തിരുവനന്തപുരം: വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിന് നൽകുന്ന സ്വീകരണ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ച് ലത്തീൻ അതിരൂപതക്ക് കീഴിലെ വിഴിഞ്ഞം ഇടവക. രൂപതാ നേതൃത്വം ഉടക്കിട്ടപ്പോൾ ഇടവക പ്രതിനിധികളെ അനുനയ ചർച്ചയിലൂടെ സർക്കാർ ഒപ്പം നിർത്തുകയായിരുന്നു. കട്ടമരത്തൊഴിലാളികൾക്കുള്ള നഷ്ട പരിഹാരത്തുക കൂട്ടിയതടക്കമുള്ള തീരുമാനങ്ങളാണ് നിർണ്ണായകമായത്. സർക്കാർ സമീപനം മാറിയാൽ തങ്ങളുടെ സമീപനവും മാറുമെന്ന മുന്നറിയിപ്പോടെയാണ് വിഴിഞ്ഞം ഇടവക ഉദ്ഘാടനത്തിന് സഹകരിക്കാൻ തീരുമാനിച്ചത്.

ഇതോടെ ഉദ്ഘാടന ദിവസം ആഹ്വാനം നൽകിയ കരദിനാചരണത്തിൽനിന്ന് ഇടവക പിന്മാറി. വെള്ളിയാഴ്ച രാത്രി വിഴിഞ്ഞം പള്ളി മേടയിൽ നടന്ന ഇടവക അംഗങ്ങളുടെ യോഗത്തിന് ശേഷമാണ് ഇടവക വികാരി ഫാ. നിക്കോളാസ് ഇത് വ്യക്തമാക്കിയത്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഭൂരിപക്ഷവും മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ചയിൽ അംഗീകരിച്ചതായും സമയബന്ധിതമായി കാര്യങ്ങൾ നടപ്പിലാക്കുമെന്ന് ഉറപ്പുനൽകിയതായും ഇടവക വികാരി മാധ്യമങ്ങളോട് പറഞ്ഞു.

തുറമുഖ മേഖലയിലെ കുരിശും കുരിശടിയും മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ മന്ത്രി നേരിട്ടെത്തി സ്ഥലം സന്ദർശിച്ച് തീരുമാനം എടുക്കമെന്നും അറിയിച്ചതായി ഇടവക വികാരി പറഞ്ഞു. ഉദ്ഘാടനവുമായി സഹകരിക്കില്ലെന്നും ഉദ്ഘാടനം പ്രഹസനമാണെന്നുമുള്ള ലത്തീൻ അതിരൂപതയുടെ നിലപാടിനെകുറിച്ച് അറിയില്ലെന്നും വിഴിഞ്ഞം ഇടവകയുടെ തീരുമാനപ്രകാരമാണ് സർക്കാറിന്റെ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും ഫാ. നിക്കോളാസ് പറഞ്ഞു.

ലത്തീൻ അതിരൂപത നേതൃത്വം ഉയർത്തിയ കടുത്ത പ്രതിഷേധത്തിൽ വെട്ടിലായ സർക്കാറിന് ആശ്വാസം നൽകുന്നതായി വിഴിഞ്ഞം ഇടവകയുടെ തീരുമാനം. മറ്റന്നാളത്തെ ചടങ്ങിൽ ആർച്ച് ബിഷപ്പ് അടക്കം വിട്ടുനിൽക്കുമെന്ന സൂചനകൾക്കിടെയാണ് ഇടവക പ്രതിനിധികളെ അനുനയിപ്പിക്കാനായത്. രാവിലെ മന്ത്രി സജി ചെറിയാൻ നടത്തിയ ചർച്ചയിലെ ഉറപ്പുകളിലാണ് പ്രതിഷേധം വഴിമാറിയത്.

ജോലി നഷ്ടമാകുന്ന 53 കട്ടമരതൊഴിലാളികൾക്കുള്ള നഷ്ടപരിഹാരത്തുക ഉയർത്തി സർക്കാർ ഇന്ന് തന്നെ ഉത്തരവിറക്കി. നേരത്തെ ഒരാൾക്ക് 82440 രൂപയായിരുന്നു നഷ്ടപരിഹാരത്തുക, 4.22 ലക്ഷം വീതമാക്കിയാണ് കൂട്ടിയത്. ഒരു കുടുംബത്തിലെ ഒരാൾക്ക് തൊഴിൽ, 1565 പേർക്ക് വീടുകൾ എന്നിവട അടക്കം വേറെയും സർക്കാർ വാഗ്ദാനം നൽകി. രാവിലെ അതിരൂപതാ നേതൃത്വം സർക്കാറിനെ അതിരൂക്ഷമായാണ് വിമർശിച്ചത്.

അതിരൂപതാ നേതൃത്വവുമായി ചർച്ച ചെയ്യാതെയാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനമെടുത്തതെന്നാണ് വിഴിഞ്ഞം ഇടവക വിശദീകരണം. പങ്കെടുക്കരുതെന്ന കർശന നിർദ്ദേശം നേതൃത്വം നൽകുമോ എന്നുള്ളതാണ് ഇനി അറിയേണ്ടത്. നേരത്തെ സമരകാലത്തും നേതൃത്വത്തിൽ നിന്നും ഭിന്നമായ സമീപനം ഇടവക സ്വീകരിച്ചിരുന്നു. തീരശോഷണ പഠനമടക്കം സമരകാലത്തെ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ സർക്കാറിനെതിരെ രൂപതാ വിശ്വാസികൾക്കിടയിൽ കടുത്ത അമർഷമുണ്ട്. പക്ഷേ കപ്പലെത്തുമ്പോൾ വീണ്ടും പ്രതിഷേധിക്കുന്നതിനെതിരെയും സഭയിൽ സമ്മിശ്രവികാരമുണ്ട്.