തിരുവനന്തപുരം: കായികതാരങ്ങൾക്ക് എല്ലാ ഘട്ടത്തിലും വിവിധ തരം സഹായം നൽകിയിട്ടുണ്ടെന്നും എന്നാൽ വ്യാപകമായി സർക്കാരിനെതിരെ പ്രചാരണം നടക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കായിക മേഖലയുടെയും കായികതാരങ്ങളുടെയും ഉന്നമനത്തിനായി നിലകൊള്ളുന്ന സമീപനമാണ് സംസ്ഥാന സർക്കാരിനുള്ളത്. ഒരു ഘട്ടത്തിലും പുറകോട്ട് പോയിട്ടില്ല.

കേരളത്തിലെ കായിക രംഗത്തിന് കരുത്താകുന്ന രീതിയിൽ അവരുടെ സംഭാവനകളെ മാറ്റിയെടുക്കുക എന്നതാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനായി മെഡൽ നേടിയിട്ട് ഒരു പഞ്ചായത്ത് അംഗം പോലും ഒന്നുകാണാൻ വന്നില്ലെന്ന ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷിന്റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

കായിക രംഗത്തിന് കരുത്താകുന്ന രീതിയിൽ കായികതാരങ്ങളുടെ സംഭാവന മാറ്റിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഏഷ്യൻ ഗെയിംസിൽ ഒൻപത് മലയാളി താരങ്ങൾ മെഡൽ നേടി. തിരുവനന്തപുരം എൽഎൻസിപിയിലാണ് ഏഷ്യൻ ഗെയിംസിന് അത്‌ലറ്റിക്‌സ് താരങ്ങൾ പരിശീലനം നടത്തിയത്. ഒളിംപിക്‌സിൽ പങ്കെടുത്ത മുഴുവൻ മലയാളികൾക്കും 10 ലക്ഷം വീതം നൽകി.

പിആർ ശ്രീജേഷിന് ഒളിംപിക്‌സ് മെഡൽ നേടിയപ്പോൾ 2 കോടി രൂപയും ജോലിയിൽ സ്ഥാനക്കയറ്റവും നൽകി. കൃത്യമായ പാരിതോഷികം നൽകി വരുന്നുണ്ട്. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്നവർക്ക് 20 ലക്ഷം 10 ലക്ഷം 5 ലക്ഷം എന്ന ക്രമത്തിലാണ് പാരിതോഷികം നൽകിവരുന്നത്. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയവർക്കും ഈ നിലയിൽ സമ്മാനം നൽകി.

ചെസ് ഒളിംപ്യാഡിൽ മെഡൽ നേടിയ നിഹാൽ സരിന് പത്ത് ലക്ഷം നൽകി. 2022 ൽ എച്ച്എസ് പ്രണോയ്ക്കും എംആർ അർജുനനും അഞ്ച് ലക്ഷം വീതം നൽകി. ജിവി രാജ പുരസ്‌കാരത്തിന് പ്രണോയിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദേശീയ ഗെയിംസ് പരിശീലനത്തിന് 5 കോടിയും ഇത്തവണ 4.27 കോടി ആദ്യ ഗഡുവായും അനുവദിച്ചു.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ 676 താരങ്ങൾക്ക് സ്പോർട്സ് ക്വോട്ടയിൽ ജോലി നൽകി. ഇത് സർവകാല റെക്കോർഡാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്ന 2010-14 സ്പോർട്സ് ക്വോട്ട നിയമന റാങ്ക് ലിസ്റ്റിലെ 65 പേർക്ക് കൂടി എൽഡിഎഫ് സർക്കാർ നിയമനം നൽകി. പൊലീസിൽ 31 പേർക്കും ജോലി നൽകി. 2015-19 കാലത്തിലെ സ്പോർട്സ് ക്വോട്ട നിയമനത്തിന് സർട്ടിഫിക്കറ്റ് പരിശോധന നടക്കുകയാണ്.

ഈ വർഷം തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 249 പേർക്ക് ഇതുവഴി ജോലി ലഭിക്കും. പ്രത്യേക പരിഗണന പ്രകാരം സികെ വിനീതിന് നേരത്തെ തന്നെ ജോലി നൽകിയിരുന്നു. കെഎസ്ഇബിയിലും സ്പോർട്സ് ക്വോട്ട നിയമനം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിൽ പാരിതോഷികം നൽകുന്നതിനു പുറമെ, കായികതാരങ്ങൾക്ക് മികച്ച പരിശീലനത്തിനും മറ്റുമായി കഴിഞ്ഞ രണ്ടര വർഷത്തിനിടെ 40 ലക്ഷം രൂപയോളം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ദേശീയ ഗെയിംസിന്റെ പരിശീലനാവശ്യങ്ങൾക്ക് സ്പോർട്സ് കൗൺസിൽ 5 കോടി രൂപ അനുവദിച്ചിരുന്നു. ഇത്തവണ ദേശീയ ഗെയിംസിന് ഗോവയിലേക്ക് പോകുന്ന താരങ്ങളുടെ പരിശീലനത്തിനായി 4.27 കോടി ആദ്യഗഡുവായി അനുവദിച്ചതായും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

കായികതാരങ്ങൾക്ക് ജോലി നൽകുന്ന കാര്യത്തിൽ സർവ്വകാല റെക്കോഡിട്ട സർക്കാരാണിത്. കഴിഞ്ഞ 7 വർഷത്തിനിടെ 676 താരങ്ങൾക്ക് സ്പോട്സ് ക്വാട്ടയിൽ സംസ്ഥാന സർക്കാർ നിയമനം നൽകി. സ്പോട്സ് ക്വാട്ട നിയമനത്തിനുള്ള 2010-14 റാങ്ക് ലിസ്റ്റിൽ നിന്നും 65 പേർക്ക് കൂടി നിയമനം നൽകിയിട്ടുണ്ട്. പൊലീസിൽ സ്പോട്സ് ക്വാട്ടയിൽ 31 പേർക്കും നിയമനം നൽകി. 2015-19 കാലയളവിലെ സ്പോട്സ് ക്വാട്ട നിയമന നടപടികൾ പുരോഗമിച്ചു വരികയാണ്. സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായി. ഈ വർഷം തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 5 വർഷത്തെ റാങ്ക് ലിസ്റ്റിൽ 249 പേർക്കാണ് നിയമനം ലഭിക്കുക. പ്രത്യേക പരിഗണനയിൽ ഫുട്ബോൾ താരം സി കെ വിനീതിന് നേരത്തേ ജോലി നൽകിയിരുന്നു. കെ എസ് ഇ ബിയിലും സ്പോട്സ് ക്വാട്ട നിയമനം നടക്കും.

2010-14ലെ റാങ്ക് ലിസ്റ്റിൽ നിന്നുള്ള സ്പോട്സ്‌ക്വാട്ട നിയമനം യു ഡി എഫ് സർക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്നതാണ്. തുടർന്നു വന്ന എൽ ഡി എഫ് ഗവൺമെന്റാണ് നിയമന നടപടി ആരംഭിച്ചത്. 2019 ഫെബ്രുവരി 8ന് 409 പേർ ഉൾപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഒഴിവുള്ള 250 തസ്തികകളിൽ നിയമനം നടത്തുകയും ചെയ്തു. അതേസമയം 110 പേർക്ക് മാത്രമാണ് യുഡി എഫ് സർക്കാരിന്റെ കാലത്ത് നിയമനം നൽകിയത്.

മറ്റു സംസ്ഥാനങ്ങളിലൊന്നും സ്പോർട്സ് ക്വാട്ട നിയമനമില്ല. കേരളത്തിൽ വർഷം തോറും 50 പേർക്ക് വീതം സ്പോട്സ് ക്വാട്ടയിൽ നിർബന്ധമായും നിയമനം നൽകി വരുന്നു. 2015 ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ മെഡൽ നേടിയ മുഴുവൻ താരങ്ങൾക്കും സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമിലെ മുഴുവൻ പേർക്കും നിയമനം നൽകി. ഇത്തരത്തിൽ കായികതാരങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവുമാണ് സർക്കാർ നൽകി വരുന്നത്. തുടർന്നും അതുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.