കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എല്ലാ രേഖകളും കൈമാറി. പത്ത് തവണ വിളിപ്പിച്ചാലും വരും. താൻ രാജ്യത്തെ നിയമം അനുസരിച്ചു ജീവിക്കുന്നയാളാണെന്നും സുധാകരൻ പറഞ്ഞു. ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങി മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ.

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞത് വിവരക്കേടാണ്. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്ക് മറുപടി നൽകി. വിവരം ഇല്ലാത്ത മുഖ്യമന്ത്രിയുടെ കീഴിൽ ജീവിക്കുന്നത് തന്നെ നാണക്കേടാണ്. മാസപ്പടി വാങ്ങിയത് എന്ത് സേവനത്തിനെന്നാണ് ചോദ്യം. ഒരു സേവനവും നൽകാതെ മാസാമാസം പണം കിട്ടിയിട്ടുണ്ടെങ്കിൽ ' Something Wrong'ആണ്. ജനങ്ങളെ വിഡ്ഢിയാക്കുകയാണോ എന്നും സുധാകരൻ ചോദിച്ചു.

മാസപ്പടി വിവാദത്തിൽ നിയമസഭയിൽ ചട്ടം 285 പ്രകാരം മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു. മകളെ ന്യായീകരിച്ച് കൊണ്ടുള്ള മറുപടിയിൽ കള്ളപ്പണമെന്നതടക്കം ആരോപണങ്ങളെ പൂർണമായും തള്ളി. രണ്ട് കമ്പനികൾ തമ്മിൽ നടന്ന ഇടപാടാണെന്നും പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

മറുപടി 

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ കമ്പനിയുടെ (സി.എം.ആർ.എൽ.) ആദായനികുതി നിർണ്ണയത്തിൽ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് പുറപ്പെടുവിച്ച ഉത്തരവിന്റെ മാധ്യമങ്ങളിൽ ലഭ്യമായ ചില പകർപ്പുകളിൽ നിന്നും പൊതുമണ്ഡലത്തിൽ ചില കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. റിപ്പോർട്ടിന്റെ ഔദ്യോഗിക പകർപ്പ് കാണാൻ കഴിഞ്ഞിട്ടില്ല. എങ്കിലും, ലഭ്യമായ വിവരം വച്ചുകൊണ്ടാണ് ഈ മറുപടി പറയുന്നത്.

ഒരു ആദായനികുതി ദായകന് സാധാരണ അപ്പീൽ പ്രക്രിയയ്ക്ക് ബദലായി ജീവിതത്തിലൊരിക്കൽ Full and True Disclosure (പൂർണ്ണവും സത്യസന്ധവുമായ വെളിപ്പെടുത്തൽ) നടത്തി ആദായനികുതി നിയമം 245 D വകുപ്പു പ്രകാരം സെറ്റിൽമെന്റ് കമ്മീഷനെ സമീപിക്കാവുന്നതാണ്. ഇത് ഒരു ഒത്തുതീർപ്പിനു തുല്യമാണ്. ഇതിന്മേൽ അപ്പീലില്ല. ഇത് നികുതിദായകനും ആദായ നികുതി വകുപ്പും തമ്മിലുള്ള ഒരു ഒത്തുതീർപ്പാണ്. 2021 ൽ കേന്ദ്ര ഫിനാൻസ് ആക്ട് സെറ്റിൽമെന്റ് കമ്മീഷൻ ഉടൻ പ്രാബല്യത്തിൽ നിർത്തലാക്കുകയും അതുവരെ രാജ്യത്തെ വിവിധ സെറ്റിൽമെന്റ് കമ്മീഷൻ മുമ്പാകെ തീർപ്പാകാതെ കിടന്നിരുന്ന അപേക്ഷകൾ തീർപ്പാക്കാനായി ഇന്ററിം സെറ്റിൽമെന്റ് ബോർഡുകൾ രൂപീകരിക്കുകയും ചെയ്തു. ഈ ബോർഡിലെ അംഗങ്ങൾ ആദായനികുതി വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരാണ്.

സിവിൽ കോടതിയുടെ അധികാരമുള്ള ബോർഡിന്റെ അർദ്ധ ജുഡീഷ്യൽ ഓർഡർ എന്നു പറയുമ്പോഴും ഈ ഉത്തരവ് എഴുതുന്നത് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള മൂന്ന് ഉദ്യോഗസ്ഥരാണ് എന്ന വസ്തുത ഓർക്കേണ്ടതുണ്ട്.

സി എം ആർ എൽ ആദായനികുതി വകുപ്പുമായി നിയമയുദ്ധത്തിനില്ലായെന്നും തങ്ങളുടെ ആദായനികുതി സെറ്റിൽ ചെയ്യാൻ തയ്യാറാണെന്നും അപേക്ഷ സമർപ്പിച്ചപ്പോൾ ആദായനികുതി വകുപ്പിന്റെ അഭിപ്രായം തേടിയശേഷം പാസ്സാക്കിയ ഉത്തരവാണ് വിവാദവിഷയമാക്കുന്നത്. ഈ സെറ്റിൽമെന്റിൽ എക്സാലോജിക്ക് കമ്പനിയോ അതിന്റെ ഡയറക്ടറോ കക്ഷിയല്ല. അവരുടെ ഒരു വിഷയവും സെറ്റിൽമെന്റിന് വിധേയമായിട്ടുമില്ല.

സെറ്റിൽമെന്റ് ഉത്തരവിലെ ഒരു പരാമർശത്തിന്മേലാണ് ആരോപണം ഉന്നയിക്കുന്നത്. സി എം ആർ എല്ലിൽ ആദായനികുതി നിയമത്തിലെ വകുപ്പ് 132 പ്രകാരം 25.01.2019 ന് ഒരു പരിശോധന നടന്നിരുന്നുവെന്നും ആ പരിശോധനയിൽ എക്സാലോജിക്കുമായി ഏർപ്പെട്ടിട്ടുള്ള ഒരു കരാർ കണ്ടെത്തിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് കമ്പനിയുമായി ബന്ധപ്പെട്ടവർ ആദായനികുതി നിയമം 132 (4) പ്രകാരം ഒരു സത്യപ്രസ്താവന നൽകിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് സെറ്റിൽമെന്റ് ബോർഡിനെ അറിയിച്ചതായി കാണുന്നു.