കൊല്ലം: തങ്ങളുടെ കൈവശം ലഭിച്ച സോളാർ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ കത്തിൽ ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണം ഉണ്ടായിരുന്നില്ലെന്ന് കെ.ബി.ഗണേശ്‌കുമാർ എംഎൽഎയുടെ ബന്ധു ശരണ്യ മനോജ്. ആർ.ബാലകൃഷ്ണപിള്ള പറഞ്ഞതനുസരിച്ച് ഗണേശ്‌കുമാറിന്റെ സഹായി പ്രദീപ് ആണ് കത്ത് കൈപ്പറ്റിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആർ ബാലകൃഷ്ണപ്പിള്ള ആവശ്യപ്പെട്ടതിനെത്തുടർന്നാണ് താൻ വിഷയത്തിൽ ഇടപെട്ടത്. ഗണേശ്‌കുമാറിന്റെ സഹായിയായിരുന്ന പ്രദീപാണ് കത്ത് കൈപ്പറ്റിയതെന്നും ശരണ്യ മനോജ് പറഞ്ഞു. ഇതും ആർ ബാലകൃഷ്ണപ്പിള്ള ആവശ്യപ്പെട്ടതിനെത്തടുർന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ദല്ലാൾ നന്ദകുമാറാണ് ഒരു ചാനലിന് കത്ത് കൈമാറുന്നത്. രണ്ടോ മൂന്നോ ഭാഗമായാണ് കത്ത് ലഭിക്കുന്നത്. കത്തിലെ മറ്റ് പരാമർശങ്ങളെക്കുറിച്ച് പറയാൻ ഇപ്പോൾ തയ്യാറല്ല. എന്നാൽ, ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗികാരോപണം അതിൽ ഇല്ലായിരുന്നുവെന്നും ശരണ്യ മനോജ് മാധ്യമങ്ങളോട് പറഞ്ഞു.

''പരാതിക്കാരുടെ കത്ത് ഒരു മാധ്യമത്തിനു നൽകിയത് ദല്ലാൾ നന്ദകുമാറാണ്. ഉമ്മൻ ചാണ്ടി സാറിനെതിരെ ലൈംഗിക ആരോപണം കത്തിൽ ഉണ്ടായിരുന്നില്ല. കത്ത് കുറേക്കാലം സൂക്ഷിച്ചിരുന്നു. ബാലകൃഷ്ണപിള്ള സർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ചെയ്തതാണ്. കെ.ബി.ഗണേശ്‌കുമാർ കത്തുമായി ബന്ധപ്പെട്ട് ഇടപെട്ടിട്ടില്ല. ഗണേശ്‌കുമാറിന്റെ സഹായി പ്രദീപാണു ബാലകൃഷ്ണപിള്ള സർ പറഞ്ഞതനുസരിച്ച് കത്ത് കൈപ്പറ്റിയത്.

ഗണേശ്‌കുമാറും ഉമ്മൻ ചാണ്ടി സാറിന് അനുകൂലമായി മൊഴി നൽകിയെന്നാണ് മനസ്സിലാക്കുന്നത്. പല കേസുകളിൽ മൊഴി കൊടുക്കാൻ പോയപ്പോൾ സിബിഐ എന്നോട് പറഞ്ഞിട്ടുള്ളത് അങ്ങനെയാണ്. ഇപ്പോൾ ഞങ്ങളുടെ പേരിൽ ആക്ഷേപം വരുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. കേസിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ല. പക്ഷേ, ഉമ്മൻ ചാണ്ടി സാറിനെതിരെ അനാവശ്യ ആരോപണം ഉണ്ടായെന്നതിൽ എനിക്ക് വേദനയുണ്ട്'' അദ്ദേഹം പറഞ്ഞു.

സോളർ കമ്മിഷന് പ്രത്യേക ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.സോളർ കേസിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിബിഐ റിപ്പോർട്ടിൽ ഗണേശ്‌കുമാർ, ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവരെപ്പറ്റി പരാമർശമുണ്ട്.

കേസിൽ ഗണേശ്‌കുമാർ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി മൊഴികൊടുത്തു എന്നാണ് താൻ മനസിലാക്കുന്നത്. മൊഴികൊടുക്കാൻ പോയപ്പോൾ സിബിഐ. അങ്ങനെയാണ് തന്നോട് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ തങ്ങളുടെ പേരിൽ ആക്ഷേപം വരുന്നത് എന്താണെന്ന് മനസിലാവുന്നില്ല.

യു.ഡി.എഫ്. സർക്കാരിന്റെ അവസാനകാലത്ത് ഈ കത്ത് കിട്ടുന്നതിനായി ദല്ലാൾ നന്ദകുമാർ ഒരുപാട് പരിശ്രമം നടത്തിയിരുന്നതായി തനിക്കറിയാം. ഉമ്മൻ ചാണ്ടി സാറിനെതിരെ അനാവശ്യമായ ആരോപണം അതിലുണ്ടായി എന്നതിൽ വേദനയുണ്ടെന്നും ശരണ്യ മനോജ് പറഞ്ഞു.