- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവെച്ചു; സംതൃപ്തിയോടെയാണ് ടേം പൂർത്തിയാക്കിയതെന്ന് ദേവർകോവിൽ; ഗതാഗത മന്ത്രി ആന്റണി രാജുവും ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു രാജി നൽകി; ഗണേശ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഈ മാസം 29ന് രാജ്ഭവനിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ പുനഃസംഘടനയുടെ ഭാഗമായി തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗത മന്ത്രി ആന്റണി രാജുവും രാജിവെച്ചു. ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജിവെച്ചത്. രാജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി.
രാവിലെ ചേരുന്ന മുന്നണി യോഗം പുനഃസംഘടന ചർച്ച ചെയ്യും. ആന്റണി രാജുവിനും അഹമ്മദ് ദേവർകോവിലിനും പകരം ഗണേശ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിൽ എത്തും. ഈ മാസം 29നു സത്യപ്രതിഞ്ജ നടത്താനാണ് ആലോചന. മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എംഎൽഎമാരിൽ രണ്ടുപേർക്ക് രണ്ടര വർഷവും മറ്റ് രണ്ടുപേർക്ക് രണ്ടരവർഷവുമാണ് തീരുമാനിച്ചത്.
ഇത് പ്രകാരം ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും മാറി ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിൽ എത്തും. മുൻധാരണ പ്രകാരമാണെങ്കിൽ നവംബർ അവസാനം പുനഃസംഘടന നടക്കേണ്ടതായിരിന്നു. എന്നാൽ, നവകേരള സദസ്സ് നടക്കുന്നതുകൊണ്ടാണ് പുനഃസംഘടന നീണ്ടുപോയത്.
നവകേരള സദസ് അവസാനിച്ച പശ്ചാത്തലത്തിലാണ് പുനഃസംഘടനയിലേക്ക് ഇടതുമുന്നണി കടക്കുന്നത്. ഇന്ന് ചേരുന്ന മുന്നണി യോഗം മന്ത്രിമാരെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഗണേശ്‌കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിജ്ഞ ഈ മാസം 29ന് രാജ്ഭവനിൽ ഒരുക്കുന്ന പ്രത്യേക വേദിയിൽ നടക്കും.
അതേസമയം എൻസിപിയിൽ മന്ത്രിസ്ഥാനത്തിന് വേണ്ടി കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് രംഗത്തുണ്ട്. മന്ത്രി എകെ ശശീന്ദ്രൻ ഇപ്പോൾ ചികിൽസയിലുമാണ്. ഇതെല്ലാം എൻ സിപിയിൽ മന്ത്രിമാറ്റമുണ്ടാക്കുമോ എന്ന ചർച്ച ഇന്നത്തെ യോഗത്തിൽ ഉണ്ടാകുമോ എന്ന കാര്യം അറിയേണ്ടതാണ്. സിപിഐയുടെ പുതിയ സെക്രട്ടറി ബിനോയ് വിശ്വമാണ്.ഇത് സിപിഐയിലെ നയങ്ങളേയും ഇനി ബാധിക്കും. ഇടതു മുന്നണി യോഗത്തിലാകും എല്ലാം തെളിയുക. മന്ത്രിസഭയിൽ മറ്റ് മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത കൂറവാണ്. നവംബർ 20ന് പിണറായി മന്ത്രിസഭ രണ്ടരവർഷം പൂർത്തിയാക്കിയിരുന്നു.




