- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അപകീർത്തിക്കേസിൽ മാപ്പ് പറയണം; രണ്ട് കോടി അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരവും; സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിക്ക് നോട്ടീസയച്ച് കുഴൽനാടന്റെ നിയമസ്ഥാപനം; കള്ളപ്പണം വെളുപ്പിക്കൽ ആരോപണം നിയമ സ്ഥാപനത്തിന് മാനനഷ്ടവും ധനനഷ്ടവും ഉണ്ടാക്കിയെന്നും നോട്ടീസിൽ
കൊച്ചി: അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനന് വക്കീൽ നോട്ടീസയച്ച് കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടൻ പങ്കാളിയായ നിയമ സ്ഥാപനം. നിയമസ്ഥാപനത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. രണ്ട് കോടി അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 'കെഎംഎൻപി ലോ' എന്ന സ്ഥാപനമാണ് അപകീർത്തിക്കേസ് നൽകിയത്. ഡൽഹി ഹൈക്കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
നോട്ടിസ് ലഭിച്ച് ഏഴു ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കിൽ പണം നൽകണമെന്നുമാണ് ആവശ്യം. ഇതിനു തയാറായില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും മോഹനന് സുപ്രീം കോടതി അഭിഭാഷകൻ മുഖേന നൽകിയ നോട്ടിസിൽ പറയുന്നു. അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിന് രണ്ട് കോടി അമ്പത് ലക്ഷം രൂപ ഏഴ് ദിവസത്തിനുള്ളിൽ മോഹനൻ നൽകണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി അഭിഭാഷകനായ റോഹൻ തവാനിയാണ് കെ.എം.എൻ.പി ലോക്ക് വേണ്ടി വക്കീൽ നോട്ടീസയച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കെതിരെ മാത്യു കുഴൽനാടൻ രംഗത്തെത്തിയതിനു പിന്നാലെ, സി.എൻ.മോഹനൻ എറണാകുളത്ത് വാർത്താ സമ്മേളനം വിളിച്ച് പ്രത്യാരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് മാത്യു കുഴൽനാടൻ കൂടി പങ്കാളിയായ നിയമസ്ഥാപനത്തിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ചത്.
ഓഗസ്റ്റ് 15-ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാത്യു കുഴൽനാടൻ പങ്കാളിയായ കെ.എം.എൻ.പി. ലോ എന്ന നിയമ സ്ഥാപനത്തിന് കൊച്ചി, ന്യൂ ഡൽഹി, ബെംഗളൂരു, ഗുവഹാത്തി, ദുബായ് എന്നിവിടങ്ങളിൽ ഓഫീസുകളുണ്ടെന്ന് മോഹനൻ പറഞ്ഞിരുന്നു. ഈ ഓഫീസുകൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ നടത്തുന്നുവെന്നും ആരോപിച്ചിരുന്നു.
എന്നാൽ, ദുബായിൽ തങ്ങൾക്ക് ഓഫീസ് ഇല്ലെന്ന് വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണം നിയമ സ്ഥാപനത്തിന് മാനനഷ്ടവും ധനനഷ്ടവും ഉണ്ടാക്കിയതായും നോട്ടീസിൽ ആരോപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തെറ്റായ ആരോപണം ഉടൻ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ, മോഹനന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് കമ്പനിയുടെ നിലപാട്. മോഹനൻ ഉന്നയിച്ചതുപോലെ കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്നും ദുബായിൽ ഓഫിസ് ഇല്ലെന്നും നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമമേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ ഇത്തരം ആരോപണം ഉന്നയിച്ചത് അപകീർത്തികരമാണെന്നും നോട്ടിസിൽ പറയുന്നു.




