കണ്ണൂർ: ലോക്‌സഭയിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി തൃശൂരിൽ നിന്നും ജനവിധി തേടുമെന്ന റിപ്പോർട്ടുകൾക്കിടെ കണ്ണൂരിൽ നിന്നും മത്സരിക്കാൻ തയ്യാറെന്ന സൂചന വീണ്ടും നൽകി നടൻ സുരേഷ് ഗോപി. തന്നെ വരത്തനെന്ന് വിളിക്കാൻ കുറച്ചുകാലം കൂടി മാത്രം വടക്കുള്ളവർക്ക് അവസരമെന്ന് സുരേഷ് ഗോപി പയ്യന്നൂരിൽ പറഞ്ഞു. കുറച്ചുകാലം കഴിഞ്ഞാൽ താൻ കണ്ണൂരുകാരുടെ സ്വന്തമായി വരാൻ സാധ്യതയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ പുതിയ പ്രസ്താവനയിലൂടെ താരം കണ്ണൂരിൽ നിന്ന് ലോക്‌സഭയിലേക്കു മത്സരിക്കുമോ എന്ന ചോദ്യം വീണ്ടും സജീവമാകുകയാണ്.

പയ്യന്നൂരിൽ പെരുങ്കളിയാട്ട ധനസമാഹരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സുരേഷ് ഗോപി ഇത്തരമൊരു പ്രസ്താവന നടത്തിയത്. ലോക്‌സഭയിലേക്ക് തൃശ്ശൂരിൽ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാൻ തയ്യാറെന്ന് നടൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

ആലപ്പുഴയിലെ കുട്ടനാട്ടിൽ ജനിച്ച് കൊല്ലത്ത് അച്ഛന്റെ നാട്ടിൽ രണ്ടരവയസായപ്പോൾ കൊണ്ടുപോയി അവിടെ വളർന്ന് പഠിച്ച് ഒരു പൗരന്മായി മാറിയ ആളാണ് താനെന്ന് സുരേഷ് ഗോപി പറഞ്ഞു. പിന്നീട് തൊഴിൽ തേടി ചെന്നൈയിലേക്ക് പോയി. ഒരു പക്ഷേ ഏറ്റവും ഇഷ്ടപ്പെട്ട തമിഴ് ഭാഷ വിഹരിക്കുന്ന സ്ഥലത്ത് നാലു വർഷത്തെ അല്ലലുകളും വ്യാകുലതകൾക്കുമിടയിലാണ് കരിയർ നട്ടുവളർത്താനായത്.

ഇന്ന് അത് നിങ്ങൾക്കൊരു തണൽ മരമായി കാണാൻ സാധിക്കുന്നുണ്ടെങ്കിൽ അതിന് വളം നൽകി വെരുറപ്പിച്ചത് ചെന്നൈയാണ്. ഇന്ന് ജീവിതം ഉറപ്പിച്ചിരിക്കുന്നത് 33 വർഷമായി ഭാര്യ വീടുള്ള തിരുവനന്തപുരത്താണ്. തലസ്ഥാന നഗരിയിൽനിന്നും തീർത്തും ഒരു തെക്കന് വേണമെങ്കിൽ കുറച്ചുകാലത്തേക്ക് കൂടി വരത്തൻ എന്ന് നിങ്ങൾക്ക് ചാർത്തി തരാൻ താൻ അവസരം നൽകുകയാണ്.

കുറച്ചുകാലത്തേക്ക് കൂടിയാണെങ്കിലോ അതുകഴിഞ്ഞാലോ നിങ്ങളുടെ സ്വന്തം ആളെന്നനിലയിൽ താൻ വളർന്നുവരുകയാണെങ്കിൽ അഥ് ഏറ്റവും വലിയ സൗഭാഗ്യമായി മാറുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.