മഞ്ചേശ്വരം: തങ്ങൾ സഞ്ചരിച്ച ബസിന്റെ ആഡംബരമെന്താണെന്ന് നവകേരള സദസ്സ് ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി. ബസിൽ കയറി ആർഭാടം പരിശോധിക്കാൻ മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ക്ഷണിച്ചു. ബസിന്റെ ആർഭാടം ഞങ്ങൾ പരിശോധിച്ചിട്ടു മനസിലായില്ലെന്നും അതിനാലാണു നിങ്ങളെ ക്ഷണിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

''നമ്മുടെ നാടിനെ പലകാര്യങ്ങളിലും രാജ്യവും ലോകവും ശ്രദ്ധിക്കുന്നുണ്ട്. മുന്നോട്ടു പോക്കിനു വല്ലാത്ത തടസം നമുക്കു അനുഭവപ്പെട്ട സമയമുണ്ടായിരുന്നു. കേരളമാകെ കടുത്ത നിരാശയിൽ കഴിഞ്ഞ കാലമുണ്ടായിരുന്നു. 2016നു മുമ്പ് എല്ലാ മേഖലയിലും കേരളീയർ കടുത്ത നിരാശയിലായിരുന്നു. യുഡിഎഫ് ഭരിച്ചിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാവില്ലായിരുന്നു''മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് പിന്നിൽ എൽ.ഡി.എഫ്. സർക്കാരാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. 2016-ന് മുൻപ് എല്ലാ മേഖലയിലും കേരളത്തിലെ ജനങ്ങൾ കടുത്ത നിരാശയിലായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, യു.ഡി.എഫ്. സർക്കാർ തുടർന്നിരുന്നെങ്കിൽ ഇന്ന് കാണുന്ന പല മാറ്റങ്ങളും സംഭവിക്കുമായിരുന്നോ എന്നും ചോദിച്ചു. മഞ്ചേശ്വരം പൈവളിഗെയിൽ നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെങ്കള മുതലുള്ള ദേശീയ പാതയുടെ റീച്ച് നല്ല വേഗതയിലാണ് പൂർത്തീകരിക്കപ്പെടുന്നത്. ഏറെക്കുറെ പൂർത്തിയായ ഭാഗത്ത് ഇറങ്ങി നിന്ന് അതൊന്ന് കാണണം എന്ന് തോന്നി. അത് കണ്ണിന് നല്ല കുളിർമ്മ നൽകുന്ന കാഴ്ചയായിരുന്നു. അതുകൊണ്ടാണ് കേരളസദസിലേക്ക് വരുമ്പോൾ വൈകാൻ കാരണം-എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ദേശീയപാതാ വികസനം ഇനി നടക്കില്ല എന്ന് കരുതിയവരെല്ലാം ഇപ്പോൾ ആ വിശ്വാസത്തിൽ അല്ല. സമയബന്ധിതമായി പൂർത്തിയാകും എന്ന ഉറച്ച വിശ്വാസത്തിലാണ്. 2016-ന് മുമ്പ് അധികാരത്തിൽ വന്ന സർക്കാരാണ് ഇവിടെ തുടർന്നിരുന്നതെങ്കിൽ ഈ മാറ്റം ഉണ്ടാകുമായിരുന്നോ- മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ ആരാഞ്ഞു.

നവകേരള സദസ്സ് തീർത്തും ഒരു സർക്കാർ പരിപാടിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽനിന്ന് എങ്ങനെയെങ്കിലും മറച്ചുവെക്കണം എന്ന് അതീവ നിക്ഷിപ്ത താത്പര്യത്തോടെ, സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധരായ ശക്തികൾ ആഗ്രഹിക്കുകയായാണെന്നും കൂട്ടിച്ചേർത്തു. അത് സംസ്ഥാന താത്പര്യമല്ല. അവരുടേതായ നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. എന്നാൽ ജനങ്ങൾ അതിനോടൊപ്പമില്ല. ജനങ്ങൾ അതിന്റെ കൂടെ അണിനിരക്കാനും തയ്യാറല്ല. അതുകൊണ്ടാണ് 2021-ൽ എൽ.ഡി.എഫ്. സർക്കാരിനെ 99 സീറ്റുകൾ നൽകി തുടർഭരണം കേരളത്തിലെ ജനങ്ങൾ സമ്മാനിച്ചത്. ആ സർക്കാരിനോട് രാഷ്ട്രീയമായ ഭിന്നത കോൺഗ്രസിനും യു.ഡി.എഫിനും ഉണ്ടാകും. ബിജെപിക്ക് വല്ലാത്തൊരു അസഹിഷ്ണുതയും ഉണ്ടാകാം. പക്ഷെ നാടിനുവേണ്ടി സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇവിടെ നടക്കാൻ പാടില്ലെന്നും ഇപ്പോൾ ഇത് വേണ്ട എന്നും നിലപാട് എടുക്കുന്നതിന് എന്താണ് അർഥമെന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും തലപ്പാവ് അണിയിച്ചാണ് സംഘാടകർ സ്വീകരിച്ചത്. മന്ത്രി കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. പുതുചരിത്രം തുടങ്ങുന്നുവെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. വിവാദങ്ങൾക്ക് വേണ്ടി കളയാൻ സർക്കാരിന് സമയമില്ലെന്നും ഇതൊരു ആഡംബര യാത്രയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എത്ര വലിയ ദുരന്തങ്ങൾ സംഭവിച്ചാലും ആ ദുരന്തത്തിന് ഒരു മലയാളിയെ പോലും വിട്ടുകൊടുക്കാതെ ചേർത്തുപിടിച്ച സർക്കാരാണ് ഏഴരവർഷക്കാലം കഴിഞ്ഞു കേരളത്തെ മുന്നോട്ടു നയിക്കുന്നതെന്നു അധ്യക്ഷപ്രസംഗത്തിൽ മന്ത്രി രാജൻ പറഞ്ഞു.

140 നിയമസഭാ മണ്ഡലങ്ങളിലും സദസ് സംഘടിപ്പിക്കും. ഡിസംബർ 23ന് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് സമാപനം. നവകേരള സദസ് നടക്കുന്ന ദിവസങ്ങളിൽ രാവിലെ 9ന് ഓരോ മണ്ഡലത്തിലെയും പ്രത്യേക ക്ഷണിതാക്കളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും.

ജനസമ്പർക്ക പരിപാടി പോലെ മുഖ്യമന്ത്രി നേരിട്ട് പരാതി സ്വീകരിക്കില്ല

നവകേരള സദസ്സിൽ പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കുന്നത് സദസ്സ് നടക്കുന്ന വേദിക്കു സമീപമുള്ള കൗണ്ടറിൽ മാത്രമായിരിക്കും. പരാതി നേരിട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകാൻ അനുവദിക്കില്ല. ഓരോ നിയോജക മണ്ഡലം നവകേരള സദസ്സിലും 7 കൗണ്ടർ വീതം പ്രവർത്തിക്കും. റവന്യു ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ ചുമതല. മുതിർന്ന പൗരന്മാർ, വനിതകൾ, പൊതുവിഭാഗം എന്നിവർക്കായി 2 വീതം കൗണ്ടറുകളും ഭിന്നശേഷി വിഭാഗത്തിന് ഒരു കൗണ്ടറുമാണ് ഉള്ളത്. പരിപാടി ആരംഭിക്കുന്നതിന് 3 മണിക്കൂർ മുൻപും പരിപാടികൾ കഴിഞ്ഞ ശേഷവും പരാതി സ്വീകരിക്കും. പരാതികൾ നൽകുന്നതിനുള്ള നിർദ്ദേശങ്ങൾ കൗണ്ടറിൽ പ്രദർശിപ്പിക്കും. ഇതിന് ജീവനക്കാരും ഉണ്ടാകും. പരാതികളിൽ പൂർണ വിലാസവും മൊബൈൽ നമ്പറും ഇമെയിൽ ഉണ്ടെങ്കിൽ അതും നൽകണം. പരാതികൾ കൈപ്പറ്റി രസീത് നൽകും. തിരക്ക് ഒഴിവാക്കാനായി, സദസ്സ് നടക്കുമ്പോൾ പരാതി സ്വീകരിക്കുന്നത് നിർത്തിവയ്ക്കും.

പരാതികൾക്ക് കൈപ്പറ്റ് രസീത് നൽകും. തീർപ്പാകുന്ന മുറയ്ക്ക് തപാലിൽ അറിയിക്കും. പരാതികളിൽ രണ്ടാഴ്ചയ്ക്കകവും പരമാവധി നാലാഴ്ചയ്ക്കകവും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനമെടുക്കും. സംസ്ഥാന തലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ഓഫീസർമാർ വകുപ്പു മേധാവി മുഖേന റിപ്പോർട്ട് സമർപ്പിക്കും. 45 ദിവസത്തിനകം തീർപ്പാക്കും.

ഓരോ കൗണ്ടറിലും ഒരു സൂപ്പർവൈസർ ഉൾപ്പെടെ 4 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. നിയോജക മണ്ഡലം തോറും റിസർവ് ആയി ഇവർക്കു പുറമേ 6 ജീവനക്കാരുണ്ട്. ഓരോ നിയോജക മണ്ഡലത്തിനും ഓരോ ജനറൽ സൂപ്പർവിഷൻ ഉദ്യോഗസ്ഥനുണ്ട്.കൗണ്ടർ ഡ്യൂട്ടി ആരംഭിക്കുന്നതിന് അര മണിക്കൂർ മുൻപ് എല്ലാ ജീവനക്കാരും കൗണ്ടറിൽ എത്തണം. നവകേരള സദസ്സ് ചടങ്ങുകൾ അവസാനിച്ചാലും മുഴുവൻ പരാതികളും സ്വീകരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ കൗണ്ടർവിട്ടു പോകാവൂ. ജില്ലയിൽ പരാതികൾ സ്വീകരിക്കൽ കൗണ്ടറിലേക്ക് റിസർവ് ജീവനക്കാർ ഉൾപ്പെടെ 156 പേരെയാണ് നിയോഗിച്ചിട്ടുള്ളത്.

എല്ലാ അപേക്ഷകളും ഡേറ്റ എൻട്രി ചെയ്യുന്നതിന് ഉടൻ കലക്ടറേറ്റിൽ എത്തിക്കാൻ ജനറൽ സൂപ്പർവിഷൻ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയിട്ടുണ്ട്. പരാതികൾ 2 ദിവസത്തിനകം അതത് വകുപ്പുകളിലേക്ക് ഓൺലൈനായി അപ്ലോഡ് ചെയ്യും. പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ പരമാവധി 4 ആഴ്ചക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനം എടുക്കും. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ഓഫിസർമാർ വകുപ്പ് തല മേധാവി മുഖേന റിപ്പോർട്ട് നൽകും. ഇത്തരം പരാതികൾ 45 ദിവസത്തിനകം തീർപ്പാക്കും. പരാതി കൈപ്പറ്റി ഒരാഴ്ചക്കുള്ളിൽ പരാതിക്കാരന് ഇടക്കാല മറുപടി നൽകണം. പരാതികൾക്ക് മറുപടി തപാലിലൂടെ നൽകും. പരാതികളുടെ സ്ഥിതിwww.navakeralasadas.kerala.gov.in വെബ്‌സൈറ്റിൽ പരാതി രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ ലഭ്യമാകും.