- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മൃതദേഹം മറവുചെയ്യുന്ന ബാഗ് വാങ്ങിയതിൽവരെ വൻ അഴിമതി; ഭക്ഷണം വാങ്ങിയ വകയിൽ കുടുംബശ്രീക്ക് നൽകിയത് 1.32 കോടിരൂപ; കോവിഡിന്റെ മറവിൽ വലിയ കൊള്ള'; ആരോഗ്യമന്ത്രി മറുപടി പറയണമെന്ന് അനിൽ അക്കര
തൃശൂർ: കോവിഡ് കാലത്ത് തൃശൂർ മെഡിക്കൽ കോളേജിൽ എൻആർഎച്ച്എം ഫണ്ട് ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടന്നെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. മൃതദേഹം പൊതിയുന്ന ബാഗ് വാങ്ങുന്നതിൽ വരെ അഴിമതി നടന്നുവെന്നും അനിൽ അക്കര ആരോപിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.
തൃശ്ശൂർ മെഡിക്കൽ കോളേജിന് എൻ.ആർ.എച്ച്.എം വഴി ലഭിച്ച 8.19 കോടി രൂപയിൽ വലിയ കൊള്ളനടന്നുവെന്നാണ് അനിൽ അക്കര ആരോപിക്കുന്നത്. മെഡിക്കൽ കോളേജ് എംപ്ലോയീസ് സഹകരണ സംഘവും മെഡിക്കൽ കോളേജ് എച്ച്ഡിഎസ് വിഭാഗവും ചേർന്നാണ് കൊള്ള നടത്തിയതെന്നും അനിൽ അക്കര ആരോപിച്ചു. ഇതുസംബന്ധിച്ച് എച്ച്ഡിഎസ് ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കോവിഡിന്റെ മറവിൽ ഇത്രയും വലിയ കൊള്ള നടത്തുമെന്ന് കരുതിയില്ല. അക്കാലത്ത് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആകെ 3700റോളം മരണമാണ് നടന്നത്. അതിൽ മൃതദേഹം കവർ ചെയ്യുന്ന കടാവർ ബാഗ് 2000 എണ്ണം സൗജന്യമായി ലഭിച്ചു. ബാക്കിവരുന്ന 1700 എണ്ണത്തിൽ മെഡിക്കൽ കോളേജ് നേരിട്ട് ടെൻഡർ നൽകി വാങ്ങിയത് 1000 എണ്ണമാണ്. ഒന്നിന് വില 409 രൂപ. എന്നാൽ മെഡിക്കൽ കോളേജ് എംപ്ലോയീസ് സഹകരണസംഘം വ്യാജ ബിൽ നൽകി തട്ടിയെടുത്തത് 31 ലക്ഷം രൂപയാണ്. ശവശരീരം മറവ് ചെയ്യുന്ന ബാഗിൽ വരെ തട്ടിപ്പ് നടത്തുന്ന രീതിയിലേക്ക് എൻജിഒ യൂണിയൻ നേതാക്കൾ അംഗങ്ങളായ ഭരണസമിതി അധഃപതിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
പതിനായിരത്തോളം ബാഗ് വാങ്ങേണ്ട തുകയാണ് ചെലവാക്കിയതെന്നും അനിൽ അക്കര ആരോപിച്ചു. തൃശൂർ മെഡിക്കൽ കോളജ് എംപ്ലോയ്‌സ് സഹകരണ സംഘവും അന്നത്തെയും ഇന്നത്തെയും സൂപ്രണ്ടുമാരുമാണ് കൊള്ളയ്ക്ക് ഉത്തരവാദികൾ. ഭക്ഷണം വാങ്ങിയതിലും അഴിമതി നടന്നുവെന്ന് അനിൽ അക്കര ആരോപിക്കുന്നു.
ഭക്ഷണം വാങ്ങിയ വകയിൽ കുടുംബശ്രീക്ക് നൽകിയത് 1.32 കോടിരൂപയാണ്. ഇത് ഏത് കുടുംബശ്രീ വഴിയാണെന്ന് ദൈവത്തിന് മാത്രം അറിയുന്നകാര്യമാണ്. മെഡിക്കൽ കോളേജിനകത്ത് പ്രവർത്തിച്ചിരുന്ന കുടുംബശ്രീ യൂണിറ്റ് ആ കാലഘട്ടത്തിൽ കച്ചവടം ഇല്ലാത്തതിനാൽ വാടക ഒഴിവാക്കിത്തരുന്നതിനായി എന്നെ സമീപിച്ചിരുന്നു. മെഡിക്കൽ കോളേജിനകത്ത് പ്രവർത്തിച്ചിരുന്ന കുടുംബശ്രീ യൂണിറ്റിന് ഓർഡർ നൽകാതെ ഇവർ ആർക്കാണ് ഓർഡർ നൽകിയതെന്നും അനിൽ അക്കരെ ചോദിച്ചു.
മരുന്ന് മുതൽ ഓക്സിജൻ വരെയുള്ള പർച്ചെയ്‌സിൽ കോടികളുടെ ക്രമക്കേടാണ് നടന്നിട്ടുള്ളത്. ഈ അഴിമതി സംസ്ഥാന സർക്കാർ ഏജൻസി പരിശോധിച്ചാൽ പുറത്ത് വരില്ല. എൻആർഎച്ച്എം ഫണ്ടായതുകൊണ്ട് കേന്ദ്ര സർക്കാരിനും ഈ വിഷയത്തിൽ ഉത്തരവാദിത്തമുണ്ട്. ആയതിനാൽ സമഗ്രമായ അന്വേഷണം കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരിട്ട് നടത്തണം. ഇക്കാര്യത്തിൽ സംസ്ഥാന ആരോഗ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




