തിരുവനന്തപുരം: ഇടതുമുന്നണി മന്ത്രിസഭ പുനഃസംഘടനയെ സംബന്ധിച്ച ിപ്പോർട്ടുകൾക്കിടെ, പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ രംഗത്ത്. എൽഡിഎഫിന്റെ ആഭ്യന്തരകാര്യമാണത്..പക്ഷേ കേട്ടിടത്തോളം മുഖം കൂടുതൽ വികൃതമാകും. തൊഴുത്തുമാറ്റി കെട്ടിയാൽ മച്ചി പശു പ്രസവിക്കില്ല. വീണ ജോർജിനെ ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി സ്പീക്കറാക്കുമെന്ന റിപ്പോർട്ടകളും കാണുന്നുണ്ട്. വർഷം തോറും സ്പീക്കറെ മാറ്റുന്നത് ശരിയല്ല. നിയമസഭ തല്ലിതകർത്തവർ ഉൾപ്പടെ പല കേസുകളിലും പ്രതികളായവരാണ് ഇപ്പോൾ തന്നെ മന്ത്രി സഭയിൽ ഉള്ളത്. അക്കൂട്ടത്തിലേക്ക് ഒരാൾ കൂടി എത്തുമെന്ന് ഗണേശ് കുമാറിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

സ്പീക്കറെ ഇടയ്ക്കിടെ മാറ്റുന്ന രീതിയോടു യോജിക്കാനാകില്ലെന്ന് മുരളീധരൻ വ്യക്തമാക്കി. മുൻപ് യുഡിഎഫ് ഭരണത്തിലിരുന്നപ്പോഴും ഇതു സംഭവിച്ചിട്ടുണ്ട്. എംഎൽഎമാർ വോട്ടു ചെയ്ത് തിരഞ്ഞെടുക്കുന്ന സ്പീക്കറെ ഇടയ്ക്കിടെ മാറ്റുന്നതു ശരിയല്ല. റിപ്പോർട്ടുകൾ ശരിയെങ്കിലും രണ്ടാം പിണറായി സർക്കാരിൽ മൂന്നാമത്തെ സ്പീക്കറെയാണ് തിരഞ്ഞെടുക്കാൻ പോകുന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

''ഇത് മുൻപും ഒന്നുരണ്ട് തവണ ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ കാലത്തും സംഭവിച്ചിട്ടുണ്ട്. പക്ഷേ, ആ രീതിയോടു യോജിക്കുന്ന ഒരാളല്ല ഞാൻ. അന്നും ഞാൻ എന്റെ വിയോജിപ്പ് പറഞ്ഞിട്ടുണ്ട്. ഈ പറയുന്നതുപോലെ സ്പീക്കറെ മാറ്റുമെങ്കിൽ, മൂന്നാമത്തെ സ്പീക്കറെയാണ് തിരഞ്ഞെടുക്കാൻ പോകുന്നത്. ഇതു മന്ത്രിസഭ പോലെയല്ല. എംഎൽഎമാർ വോട്ടു ചെയ്താണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നത്.

മുൻപ് വി എസ്. അച്യുതാനന്ദൻ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്പീക്കറായിരുന്ന കാർത്തികേയനെ കെപിസിസി പ്രസിഡന്റാക്കാൻ നോക്കിയപ്പോഴായിരുന്നു അത്. സ്പീക്കർ എന്നത് നിഷ്പക്ഷമായിട്ടുള്ള ഒരു പദവിയാണ്. അതിനെ ഇത്തരത്തിൽ രാഷ്ട്രീയമാക്കി മാറ്റുന്നതു ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കും അതു തന്നെയാണ് പറയാനുള്ളത്. ബാക്കി കാര്യങ്ങൾ അവർ തീരുമാനിച്ചോട്ടെ. മാറ്റുകയോ മാറ്റാതിരിക്കുകയോ ചെയ്യുന്നത് അവരുടെ കാര്യം. പക്ഷേ, ഞാൻ രണ്ടു കാര്യങ്ങൾ പറയുന്നു. ഒന്ന് മുഖം കൂടുതൽ വികൃതമാകും. രണ്ട്, തൊഴുത്തു മാറ്റിക്കെട്ടിയതുകൊണ്ട് മച്ചിപ്പശു പ്രസവിക്കാൻ പോകുന്നില്ല'' മുരളീധരൻ പറഞ്ഞു.

കെ.ബി.ഗണേശ് കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് മുരളീധരന്റെ മറുപടി ഇങ്ങനെ: ''അല്ലെങ്കിൽത്തന്നെ ഇപ്പോഴത്തെ മന്ത്രിസഭയിൽ ഉള്ളവർ ആരൊക്കെയാണ്? നിയമസഭയിലെ ഉപകരണങ്ങൾ തല്ലിപ്പൊളിച്ചവർ, പല കേസുകളിലും പ്രതികളായിട്ടുള്ളവർ. അതിന്റെ കൂട്ടത്തിൽ ഒരാളു കൂടി. അത്രേയുള്ളൂ വ്യത്യാസം.

സോളർ ഗൂഢാലോചനക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കോൺഗ്രസിന് ഒട്ടും ഭയമില്ല. അതെല്ലാം അന്വേഷിക്കണം എന്നു തന്നെയാണ് നിലപാട്. എന്തായാലും പിണറായി അന്വേഷിക്കേണ്ട. മറ്റു മാർഗങ്ങളെക്കുറിച്ചാണ് ഞങ്ങൾ ആലോചിക്കുന്നത്. അതാണ് നിയമോപദേശം തേടുന്നുവെന്നു പറയാൻ കാരണം. ഏത് അന്വേഷണവും ഞങ്ങൾ സ്വാഗതം ചെയ്യും. ആരു ഗൂഢാലോചന നടത്തിയാലും അവർ ശിക്ഷിക്കപ്പെടണം. അതാണ് പാർട്ടി നയം. അതാണ് യുഡിഎഫിന്റയും നയം. ഞങ്ങൾ അന്വേഷണത്തെ ഒട്ടും ഭയപ്പെടുന്നില്ല.

വിവാദ ദല്ലാൾ പറയുന്നതിനെ ഞങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ല. അദ്ദേഹം മനഃപൂർവം വഴിതിരിച്ചുവിടാൻ ഇറങ്ങിയതാണ്. എൽഡിഎഫിന്റെ ഒരു ഏജന്റായാണ് ദല്ലാൾ നന്ദകുമാർ ഈ പ്രസ്താവനകളെല്ലാം നടത്തിയത്. അതിനെ ഒരു ശതമാനം പോലും ഞങ്ങൾ അംഗീകരിക്കുന്നില്ല. പന്ത് ഞങ്ങളുടെ കോർട്ടിലേക്ക് അടിക്കാനാണ് ഓരോന്നു പറയുന്നത്. അത് വേണ്ട. അങ്ങനെ കൂട്ടത്തിലുള്ള ആരെയും ഞങ്ങൾക്ക് യാതൊരു സംശയവുമില്ല.

സോളാർ കേസിലെ ഗൂഡലോചന പിണറായിയുടെ പൊലീസ് അന്വേഷിക്കണ്ട.മറ്റ് വഴികളാണ് തേടുന്നത്.ഇതിൽ ഒന്നാം പ്രതി ഗണേശും രണ്ടാം പ്രതി പിണറായിയുമാണ്.ഗണേശിനെ ഇനി യു ഡി എഫിൽ എടുക്കില്ല.സോളാർ ഗൂഢാലോചന അന്വേഷണം യു ഡി എഫ് നേതാക്കളിലേക്കെത്തുമെന്ന ഭയമില്ല.ദല്ലാൾ നന്ദകുമാറിന്റെ ആരോപണങ്ങൾ മുഖവിലക്ക് എടുക്കുന്നില്ല.സോളാർ വിവാദത്തിൽ കോൺഗ്രസിൽ ആർക്കും പങ്കില്ലെന്നും കെ.മുരളീധരൻ പറഞ്ഞു