- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്'; വിഴിഞ്ഞം തുറമുഖത്തിന്റെ പേരും ലോഗോയും പ്രകാശനം ചെയ്ത് മുഖ്യമന്ത്രി; ഒക്ടോബർ നാലിന് ആദ്യ കപ്പലെത്തും; അന്താരാഷ്ട്ര മറൈൻ ട്രാൻഷിപ്പ് രംഗത്ത് അനന്തസാധ്യതകൾ തുറന്നുകിട്ടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പേരും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം നടന്നത്. 'വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് തിരുവനന്തപുരം' എന്നാണ് തുറമുഖത്തിന്റെ പേര്.
കേരളത്തിന്റെ സ്വപ്ന പദ്ധതിയാണിതെന്നും പദ്ധതി യാഥാർഥ്യമാകുന്നതോടെ അന്താരാഷ്ട്ര മറൈൻ ട്രാൻഷിപ്പ് രംഗത്ത് അനന്തസാധ്യതകൾ തുറന്നുകിട്ടുമെന്നും ലോഗോ പ്രകാശനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബർ ആദ്യവാരത്തിൽ ആദ്യ ചരക്കുകപ്പൽ വിഴിഞ്ഞത്തെത്തും എന്നത് എല്ലാ മലയാളികളേയും ആഹ്ലാദിപ്പിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പേരുമായി ബന്ധപ്പെട്ടു പല നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും തുറമുഖത്തിനു യോജിച്ച പേര് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ നേരത്തെ പറഞ്ഞിരുന്നു. സർക്കാരിന്റെ സ്‌പെഷൽ പർപ്പസ് കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷനൽ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം ചെയ്തു.
ഒക്ടോബർ നാലിനാണ് ആദ്യ കപ്പൽ തുറമുഖത്തെത്തുക. അദാനി പോർട്ട്സാണ് വിഴിഞ്ഞം തുറമുഖം നിർമ്മിക്കുന്നത്. 2015-ലാണ് തുറമുഖത്തിന്റെ തറക്കല്ലിട്ടത്. 1,000 ദിവസത്തിനകം നിർമ്മാണപ്രവർത്തനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ഇത് നീണ്ടുപോകുകയായിരുന്നു. അടുത്ത വർഷത്തോടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാകുമെന്നാണ് വിവരം.
2015 ഡിസംബർ അഞ്ചിനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്. 1000 ദിവസത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഓഖി ചുഴലിക്കാറ്റും കോവിഡും തടസ്സമായി. ചൈനയിൽനിന്നു ക്രെയിനുകളുമായി ആദ്യ കപ്പൽ ഒക്ടോബർ നാലിന് തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷ.
മേയിൽ ആദ്യഘട്ടം പൂർത്തിയാക്കി തുറമുഖം കമ്മിഷൻ ചെയ്യും. ഇന്ത്യയിൽ രാജ്യാന്തര കപ്പൽപാതയോട് ഏറ്റവും അടുത്ത തുറമുഖം വിഴിഞ്ഞമാണ്. രാജ്യാന്തര കടൽപാതയിൽനിന്ന് ഏകദേശം 18 കിലോമീറ്ററാണു വിഴിഞ്ഞത്തേക്കുള്ള ദൂരം.
കൊച്ചി തുറമുഖം 130 കിലോമീറ്റർ അകലെയാണ്. ഏകദേശം 400 മീറ്ററോളം നീളമുള്ള വലിയ ചരക്കുകപ്പലുകൾ (മദർഷിപ്പുകൾ) അടുപ്പിക്കാൻ കഴിയുന്ന രാജ്യത്തെ ഏക തുറമുഖവും വിഴിഞ്ഞമാണ്. നിലവിൽ മറ്റ് പോർട്ടുകളിൽനിന്ന് ചെറിയ ഫീഡർ കപ്പലുകളിൽ ചരക്ക് കൊളംബോയിലെത്തിച്ചശേഷം അവിടെനിന്ന് മദർഷിപ്പിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
കൊളംബോയിലേക്കുള്ള യാത്ര ഒഴിവാക്കാൻ മറ്റു രാജ്യങ്ങളിൽനിന്നുള്ള കപ്പലുകൾ ഇനി വിഴിഞ്ഞത്തേക്ക് എത്തും. തുറമുഖത്തോട് ചേർന്ന് 18 മുതൽ 20 മീറ്റർവരെ ആഴമുള്ളതും വിഴിഞ്ഞത്തിന്റെ പ്രത്യേകതയാണ്. മദർഷിപ്പുകൾക്ക് 16 മീറ്റർ ആഴത്തിൽ സഞ്ചരിക്കാൻ കഴിയും.
കപ്പലിൽനിന്നു കരയിലേക്കു കണ്ടെയ്‌നറുകൾ മാറ്റാൻ കഴിയുന്ന 3 ഷിപ്പ് ടു ഷോർ ക്രെയിനുകളും 2 യാർഡ് ക്രെയിനുകളുമായാണ് ചൈനയിൽനിന്ന് പ്രോജക്ട് വെസൽ പുറപ്പെട്ടിരിക്കുന്നത്. ഏകദേശം 100 മീറ്റർ നീളമുണ്ട് ഷിപ്പ് ടു ഷോർ ക്രെയിന്. ആദ്യഘട്ടം പൂർത്തിയാക്കാൻ 8 ഷിപ്പ് ടു ഷോർ ക്രെയിനുകളും 24 യാർഡ് ക്രെയിനുകളും ആവശ്യമാണ്.
തുറമുഖത്ത് കപ്പൽ അടുക്കുന്ന ബെർത്തിന് 250 മീറ്റർ നീളമുണ്ട്. നാലാം ഘട്ടത്തിൽ 2000 മീറ്ററായി ഉയർത്തും. വിഴിഞ്ഞത്തേക്കുള്ള രണ്ടുവരി റെയിൽപാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. അദാനി ഗ്രൂപ്പുമായി 40 വർഷത്തെ കരാറിലാണ് സർക്കാർ ഏർപ്പെട്ടിരിക്കുന്നത്.




