തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ തന്നെ ഉൾപ്പെടുത്തിയതിൽ നേതൃത്വത്തിന് നന്ദി അറയിച്ച് ശശി തരൂർ എംപി. തന്റെ സഹപ്രവർത്തകരോടൊപ്പം പാർട്ടിയെ സേവിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എക്‌സിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം. കഴിഞ്ഞ 138 വർഷമായി പാർട്ടിയെ നയിക്കുന്നതിൽ പ്രവർത്തക സമിതി വഹിച്ചിട്ടുള്ള പങ്കിനെക്കുറിച്ച് അറിയാവുന്ന ഒരാളെന്ന നിലയിൽ സമിതിയുടെ ഭാഗമാകുന്നതിൽ അഭിമാനമുണ്ട്.

പാർട്ടിയുടെ ജീവവായുവായ പ്രവർത്തകരെ കൂടാതെ നമുക്കൊന്നും ചെയ്യാൻ സാധിക്കില്ല. മറ്റ് എല്ലാ കാര്യങ്ങൾക്കുമുപരിയായി അവരെ വണങ്ങുന്നു. കൂടാതെ, മെച്ചപ്പെട്ട ഒരു ഇന്ത്യയെ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ തങ്ങളിൽ നിന്നും ഏറ്റവും മികച്ചത് അർഹിക്കുന്നു, തരൂർ കുറിച്ചു.

അംഗീകരിക്കപ്പെട്ടതിൽ സന്തോഷമെന്നാണ് തരൂർ പ്രതികരിച്ചത്. പ്രവർത്തകരെ നമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവർത്തക സമിതിയിൽ ഉൾപ്പെടുന്നത് അഭിമാനമായി കരുതുന്നു എന്നും തരൂർ 'എക്‌സി'ൽ കുറിച്ചു. പാർട്ടിയും പ്രവർത്തകരും അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും തരൂർ വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയുടെ എതിരാളിയായി മത്സരിച്ച് വലിയ പിന്തുണ നേടാൻ ശശി തരൂരിന് കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ തരൂരിന് ഇടം ലഭിക്കുമെയെന്ന കാര്യത്തിൽ വലിയ ആകാക്ഷയുണ്ടായിരുന്നു. എല്ലാത്തരം ആകാംക്ഷകൾക്കും കൂടിയാണ് കോൺഗ്രസ് നേതൃത്വം ഇന്ന് ഉത്തരം നൽകിയിരിക്കുന്നത്. പ്രവർത്തക സമിതിയിൽ ഉൾപ്പെട്ടതുവഴി സംഘടനപരമായി പാർട്ടിയിൽ ഉയരാൻ കൂടി ശശി തരൂരിന് സാധിക്കുമെന്നതാണ് മെച്ചം.

പാർട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളായ സോണിയ ഗാന്ധി, മന്മോഹൻ സിങ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ പിന്തുണയോടെയാണ് തരൂർ പ്രവർത്തക സമിതിയിലേക്കെത്തുന്നത് എന്നാണ് റിപ്പോർട്ടകൾ. കഴിഞ്ഞ വർഷം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള ആഭ്യന്തര തിരഞ്ഞെടുപ്പിൽ ഖാർഗെയ്ക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥിയായിരുന്നു തരൂർ.

ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു കോൺഗ്രസിന്റെ 39 അംഗ പ്രവർത്തക സമിതി അംഗങ്ങളുടെ പ്രഖ്യാപനമുണ്ടായത്. ഇവർക്കു പുറമെ 32 സ്ഥിരം ക്ഷണിതാക്കളുടെയും 13 പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയും പാർട്ടി പുറത്ത് വിട്ടിരുന്നു. കേരളത്തിൽ നിന്ന് ശശി തരൂരിനെ കൂടാതെ കെ.സി. വേണുഗോപാലിനെയും എ.കെ.ആന്റണിയും പ്രവർത്തക സമിതിയിൽ ഇടംപിടിച്ചു.

39 അംഗ പ്രവർത്തക സമിതിയെ ഇന്ന് ഉച്ചയോടെയാണ് കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരുമാണ് പ്രവർത്തക സമിതിയിലുള്ളത്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉൾപ്പപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനിൽ ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റും പ്രവർത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതവായും ഉൾപ്പെടുത്തി. തിരുത്തൽ വാദികളായ ജി - 23 നേതാക്കളെയും കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജി - 23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതവായി ഉൾപ്പെടുത്തി.