താൻ മാപ്പ് പറയണമെന്ന് എ കെ ബാലൻ ആവശ്യപ്പെടുന്നത്. എ കെ ബാലൻ പറയുന്ന ധനവകുപ്പിന്റെ കത്ത് എനിക്ക് കിട്ടിയിട്ടില്ല. എന്റെ ഓഫീസിൽ ഇതുവരെയും കത്ത് ലഭിച്ചിട്ടില്ല. മാധ്യമങ്ങളിൽ നിന്നാണ് ധനവകുപ്പിന്റെ കത്ത് ലഭിച്ചത്.
സിഎംആർഎൽ എന്ന കമ്പനി എക്‌സാലോജിക്കുമായി ഒരു കരാറിൽ ഏർപ്പെട്ടുവെന്ന് കത്തിലുണ്ട്. 3 ലക്ഷം മാസം ലഭിക്കുന്ന രീതിയിൽ 2.3.2017 ൽ സിഎംആർഎൽ കമ്പനി വീണയുടെ കമ്പനിയുമായി (എക്‌സാലോജിക്) കരാർ ഒപ്പിട്ടു. 1.1.2017 മുതൽ വീണ വിജയനുമായി 5 ലക്ഷം മാസം നൽകുന്ന മറ്റൊരു കരാറുമുണ്ടായിട്ടുണ്ട്. എക്‌സാലോജിക്കിന് 1.7.2017 ലാണ് ജിഎസ്ടി രജിസ്‌ട്രേഷൻ ലഭിക്കുന്നത്. ഇതിനു മുൻപ് വീണാ വിജയനും കമ്പനിയും സിഎംആർഎല്ലിൽ നിന്നും വാങ്ങിയ പണം ജിഎസ്ടി രജിസ്‌ട്രേഷൻ ഇല്ലാതെയാണ്. വീണക്ക് ജിഎസ്ടി അടയ്ക്കാൻ കഴിയുക 17.1.2018 മുതൽ മാത്രമാണ്. അപ്പോൾ ഈ കരാർ പ്രകാരമുള്ള തുകയുടെ ജിഎസ്ടി എങ്ങനെ അടയ്ക്കും ? ധനവകുപ്പിന്റെ കത്തും കത്തിലെ മറുപടിയും എങ്ങനെ ശരിയാകും?
കത്തിൽ 1.72 കോടിയുടെ നികുതിയാണെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്. ധനകാര്യ വകുപ്പ് ഇറക്കിയ കത്ത് കാപ്‌സ്യൂൾ മാത്രമാണ്. കൊള്ള ചോദ്യം ചെയ്യപെടുമ്പോൾ ഇറങ്ങുന്ന കാപ്‌സ്യൂൾ മാത്രമാണിതെന്നും ധനമന്ത്രി മറുപടി നൽകണമെന്നും കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.




