തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ. ഇ.ഡിയെ വച്ച് സിപിഎമ്മിനെ തകർക്കാനാണ് ശ്രമമെങ്കിൽ പ്രതിരോധിക്കുമെന്ന് ഗോവിന്ദൻ പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ ന്യായീകരിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം, തെറ്റുതിരുത്തി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഒരു തരത്തിലും അംഗീകരിക്കുന്നില്ല. ഒരു തെറ്റിനെയും പൂഴ്‌ത്തിവയ്ക്കാനില്ല. തെറ്റ് തിരുത്തൽ നടപടിയെടുത്തുവെന്നും എംവി ഗോവിന്ദൻ അവകാശപ്പെട്ടു. ഇത് സിപിഎം കൊള്ളയെന്ന് വരുത്താനുള്ള നീക്കത്തെ തുറന്നുകാട്ടും. ഇഡിക്ക് ബലപ്രയോഗം നടത്താൻ അധികാരമില്ല. ഇഡിയെ ഉപയോഗിച്ച് തൃശൂരിലെ സിപിഎമ്മിനെ തകർക്കാൻ വച്ച പാത്രം മാറ്റിക്കോ. അതിനു വഴങ്ങാൻ മനസ്സില്ല.

ജനങ്ങളെ മുൻനിർത്തി പ്രതിരോധിക്കും. സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കുന്നതിന്റെ ഭാഗമായി സിപിഎം നേതാക്കളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്. ഇഡിയുമായി പ്ലാൻ ചെയ്ത് ഇത് സിപിഎം നടത്തുന്ന കൊള്ളയാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം. മാധ്യമ ശ്യംഖല ഇഡിയുടെ ഈ അജണ്ട അനുസരിച്ച് പ്രവർത്തിക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

'കരുവന്നൂരിലെ ബാങ്ക് തട്ടിപ്പിനെ ഞങ്ങൾ ഒരുതരത്തിലും അനുകൂലിക്കുന്നില്ല. ഒരു തെറ്റായ പ്രവണതയേയും പൂഴ്‌ത്തി വയ്ക്കാനോ ഏതെങ്കിലും രീതിയിൽ ന്യായീകരിക്കാനോ സിപിഎമ്മില്ല. തെറ്റു തിരുത്തിക്കൊണ്ടു മാത്രമേ പോകാനാകൂ, അത് ആരായാലും. തെറ്റു പറ്റിയാൽ തിരുത്തണം. തിരുത്താൻ ആവശ്യമായ നിലപാടുകൾ എടുക്കണം.' ഗോവിന്ദൻ പറഞ്ഞു.

''ബലപ്രേയാഗത്തിലൂടെയാണ് ഇഡിയുടെ ചോദ്യം ചെയ്യൽ. അവർക്ക് അതിന് അധികാരമില്ല. സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കങ്ങൾ. സുരേഷ് ഗോപിയെ തൃശൂരിൽ ജയിപ്പിക്കാനുള്ള തന്ത്രം ഇതിലൂടെ നടക്കുന്നുണ്ട്. ഇഡിയെ ഉപയോഗിച്ച് തൃശൂരിലെ സിപിഎമ്മിനെ തകർക്കാൻ അനുവദിക്കില്ല. കരുവന്നൂരിലേത് സിപിഎം കൊള്ളയെന്ന് വരുത്താനുള്ള നീക്കം തുറന്നുകാട്ടും'' അദ്ദേഹം പറഞ്ഞു.

അതേസമയം, കരുവന്നൂർ കേസിൽ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷന്റെ പരാതിയിൽ കേസ് എടുക്കുന്നതിൽ പൊലീസിന് ആശയക്കുഴപ്പം. ഇഡി ഓഫീസിൽ മിന്നൽ പരിശോധന നടത്തിയ കൊച്ചി പൊലീസ് ഇതുവരെ എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാനോ പരാതിക്കാരന്റെ മൊഴി എടുക്കാനോ തയ്യാറായില്ല. പൊലീസ് കേസ് എടുക്കാത്തതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മർദ്ദനമുണ്ടായെന്നത് സത്യമാണെന്നുമാണ് പി ആർ അരവിന്ദാക്ഷൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

എ.സി മൊയ്തീനിന്റെ അടുത്ത സുഹൃത്തും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി.ആർ അരവിന്ദാക്ഷനാണ് ഇഡി ഉദ്യോഗസ്ഥർ വ്യാജ മൊഴിയുണ്ടാക്കാൻ മർദ്ദിച്ചെന്ന പരാതി നൽകിയത്. സിപിഎം നേതാക്കൾക്കെതിരായ നടപടി കടുപ്പിച്ചതിന് പിറകെയായിരുന്നു പരാതി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇഡിയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

സിപിഎം ഇഡിക്കെതിരെ ആരോപണങ്ങളുയർത്തുന്നുണ്ടെങ്കിലും കേസ് എടുക്കുന്നതിൽ കൊച്ചി പൊലീസിന് ആശയക്കുഴപ്പമാണ്. പരാതി കിട്ടി അഞ്ച് ദിവസം ആയിട്ടും അരിവിന്ദാക്ഷന്റെ മൊഴി എടുക്കാനോ എഫ്‌ഐആർ ഇടാനോ പൊലീസ് തയ്യാറായിട്ടില്ല.