- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളവർമ്മ കോളേജിൽ എസ് എഫ് ഐയെ തുരത്തിയത് അഡ്വ. മാത്യു കുഴൽനാടന്റെ പോരാട്ടവീര്യം; ശ്രീക്കുട്ടന്റെ കേസിൽ ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയ വാദങ്ങൾ; മൂവാറ്റുപുഴ എംഎൽഎയെ അഭിനന്ദിച്ചു കെ സുധാകരൻ; സിപിഎമ്മിന് തലവേദനകൾ തീർത്ത് കുഴൽനാടൻ ഫാക്ടർ തരംഗമാകുന്നു
കൊച്ചി: ഇടക്കാലത്തിന് ശേഷം കേരളത്തിലെ കാമ്പസുകളിൽ കെ.എസ്.യു എന്ന പ്രസ്ഥാനം ഉയത്തെണീക്കുകയാണ്. ഒരു പറ്റം ചെറുപ്പക്കാരുടെ നിരന്തര പരിശ്രമങ്ങളാണ് ഈ വിജയങ്ങൾക്ക് പിന്നിലേക്ക് വഴിവെച്ചത്. കേരളവർമ്മ കോളേജിലെ യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ഉണ്ടായത് കനത്ത തിരിച്ചടിയായിരുന്നു. വിവാദങ്ങൾക്കൊടുവിൽ തിരഞ്ഞെടുപ്പ് റീക്കൗണ്ടിങ് നടത്താൻ ഹൈക്കോടതിയുടെ ഉത്തരവ് ഇട്ടതാണ് എസ്.എഫ്.ഐക്ക് തിരിച്ചടിയായത്. ഇനി റീക്കൗണ്ടിംഗിൽ ഫലം എന്തായാലും അത് കെ.എസ്.യുവിന്റെ ധാർമ്മിക വിജയമാണ് താനും.
ചട്ടപ്രകാരം റീ കൗണ്ടിങ് നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. എസ് എഫ് ഐക്ക് മേൽ കെ എസ് യു നേടിയ ഈ വിജയത്തിൽ നിയമപോരാട്ടത്തിൽ നിർണായക പങ്കവഹിച്ചത് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനാണ്. ഹൈക്കോടതിയിൽ ശ്രീക്കുട്ടന്റെ നിയമ പോരാട്ടം മാത്യു വഴിയായിരുന്നു. കുറച്ചുകാലമായി സിപിഎമ്മിന് നിരന്തരം തലവേദനകൾ തീർത്ത മാത്യു കോടതിയിലും എസ്എഫ്‌ഐക്ക് തലവേദന തീർത്തു. കോളേജ് തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന വാദങ്ങൾ മാത്യു കൃത്യമായി തന്നെ കോടതിയിൽ ബോധിപ്പിച്ചു. ഇക്കാര്യം കോടതി വിധിയിലൂടെ ശരിവെക്കുകയും ചെയ്തു. വീണ വിജയന്റെ മാസപ്പടി വിവാദം കത്തിച്ച് മാത്യു കോൺഗ്രസിലും താരമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിയമ പോരാട്ടത്തിന്റെ പാതയിലും പാർട്ടിക്കായി വിജയം നേടിയത്.
പാർട്ടിക്കായി നിയമ പോരാട്ടം നടത്തി വിജയിച്ച മാത്യുവിനെ അഭിനന്ദിച്ചു കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തെത്തി. നിയമപരമായ വിജയം ഉറപ്പുവരുത്താനായി മാത്യു കുഴൽനാടനെ നിർബന്ധപൂർവ്വം ഈ കേസ് ഏൽപ്പിക്കുകയായിരുന്നു എന്നാണ് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. ഒടുവിൽ നീതിപീഠത്തിൽ നിന്നും മാത്യു കുഴൽനാടൻ കെ എസ് യുവിന് അനുകൂലമായ വിധി സ്വന്തമാക്കിയിരിക്കുന്നു. തട്ടിപ്പിലൂടെ എസ്എഫ്‌ഐ സ്വന്തമാക്കിയ ചെയർമാൻ സ്ഥാനം റദ്ദാക്കണമെന്ന കെഎസ്‌യുവിന്റെ പ്രധാന ആവശ്യം കോടതി അംഗീകരിച്ചിരിക്കുന്നു. ഹർജി തള്ളിക്കളയണമെന്ന എസ്എഫ്‌ഐയുടെ ഏകവാദം നിരാകരിച്ചുകൊണ്ട് സർവകലാശാലയുടെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള റീ കൗണ്ടിങ്ങിന് കോടതി ഉത്തരവ് ആയിരിക്കുന്നു.
കെപിസിസിയുടെ നിർദ്ദേശം ശിരസ്സാവഹിച്ച് സ്‌നേഹത്തോടെ ഈ കേസ് ഏറ്റെടുത്തു നടത്തി കോടതിയിൽ നിന്ന് വിജയം കരസ്ഥമാക്കിയ മാത്യു കുഴൽനാടൻ എംഎൽഎക്കും കേരള വിദ്യാർത്ഥി യൂണിയന്റെ സംസ്ഥാന നേതൃത്വത്തിനും സ്‌നേഹാഭിവാദ്യങ്ങൾ നേരുന്നതായിലും കെ സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ചു.
സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ നടത്തിയ തിരിമറിയെ കേവലം ഒരു ക്യാമ്പസ് വിഷയം എന്ന രീതിയിലല്ല കോൺഗ്രസ് നോക്കി കണ്ടത്. കലാലയങ്ങളെ ജനാധിപത്യവിരുദ്ധതയുടെ പരിശീലന കേന്ദ്രങ്ങൾ ആക്കാനുള്ള സിപിഎമ്മിന്റെ ശ്രമം എസ്എഫ്‌ഐയിലൂടെ കാലങ്ങളായി നടക്കുന്നതാണ്.
എസ്എഫ്‌ഐയുടെ ഏകാധിപത്യ ശൈലിയുടെ മുഖത്തേറ്റ അടിയായിരുന്നു കേരളവർമ്മ കോളേജിൽ ശ്രീക്കുട്ടനെ വിദ്യാർത്ഥികൾ ചെയർമാൻ ആയി തിരഞ്ഞെടുത്ത സംഭവം. വിദ്യാർത്ഥികൾ തിരഞ്ഞെടുത്ത ശ്രീക്കുട്ടനെ പലവട്ടം എണ്ണി കെഎസ്ഇബിയുടെ സഹായത്തോടെയാണ് എസ് എഫ് ഐ തോൽപ്പിച്ചത് . അതുകൊണ്ടാണ് കേരള വിദ്യാർത്ഥി യൂണിയന് നിയമപരമായ എല്ലാ സഹായവും നൽകണമെന്ന് കോൺഗ്രസ് തീരുമാനിച്ചത്.
നിയമപരമായ വിജയം ഉറപ്പുവരുത്താനായി ശ്രീ .മാത്യു കുഴൽനാടനെ നിർബന്ധപൂർവ്വം ഞാൻ ഈ കേസ് ഏൽപ്പിക്കുകയായിരുന്നു. ഒടുവിൽ നീതിപീഠത്തിൽ നിന്നും മാത്യു കുഴൽനാടൻ കെ എസ് യുവിന് അനുകൂലമായ വിധി സ്വന്തമാക്കിയിരിക്കുന്നു. തട്ടിപ്പിലൂടെ എസ്എഫ്‌ഐ സ്വന്തമാക്കിയ ചെയർമാൻ സ്ഥാനം റദ്ദാക്കണമെന്ന കെഎസ്‌യുവിന്റെ പ്രധാന ആവശ്യം കോടതി അംഗീകരിച്ചിരിക്കുന്നു . ഹർജി തള്ളിക്കളയണമെന്ന എസ്എഫ്‌ഐയുടെ ഏകവാദം നിരാകരിച്ചുകൊണ്ട് സർവകലാശാലയുടെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള റീ കൗണ്ടിങ്ങിന് കോടതി ഉത്തരവ് ആയിരിക്കുന്നു.
കെപിസിസിയുടെ നിർദ്ദേശം ശിരസ്സാവഹിച്ച് സ്‌നേഹത്തോടെ ഈ കേസ് ഏറ്റെടുത്തു നടത്തി കോടതിയിൽ നിന്ന് വിജയം കരസ്ഥമാക്കിയ മാത്യു കുഴൽനാടൻ എംഎൽഎക്കും കേരള വിദ്യാർത്ഥി യൂണിയന്റെ സംസ്ഥാന നേതൃത്വത്തിനും സ്‌നേഹാഭിവാദ്യങ്ങൾ .
നിയമ പോരാട്ടത്തിന്റെ വഴി ഇങ്ങനെ
കേരള വർമ കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി എസ് ശ്രീക്കുട്ടൻ ഒരു വോട്ടിനു ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ രംഗത്തെത്തുകയായിരുന്നു. ശ്രീക്കുട്ടൻ 896 വോട്ടും എസ്എഫ്‌ഐയിലെ അനിരുദ്ധൻ 895 വോട്ടും നേടിയെന്നായിരുന്നു ആദ്യ അറിയിപ്പ്. എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിങ് തുടങ്ങിയെങ്കിലും രണ്ടു തവണ കോളജിൽ വൈദ്യുതി തടസ്സപ്പെട്ടു. ഒടുവിൽ റീ കൗണ്ടിംഗിലൂടെ എസ്എഫ്‌ഐ സ്ഥാനാർത്ഥി 11 വോട്ടുകൾക്കു വിജയിച്ചതായി രാത്രി വൈകി പ്രഖ്യാപിച്ചു. ഇതിനെതിരെ എസ് ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
വൈദ്യുതി ഇല്ലാത്ത സമയത്ത് റീ കൗണ്ടിങ് നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി ശ്രീക്കുട്ടൻ അധികൃതർക്കു മുന്നിലെത്തിയെങ്കിലും പരിഗണിച്ചിരുന്നില്ല. റീ കൗണ്ടിംഗിൽ കൃത്രിമം കാട്ടാൻ എസ്എഫ്‌ഐ ശ്രമിക്കുന്നതായി കെഎസ് യു പ്രവർത്തകർ ആരോപിച്ചതും ഇതു ചോദ്യം ചെയ്തതും നേരിയ സംഘർഷത്തി ലെത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് കൗണ്ടിങ് നിർത്തിവയ്ക്കണമെന്ന് കോളേജ് പ്രിൻസിപ്പലും പൊലീസും ആവശ്യപ്പെട്ടെങ്കിലും റീ കൗണ്ടിങ് ഓഫിസർ തയ്യാറായിരുന്നില്ല.
ആദ്യ വോട്ടെണ്ണലിൽ 23 അസാധുവായ വോട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, വീണ്ടും എണ്ണിയപ്പോൾ അസാധുവായ വോട്ടുകൾ 27 ആയി വർധിപ്പിച്ചു. നിരസിച്ച ഓരോ ബാലറ്റ് പേപ്പറും റിട്ടേണിങ് ഓഫീസർ അംഗീകരിക്കുമെന്നും അത്തരം പേപ്പറുകൾ വെവ്വേറെ സൂക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് ബൈലോ പറയുന്നു. ഈ കേസിൽ അത് പാലിച്ചില്ലെന്ന് കണ്ടെത്തിയ കോടതി വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെട്ട് എസ്എഫ്‌ഐ സ്ഥാനാർത്ഥി നൽകിയ പരാതിയിൽ പ്രത്യേക കാരണമില്ലെന്നും ചൂണ്ടിക്കാട്ടി. വോട്ടെണ്ണൽ സംബന്ധിച്ച് ആശയക്കുഴപ്പമുള്ളതിനാൽ വീണ്ടും വോട്ടെണ്ണൽ വേണമെന്ന് മാത്രമാണ് പരാതിയിൽ പറഞ്ഞിരുന്നത്. വീണ്ടും ജനവിധി തേടണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ എസ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ടിആർ രവി വിധി പറഞ്ഞത്.
കോടതിയിൽ ഹാജരാക്കിയ വോട്ടെണ്ണലുമായി ബന്ധപ്പെട്ട ഒരു പേപ്പറിലും റിട്ടേണിങ് ഓഫീസർ ഒപ്പിട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പോളിങ് ഡ്യൂട്ടിക്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവരും രേഖയിൽ ഒപ്പുവെച്ചതായി കണ്ടു. ലിസ്റ്റിൽ ഇല്ലാത്തവർ എന്തിനാണ് ഒപ്പിട്ടതെന്നും കോടതി ചോദിച്ചു. ആദ്യം സാധുതയുള്ളതായി കണക്കാക്കിയ നാല് വോട്ടുകൾ വീണ്ടും എണ്ണുന്ന സമയത്ത് അസാധുവായി കണക്കാക്കിയതായി കോടതി ചൂണ്ടിക്കാട്ടി.
അംഗീകാരം നൽകാത്തതിനാൽ ആദ്യം അസാധു വാണെന്ന് കണ്ടെത്തിയ 23 വോട്ടുകളും റീകൗണ്ടിങ് സമയത്തും അസാധുവായി കണക്കാക്കിയിട്ടുണ്ടോ എന്ന് പോലും വ്യക്തമല്ല. വീണ്ടും വോട്ടെണ്ണലിന് ശേഷം നോട്ടയുടെ എണ്ണത്തിൽ 19ൽ നിന്ന് 18 ആയി മറ്റൊരു വശം മാറ്റം. എന്നിരുന്നാലും, എല്ലാ സ്ഥാനാർത്ഥിക ൾക്കുമെതിരായ സാധുവായ വോട്ടായി നോട്ടയെ കണക്കാക്കുന്നതിനാൽ, വീണ്ടും എണ്ണുമ്പോൾ നോട്ടയ്ക്ക് അനുകൂലമായ വോട്ടുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടാകില്ലെന്ന് പറയാനാവില്ല.
റീകൗണ്ടിങ് നിർത്തിവയ്ക്കാൻ പ്രിൻസിപ്പൽ നിർദ്ദേശിച്ചെങ്കിലും മാനേജർ ഇടപെട്ട് അത് തുടരാൻ നിർദ്ദേശിക്കുകയായിരുന്നുവെന്ന് ഹർജിക്കാരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയെ ആകെ തകിടം മറിക്കുന്ന അന്യായമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. റീകൗണ്ടിങ് വേളയിൽ അസാധുവായ വോട്ടുകൾ വീണ്ടും എണ്ണുന്നതിനായി ഉൾപ്പെടുത്തി, അത് സർവകലാശാലയുടെ ബൈലോയ്ക്ക് വിരുദ്ധമാണ്, അതിനാൽ എസ്എഫ്ഐ സ്ഥാനാർത്ഥിക്ക് അനുകൂലമായ ഫലങ്ങൾ നിയമവിരുദ്ധമായതിനാൽ വീണ്ടും തിരഞ്ഞെടുപ്പ് ആവശ്യമാണ്.
ഒറിജിനൽ വോട്ടെണ്ണലും റീകൗണ്ടിംഗും സംബന്ധിച്ച പേപ്പറുകളും തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് അടയാളപ്പെടുത്താൻ ഉപയോഗിച്ച യഥാർത്ഥ ടാബുലേഷൻ ഷീറ്റുകളും കോടതി പരിശോധിച്ചു. ആദ്യം നോട്ടയായി കാണിച്ച വോട്ടുകൾ റീകൗണ്ടിങ്ങിൽ ഒന്നായി കുറഞ്ഞു. വീണ്ടും വോട്ടെണ്ണലിന്റെ മറവിൽ സാധുവായത് അസാധുവാ ക്കാനാവില്ലെന്നും അസാധുവായ വോട്ട് സാധൂകരിക്കാനാകില്ലെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. വോട്ടെണ്ണൽ സാധുവായ വോട്ടുകൾ എണ്ണാൻ മാത്രമുള്ളതാണ്, അസാധുവായി ഇതിനകം നിരസിച്ച വോട്ടുകൾ അതിൽ ഉൾപ്പെടുത്താൻ കഴിയില്ല.
റീകൗണ്ടിംഗിൽ അസാധുവായ വോട്ടുകൾ സാധുവായ വോട്ടുകളായി ഉൾപ്പെടുത്തി എന്നതാണ് ഉന്നയിക്കുന്ന അടിസ്ഥാനങ്ങളിലൊന്ന്. എന്നിരുന്നാലും, സാധുതയുള്ളതായി കണക്കാക്കിയ വോട്ടുകൾ റീകൗണ്ടിങ് സമയത്ത് അസാധുവായി പ്രഖ്യാപിച്ചതായി തോന്നുന്നു. ആർഒ നിരസിച്ചതുമായി ബന്ധപ്പെട്ട് ബാലറ്റ് പേപ്പറിൽ ഒരു അംഗീകാരവും ഇല്ലെന്നും ബാലറ്റ് പേപ്പറുകൾ പ്രത്യേകം സൂക്ഷിച്ചിട്ടില്ലെന്നും ആർഒയുടെ അഭിഭാഷകൻ സമ്മതിച്ചു. ബാലറ്റ് പേപ്പർ എല്ലാ പോസ്റ്റുകളും ഉൾപ്പെടുത്തി ഏകീകൃതമായതിനാൽ അവ പ്രത്യേകം സൂക്ഷിക്കാൻ സാധിക്കാത്തതാണ് ഇതിന് കാരണം.
തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്ന ബൈലോ ഉള്ളതിനാൽ ഈ രീതി അനുവദനീയമല്ലെന്ന് കോടതി പറഞ്ഞു. ബാലറ്റ് പേപ്പറുകൾ വെവ്വേറെ സൂക്ഷിച്ചിട്ടില്ലെങ്കിലും, ഏതെങ്കിലും തസ്തികയുടെ കാര്യത്തിൽ നിരസിച്ച വോട്ടുകളുടെ അംഗീകാരം ഒഴിവാക്കാൻ റിട്ടേണിങ് ഓഫീസറെ അനുവദിക്കില്ല. ബൈലോ അനുസരിച്ച്, നിരസിച്ച വോട്ടുകൾ വേർപെടുത്തിയതിന് ശേഷം മാത്രമേ സാധുവായ വോട്ടുകൾ എണ്ണി ഓരോ സ്ഥാനാർത്ഥിയും പോൾ ചെയ്ത വോട്ടുകൾ തിട്ടപ്പെടുത്തുകയുള്ളൂ. ഒരു റീകൗണ്ടിങ് നടത്തണമെങ്കിൽ അത് സാധുവായ വോട്ടുകളിൽ നിന്ന് നടത്തണം. ഇനിയും അട്ടിമറികൾ ഉണ്ടായില്ലെങ്കിൽ താൻ വിജയിക്കുമെന്നാണ് കെഎസ് യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ അഭിപ്രായപ്പെടുന്നത്.




