- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരുവന്നൂർ വിഷയത്തിൽ പാർട്ടി പ്രതിസന്ധിയിൽ ആയിരിക്കുമ്പോൾ പാർട്ടിയെയും നേതാക്കളെയും ഒറ്റിക്കൊടുക്കരുതെന്ന് എം വി ഗോവിന്ദൻ; കരുവന്നൂർ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തെ കറുത്ത പാടാണെന്ന് ഷംസീറും
കണ്ണൂർ: കരുവന്നൂർ ബാങ്ക് ഇടപാട് കേസ് കൈകാര്യം ചെയ്തതിൽ നേതാക്കൾക്കുണ്ടായ വീഴ്ചയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൃശൂരിലെ സിപിഎം നേതാക്കൾക്ക് സെക്രട്ടറി താക്കീതും നൽകി. പാർട്ടി പ്രതിസന്ധിയിലായിരിക്കുമ്പോൾ പാർട്ടിയെയും നേതാക്കളെയും ഒറ്റിക്കൊടുക്കരുതെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ എം വി ഗോവിന്ദൻ നിർദ്ദേശിച്ചു. മുതിർന്ന നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
വേണ്ട രീതിയിൽ ഈ പ്രശ്‌നം കൈകാര്യം ചെയ്തില്ലെന്നു മാത്രമല്ല, സാഹചര്യത്തിനനുസരിച്ച് പരിഹാരവും ഉണ്ടായില്ലെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കരുവന്നൂരിനൊഴികെ മറ്റു ബാങ്കുകൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിലും സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്ന് ഗോവിന്ദൻ വിശദീകരണം തേടി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും യോഗം വിലയിരുത്തി. എ.സി. മൊയ്തീനെതിരെ ഉണ്ടായ ഇ.ഡി അന്വേഷണം ഒറ്റക്കെട്ടായി നേരിട്ടില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകും. വിഭാഗീയത രൂക്ഷമാകുന്നതായും അച്ചടക്ക നടപടിക്കു പകരം ശാസനയിലേക്ക് ഒതുങ്ങിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഒരു തെറ്റിനെയും പൂഴ്‌ത്തിവയ്ക്കാനില്ല. തെറ്റ് തിരുത്തൽ നടപടിയെടുത്തുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇത് സിപിഎം കൊള്ളയെന്ന് വരുത്താനുള്ള നീക്കത്തെ തുറന്നുകാട്ടും. ഇഡിക്ക് ബലപ്രയോഗം നടത്താൻ അധികാരമില്ല. ഇഡിയെ ഉപയോഗിച്ച് തൃശൂരിലെ സിപിഎമ്മിനെ തകർക്കാൻ വച്ച പാത്രം മാറ്റിക്കോ. അതിനു വഴങ്ങാൻ മനസ്സില്ല. ജനങ്ങളെ മുൻനിർത്തി പ്രതിരോധിക്കും. സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കുന്നതിന്റെ ഭാഗമായി സിപിഎം നേതാക്കളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്. ഇഡിയുമായി പ്ലാൻ ചെയ്ത് ഇത് സിപിഎം നടത്തുന്ന കൊള്ളയാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം. മാധ്യമ ശ്യംഖല ഇഡിയുടെ ഈ അജണ്ട അനുസരിച്ച് പ്രവർത്തിക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തെ കറുത്ത പാടാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. അടിക്കാൻ നമ്മൾ തന്നെ വടി ചെത്തിയിട്ടു കൊടുക്കരുത്. സഹകരണ സ്ഥാപനങ്ങൾ ജാഗ്രത കാണിക്കണം. അടിക്കാൻ വടി നമ്മൾ തന്നെ ചെത്തിയിട്ട് കൊടുക്കരുതെന്നും എഎൻ ഷംസീർ പറഞ്ഞു. കണ്ണൂർ പട്ടുവം സഹകരണ ബാങ്കിന്റെ ക്ഷേമ പദ്ധതി ഉദ്ഘാടനം ചെയ്യവേയാണ് സ്പീക്കറുടെ പരാമർശം.




