കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയിൽ നടന്നത് പൊളിറ്റിക്കൽ ഫണ്ടിങ് ആണെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. കമ്പനിയുടെ സെക്യൂരിറ്റി ഏജൻസിയായി സിപിഎം മാറി. അതിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറായി എം വിഗോവിന്ദൻ മാറി.സി പി എമ്മിനോട് സഹതാപം തോന്നുകയാണെന്നും കുഴൽനാടൻ പറഞ്ഞു. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി കിട്ടാത്തതു കൊണ്ടാണ് വീണ്ടും രംഗത്തു വരുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം ജനം ആഗ്രഹിക്കുന്നുവെന്നും കുഴൽനാടൻ പറഞ്ഞു. കോട്ടയത്ത് ഡിസിസി ഓഫീസിൽ, വാർത്താസമ്മേളനത്തിലാണ് വീണ വിജയന്റെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന് കുഴൽനാടൻ ആരോപിച്ചത്.

എക്‌സാലോജിക് സൊല്യൂഷ്യൻസ് കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്ന് കൂടുതൽ പണം വാങ്ങിയെന്ന് കുഴൽനാടൻ ആരോപിച്ചു. ഇതുവരെ വീണാ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റി. 2017, 18, 19 കാലഘട്ടത്തിൽ ഇതിൽപ്പെടാത്ത 42.48 ലക്ഷം രൂപ വാങ്ങിയതായി രേഖകളുണ്ട്. അതിന് ജിഎസ്ടിയായി 6.48 ലക്ഷം രൂപ അടച്ചതായും കാണുന്നു. ഇതിനു പുറമെ കമ്പനി ഉടമയുടെ ഭാര്യയിൽനിന്ന് 39 ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ട്.

എന്നാൽ 1.72 കോടി രൂപയ്ക്കു നികുതി അടച്ചിട്ടില്ലെന്ന് കുഴൽനാടൻ ആരോപിച്ചു. ''1.72 കോടി വാങ്ങിയപ്പോൾ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ പറഞ്ഞത് ഇതു പൊളിറ്റിക്കൽ ഫണ്ടിങ്ങായി നൽകിയ പണമാണെന്നും കൈപ്പറ്റിയ തുകക്കായി ഒരു സേവനവും കമ്പനി നൽകിയിട്ടില്ല എന്നുമാണ്. ഇതിനെയാണ് രണ്ടു കമ്പനികൾ തമ്മിലുള്ള സുതാര്യമായ ഇടപാടെന്ന് സിപിഎം പറഞ്ഞത്. ഈ പണം സേവനത്തിനു നൽകിയെന്നാണ് പാർട്ടി പറയുന്നത്. സിഎംആർഎൽ കേരളത്തിലും എക്‌സാലോജിക് കർണാടകയിലുമാണ്.

1.72 കോടി രൂപ സേവനത്തിനായി നൽകിയതാണെങ്കിൽ 18 ശതമാനം തുക, അതായത് 30.96 ലക്ഷംരൂപ എസ്ജിഎസ്ടി അടയ്‌ക്കേണ്ടതാണ്. എന്നാൽ അതിന്റെ രേഖ ഇതുവരെ സിപിഎം പുറത്തുവിട്ടിട്ടില്ല. ഇതു പുറത്തുകാണിക്കാൻ സിപിഎം തയാറാണോ? എസ്ജിഎസ്ടി അടച്ചിട്ടില്ല എന്നതിനർഥം ഇതു പൊളിറ്റിക്കൽ ഫണ്ടിങ്ങാണ് എന്നാണ്. ഈ നികുതി വെട്ടിപ്പിനെതിരെ ഡിവൈഎഫ്‌ഐ സമരം ചെയ്യുമോ? കേരളത്തിനു കിട്ടാനുള്ള ജിഎസ്ടി മുഴുവൻ പിടിച്ചെടുക്കുമെന്നാണല്ലോ കഴിഞ്ഞ ദിവസം ധനമന്ത്രി പറഞ്ഞത്. ഇച്ഛാശക്തിയുണ്ടെങ്കിൽ ഈ പണം വീണ്ടെടുക്കുകയാണ് ധനമന്ത്രി ചെയ്യേണ്ടത്.

ഒന്നുകിൽ ഇന്ററിം സെറ്റിൽമെന്റിന്റെ റിപ്പോർട്ടു പ്രകാരമുള്ള കണ്ടെത്തൽ ശരിയാണെന്നും നടന്നത് പൊളിറ്റിക്കൽ ഫണ്ടിങ്ങാണെന്നും നിങ്ങൾ അംഗീകരിക്കണം. അല്ലെങ്കിൽ ധനമന്ത്രി നികുതിവെട്ടിപ്പിനെതിരെ നടപടി സ്വീകരിക്കണം. ഇതിനായുള്ള കത്ത് ഇപ്പോൾതന്നെ ധനമന്ത്രിക്ക് അയയ്ക്കുകയാണ്. ആരും പരാതിപ്പെട്ടില്ലെന്ന് പിന്നീട് പറയരുത്. ഒന്നുകിൽ 1.72 കോടി രൂപ മാസപ്പടിയായി വാങ്ങിയെന്ന് അംഗീകരിക്കണം. അല്ലെങ്കിൽ നികുതിവെട്ടിച്ചത് മാത്യു കുഴൽനാടനല്ല, വീണാ വിജയനാണെന്ന് അംഗീകരിക്കണം. ഇന്നത്തെ സിപിഎമ്മിന്റെ അവസ്ഥ കണ്ട് സഹതാപം തോന്നുന്നു. വീണയുടെ കമ്പനിയുടെ സെക്യൂരിറ്റിയായി പ്രവർത്തിക്കേണ്ട അവസ്ഥയാണ് സിപിഎമ്മിനുള്ളത്. അതിന്റെ ചീഫ് സെക്യൂരിറ്റി ഓഫിസറായി സംസ്ഥാന സെക്രട്ടറി തരംതാഴ്ന്നിരിക്കുകയാണ്.'' കുഴൽനാടൻ പറഞ്ഞു.

''2014-15ലാണ് വീണ കമ്പനി ആരംഭിച്ചത്. ഇതിനായി 14 ലക്ഷം രൂപ വീണ നിക്ഷേപിച്ചു. 2015-16 വർഷം 25 ലക്ഷം വരവുണ്ടായി. ചെലവ് 70 ലക്ഷം. 44 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. പിന്നാലെ സിഎംആർഎൽ കമ്പനി ഉടമയുടെ ഭാര്യയിൽനിന്ന് 25 ലക്ഷം ലഭിച്ചു. പിറ്റേവർഷം 37 ലക്ഷം രൂപ നൽകി. 2017-18 വർഷം 20.38 ലക്ഷം രൂപ ലാഭം. പിറ്റേവർഷം 17 ലക്ഷം രൂപ നഷ്ടമുണ്ടായി. പിന്നാലെ കമ്പനിക്കായി വീണ 59 ലക്ഷം രൂപ മുടക്കിയതായും രേഖകളിൽ പറയുന്നു.

2020-21ൽ കമ്പനിക്ക് 5.38 ലക്ഷം രൂപ ലാഭമായി. എങ്കിലും വീണ 70 ലക്ഷംരൂപ കമ്പനിയുടെ നടത്തിപ്പിനായി നൽകി. 2021-22 വർഷം കമ്പനിയുടെ ലാഭം കേവലം 39,427 രൂപയാണ്. വീണ കമ്പനിക്കായി 78 ലക്ഷം രൂപ മുടക്കുന്നുമുണ്ട്. 2014 മുതൽ വീണാ വിജയൻ നടത്തിയ കമ്പനി ഏതാനും മാസങ്ങൾക്കു മുൻപു പ്രവർത്തനം അവസാനിപ്പിച്ചുവെന്നാണ് മനസ്സിലാക്കാനാവുന്നത്. കഴിഞ്ഞ അഞ്ച് വർഷം എക്‌സാ ലോജിക് എന്ന കമ്പനി നടത്തിയതിന്റെ പേരിൽ വീണയ്ക്ക് 63.41 ലക്ഷം രൂപ നഷ്ടമുണ്ടായി.'' കുഴൽനാടൻ പറഞ്ഞു.

ഇനിയും അമ്പേൽക്കാൻ താൻ തയ്യാറാണ്. ഇനിയും തന്നെ ആരോപണങ്ങളുടെയും അന്വേഷണങ്ങളുടെയും ശരശയ്യയിൽ കിടത്തിക്കോളൂ. താൻ എന്തും നേരിടാൻ തയ്യാറാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ല. വിജിലൻസ് ഉറങ്ങുകയാണോ. കോടതികളിൽ മാത്രമാണ് വിശ്വാസം. ധനമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് നോക്കട്ടെ. എന്നിട്ട് ബാക്കി നടപടികളിലേക്ക് കടക്കും. ഈ വിഷയവുമായി മുന്നോട്ടു പോകാൻ പാർട്ടിയിലെ മുതിർന്ന നേതാക്കൾ തനിക്ക് അനുമതി നൽകിയിട്ടുണ്ട്. മഞ്ഞുമലയുടെ അറ്റം മാത്രമാണ് കാണുന്നത്. ഒരു കമ്പനിയിൽ നിന്ന് മാത്രമല്ല ഇത്തരത്തിൽ പണം വാങ്ങിയിട്ടുള്ളത്. ഒരു കുടുംബത്തിന്റെ കൊള്ളയാണ് കേരളത്തിൽ നടക്കുന്നത്.വീണയുടെ കമ്പനി വിദേശ നാണ്യം വാങ്ങിയതായി രേഖകൾ ഉണ്ട്. എന്നാൽ വിദേശത്ത് എന്ത് സേവനമാണ് നൽകിയത് എന്ന് എവിടെയും വ്യക്തമാക്കിയിട്ടില്ല. മാധ്യമങ്ങൾക്കും ഈ ചോദ്യങ്ങൾ ചോദിക്കാൻ ഭയമാണോയെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.