- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എല്ലാം ഏമാന്മാർ തീരുമാനിക്കുകയാണെങ്കിൽ കഷ്ടമല്ലേ; പ്രേക്ഷകരെ മൊത്തത്തിൽ അവഹേളിക്കുന്ന കാര്യമാണിത്'; കേരളീയത്തിലെ ചലച്ചിത്ര മേളയിൽ തഴഞ്ഞതിനെതിരെ ബാലചന്ദ്രമേനോൻ
തിരുവനന്തപുരം: കേരളപ്പിറവിയോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 മേളയോടനുബന്ധിച്ചുള്ള ചലച്ചിത്ര മേളയിൽ നിന്നും തന്റെ ചിത്രങ്ങളെ തഴഞ്ഞതിനെതിരെ വിമർശനവുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. തന്റെ ഒരു സിനിമയുടെ പ്രാതിനിധ്യം പോലും ഇല്ല എന്ന് കണ്ടപ്പോൾ മിണ്ടാതെ പോകാൻ തോന്നിയില്ലെന്ന് ബാലചന്ദ്രമേനോൻ പറഞ്ഞു. തന്റെ പ്രേക്ഷകരെ മൊത്തത്തിൽ അവഹേളിക്കുന്ന ഒരു കാര്യമാണിത്. അല്ലാതെ ബാലചന്ദ്രമേനോന്റെ സിനിമ ഇല്ലെങ്കിലും ചലച്ചിത്രമേളയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഒരു നീതി പുലർത്തണമായിരുന്നു. തന്റെ സമാന്തരങ്ങൾ എന്ന ചിത്രത്തെ ഉയർത്തിക്കാട്ടിയാണ് ബാലചന്ദ്ര മേനോൻ കേരളീയം-2023 ചലച്ചിത്രോത്സവത്തെ വിമർശിച്ചത്. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ദേശീയ പുരസ്‌കാരം വരെ നേടിയ തന്റെ സിനിമകൾ ഉണ്ടായിരുന്നിട്ടും അവയിൽ ഒന്നുപോലും ചലച്ചിത്രമേളയിൽ ഉൾപ്പെടുത്താതെ അവഗണിച്ചതിലുള്ള പ്രതിഷേധവും സങ്കടവും ബാലചന്ദ്രമേനോൻ പങ്കുവെച്ചത്. അവധി ആഘോഷിക്കാനായി പോയ ബാലചന്ദ്രമേനോൻ ഇളയമകൾക്കൊപ്പം ഇപ്പോൾ ന്യൂജേഴ്‌സിയിലാണ് ഉള്ളത്.
'സർക്കാറെന്ന് പറയുന്നത് എന്റെയും കൂടെ സർക്കാരല്ലേ... എനിക്ക് തോന്നിയ വിഷമം പ്രകടിപ്പിക്കുന്നതാണ് കേരളപ്പിറവി ദിനത്തിൽ പങ്കുവെച്ച ഈ വീഡിയോ. എല്ലാവർക്കും ചെയ്യുന്ന എല്ലാത്തിനെയും കുറിച്ചും ബോധ്യമുണ്ടാകണമെന്നില്ലല്ലോ. അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്.' 'ആഭിജാത്യം സിനിമയിൽ സന്ധ്യ കഴിക്കാൻ പന്തിയിൽ ഇരുന്ന മധു സാറിനെ തിക്കുറുശ്ശി സാർ അതിന് അനുവദിക്കാതെ എഴുന്നേൽപ്പിച്ച് വിടുന്ന ഒരു രംഗമുണ്ട്. ഇത്തവണത്തെ കേരളീയം ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുത്ത സിനിമകളുടെ ലിസ്റ്റ് കണ്ടപ്പോൾ അതേ മാനസീകാവസ്ഥയാണ് എനിക്ക് തോന്നിയത്. കാരണം ഞാൻ നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്.'
'അഭിനയം, കഥ, തിരക്കഥ, സംവിധാനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നിട്ടും മലയാള സിനിമയുടെ പരിച്ഛേദം കാണിക്കുന്ന കേരളീയം ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ ലിസ്റ്റിൽ എന്റെ ഒരു സിനിമപോലും ഇല്ല. ചില സംവിധായകരുടെ രണ്ട് സിനിമകളൊക്കെയുണ്ട്. പക്ഷെ എന്റെ സിനിമകളിൽ ഒരു സിനിമ പോലും ലിസ്റ്റിൽ ഇല്ല.' 'നമ്മൾ ജീവിച്ചിരിക്കെ ഇങ്ങനെയൊക്കെ കാണുമ്പോൾ അത് ഞാൻ ചൂണ്ടാക്കാണിക്കണം. കരയുന്ന കുഞ്ഞിനെ പാലുള്ളു എന്നാണല്ലോ. എന്റെ സിനിമകൾ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷക വൃന്ദത്തെ അവഹേളിക്കുന്നതാണ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ ലിസ്റ്റ്. അല്ലാതെ ബാലചന്ദ്രമേനോന്റെ സിനിമ പ്രദർശിപ്പിച്ചില്ലെങ്കിൽ മേളയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. നാച്വറൽ ജസ്റ്റിസ് എന്നൊരു സാധനമുണ്ടല്ലോ.'
സംവിധായകൻ മോഹന്റെയും ഒരു പടവും കണ്ടില്ല അതിൽ. മോഹൻ നല്ല പടങ്ങൾ എടുത്തിട്ടുള്ള ആളല്ലേ. എല്ലാം ഏമാന്മാർ തീരുമാനിക്കുകയാണെങ്കിൽ കഷ്ടമല്ലേ അത് അനീതിയല്ലേ ആ കാണിക്കുന്നത്. മികച്ച ഫിലിം എന്നൊന്നും പറയേണ്ട, പ്രാതിനിധ്യം ആണ് ഉദേശിച്ചത്. കൂട്ടത്തിൽ ഞങ്ങളെയും ഒന്ന് ഇരുത്തേണ്ടേ. ഏമാന്മാർ അങ്ങ് തീരുമാനിച്ചാൽ എങ്ങനെയാ. ഇത് എന്തുകൊണ്ട് എന്ന് ചോദിക്കാൻ ഒരു പൗരൻ എന്ന നിലയിൽ എനിക്ക് ജനാധിപത്യമായി അവകാശമുണ്ട്. ഇത് ചെയ്തവർ ആരായാലും അത് ഉത്തരവാദികൾ തന്നെയാണ്. കെഎസ്എഫ്ഡിസി, ചിത്രാഞ്ജലി, ചലച്ചിത്ര അക്കാദമി ഇവിടെ എല്ലാം ഇരിക്കുന്നവർ എന്റെ സുഹൃത്തുക്കളാണ്. എനിക്ക് അവരുമായി ഒരു പ്രശ്‌നവും ഇല്ല.
ഞാൻ സിനിമ ചെയ്യുന്ന കാലത്ത് കെഎസ്എഫ്ഡിസിയുടെ അവസ്ഥ എന്താണെന്നു ഇപ്പോൾ ഇരിക്കുന്നവരിൽ പലർക്കും അറിയില്ല. അവർ ബുദ്ധിമുട്ടുന്ന സമയത്താണ് എന്റെ സിനിമകൾ വരുന്നത്. അതെല്ലാം ഒരുപാട് ഓടിയ ചിത്രങ്ങളാണ്. എന്തുമാത്രം റെവന്യൂ ആണ് എന്റെ ചിത്രങ്ങളിലൂടെ ചിത്രാഞ്ജലിക്ക് കൊടുത്തത്. കണക്കുകൾ എടുത്തു നോക്കട്ടെ. ഇതെല്ലാം പറയേണ്ടിവന്നതാണ്. ആ രീതിയിൽ സർക്കാരിന്റെ കരങ്ങൾക്ക് ശക്തി പകർന്ന ചലച്ചിത്രകാരനാണ് ഞാൻ. അവിടെ തന്നെയാണ് സമാന്തരങ്ങൾ എടുത്തത്. ചിത്രാഞ്ജലിയിൽ നിന്ന് പോയിട്ടാണ് അത് ദേശീയ അവാർഡ് വാങ്ങിയത്. അപ്പോൾ ചിത്രാഞ്ജലിയുടെ പ്രസ്റ്റീജ് ഫിലിം അല്ലേ അത്. എന്തുകൊണ്ട് അതിനെ ഉൾപ്പെടുത്തിയില്ല,' ബാലചന്ദ്ര മേനോൻ ചോദിക്കുന്നു.
നിലവാരം ഇല്ലാത്ത പടമാണോ അത്, ഉത്തരം തരണം. തെറ്റാണ്, അധർമ്മമാണ് ആ കാണിച്ചത്. അല്ലെങ്കിൽ ജനങ്ങൾ പറയട്ടെ. അതിൽ പറഞ്ഞ വിഷയം എന്താണ്, റെയിൽവേ എന്ന രാജ്യത്തിലെ ഞരമ്പുകളിൽ രക്തയോട്ടം നിലയ്ക്കാൻ പാടില്ല എന്ന് ഞാൻ പറഞ്ഞതാണോ തെറ്റ് കുടുംബം ആണ് എല്ലാത്തിന്റെയും ആധാരം, അതിനെ സംരക്ഷിക്കണം എന്ന് പ്രചരിപ്പിച്ചതാണോ തെറ്റ് എനിക്ക് അറിയില്ല. എനിക്ക് മാനസികമായ വിഷമം ഉണ്ട്. ആര് വിമർശിച്ചാലും ഈ ദുഃഖം തനിക്ക് പ്രകടിപ്പിക്കാതിരിക്കാൻ കഴിയില്ല. ഈ നവംബർ ഒന്നാം തീയതി രാവിലെ എഴുന്നേറ്റുവന്ന് ഇങ്ങനെയൊക്കെ പറയേണ്ടി വന്നതിൽ ലജ്ജയുണ്ട്. ആ ലജ്ജയ്ക്ക് കാരണക്കാർ ആരായാലും അവരും ലജ്ജ കൊണ്ട് തല താഴ്‌ത്തേണ്ടി വരുമെന്നും ബാലചന്ദ്ര മേനോൻ പറഞ്ഞു.
മനസിൽ ദുഃഖം വെച്ചുകൊണ്ട് ചിരിച്ചുകൊണ്ടുപറയാൻ താൻ രാഷ്ട്രീയക്കാരനല്ലെന്ന ആമുഖത്തോടെയാണ് ബാലചന്ദ്രമേനോൻ ഫേസ്‌ബുക്ക് ലൈവ് ആരംഭിക്കുന്നത്. ഉള്ളത് ഉള്ളതുപോലെ പറയുന്നത് സിനിമയിലും സ്വകാര്യജീവിതത്തിലും താനിന്നുവരെ അനുവർത്തിച്ചിട്ടുണ്ട്. രാജാവ് നഗ്‌നനാണെങ്കിൽ തല പോയാലും അങ്ങനെ തന്നെ പറയും. ഏതാണ്ട് നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ പ്രവർത്തിക്കുന്നു. എല്ലാ സിനിമയും കഥയും തിരക്കഥയും സംവിധാനവും ഒക്കെയായി ചെയ്തതാണ്. ഇത്രയുമൊക്കെ ചെയ്തിട്ട് മലയാള സിനിമയുടെ പരിച്ഛേദം കാണിക്കുന്ന ഒരു മേളയിൽ, മലയാളസിനിമയിൽ കഴിഞ്ഞുപോയ കാലത്ത് വന്ന സിനിമകളുടെ ലിസ്റ്റ് വന്നപ്പോൾ അതിൽ തന്റെ ഒരു സിനിമയുടെ പോലും പ്രാതിനിധ്യം ഇല്ല, ചില സംവിധായകരുടെ രണ്ടു പടങ്ങൾ ഉണ്ട്, തിയറ്ററിൽ അധികം ഓടാത്ത പടങ്ങളുണ്ട് അതിൽ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
''ഇത്രയും കാലമായിട്ട് മലയാളികളുടെ മനസ്സിൽ എന്റേതായ ഒരു സിനിമാസംസ്‌കാരം പ്രകടിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്, അത് ആൾക്കാർ ഉൾക്കൊണ്ടിട്ടും ഉണ്ട്. അങ്ങനെയുള്ള തന്റെ ഒരു സിനിമയുടെ പ്രാതിനിധ്യം പോലും ഇല്ല എന്ന് കണ്ടപ്പോൾ മിണ്ടാതെ പോകാൻ തോന്നിയില്ല. കാരണം ഇക്കാലത്ത് കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന് എല്ലാവർക്കും അറിയാം. കരഞ്ഞിട്ടും പാല് കിട്ടുന്നില്ല അതാണ് ഇവിടുത്തെ അവസ്ഥ. കിട്ടുന്ന പാലിന്റെ പരിഗണന മറ്റുപലതുമാണ് എന്ന് എല്ലാവർക്കും അറിയാം. നമ്മൾ ഇതെല്ലം അറിഞ്ഞിരിക്കണം. നമ്മൾ ജീവിച്ചിരിക്കെ ഇങ്ങനെ എല്ലാം സംഭവിക്കുമ്പോൾ അത് ചൂണ്ടിക്കാണിക്കേണ്ടത് എന്റെ സിനിമകളിലൂടെ ഞാൻ ഉണ്ടാക്കിയ ഒരു പ്രേക്ഷക സഞ്ചയമുണ്ട്, പ്രേക്ഷക വൃന്ദമുണ്ട്. തരക്കേടില്ലാത്ത ഒരു വൃന്ദം ആണത്. അവർ തിയറ്ററിൽ കിടന്നു ഡാൻസ് ചെയ്യുന്നില്ല എന്നേയുള്ളൂ. വർഷങ്ങളായി എന്റെ പ്രേക്ഷകരാണ് അവർ.
1980 ൽ ഇറങ്ങിയ ഒരു പടത്തെപ്പറ്റി ഇപ്പോൾ പോലും ഉറക്കത്തിൽ വിളിച്ചുണർത്തി ചോദിച്ചാൽ അയ്യോ എനിക്കറിയാം എന്ന് പറയുന്ന രീതിയിൽ ഉള്ള ഒരു പ്രേക്ഷകവൃന്ദം എനിക്കുണ്ട്. അവരെ മൊത്തത്തിൽ അവഹേളിക്കുന്ന ഒരു കാര്യമാണ് ഇത്. അല്ലാതെ ബാലചന്ദ്രമേനോന്റെ സിനിമ ഇല്ലെങ്കിലും ചലച്ചിത്രമേളയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഒരു നീതി പുലർത്തണമായിരുന്നു. നാച്ചുറൽ ജസ്റ്റിസ് എന്നൊന്നുണ്ടല്ലോ. അല്ലെങ്കിൽ അതിൽ ഉള്ള പടങ്ങൾ എല്ലാം നമുക്ക് മീതെ ഉള്ള പടങ്ങൾ ആയിരിക്കണം. ഒരു ഷോ പോലും നേരെ നടക്കാത്ത പടങ്ങൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നവംബർ ഒന്നാം തീയതി ആയിട്ട് പൊങ്ങച്ചം പറയുകയാണ് എന്ന് ധരിക്കരുത്. പക്ഷേ പൊങ്ങച്ചം പറയാൻ ബാധ്യസ്ഥനാകുകയാണ്. ഒന്നും വേണ്ട, 'സമാന്തരങ്ങൾ' മാത്രം എടുത്തു നോക്കൂ, സഖാവ് നായനാർ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ സംസ്ഥാന സർക്കാർ എനിക്ക് അതിനു അവാർഡ് തന്നത് വിവിധ മേഖലകളിൽ പുലർത്തിയ മികവിനാണ്. കേന്ദ്രത്തിൽ വന്നപ്പോൾ കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരം ലഭിച്ചു, അതിൽ തന്നെ മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. സമാന്തരങ്ങളിൽ പത്ത് ഡിപ്പാർട്ട്‌മെന്റ് ആണ് ഒറ്റയ്ക്ക് കൈകാര്യം ചെയ്തത്. അങ്ങനെ ഒരു റെക്കോഡ് വേറെ ആർക്കും ഇല്ല. ഇതൊക്കെ എനിക്ക് പറയേണ്ടി വന്നതിൽ വിഷമമുണ്ട്. അത്രയൊക്കെ വന്ന ഒരു സിനിമയ്ക്ക് ഇവരുടെ കൂട്ടത്തിൽ ഇരിക്കാൻ അർഹത ഇല്ല എന്ന പറഞ്ഞ മഹാന്മാർ ആരായാലും ഒരു ഉത്തരം തരാൻ ജനാധിപത്യപരമായി ബാധ്യതയുണ്ട്.
സ്ത്രീപക്ഷ സിനിമയായി 'അച്ചുവേട്ടന്റെ വീട്', തമാശ പറയുകയാണെങ്കിൽ 'ചിരിയോ ചിരി' എന്നിവയൊക്കെ ട്രെൻഡ് സ്റ്റാർ ആയിരുന്നു. അതിനുശേഷമാണ് നാടോടിക്കാറ്റ് ഒക്കെ വരുന്നത്. ഏപ്രിൽ മാസം എന്ന് പറഞ്ഞു കഴിഞ്ഞാൽ സിനിമ ഇഷ്ടപ്പെടുന്നവർ അറിയാതെ 'ഏപ്രിൽ 18' എന്ന് പറഞ്ഞുപോകും. അപ്പോൾ ഇതൊന്നും ജനപ്രീതി ഉള്ള സിനിമയല്ലേ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ തീരുമാനം എടുത്തിട്ടുള്ള ചലച്ചിത്ര ഗ്രമേറിയൻ ആരാണെങ്കിലും അത് നീതിക്ക് നിരക്കാത്ത പ്രവൃത്തിയാണ്. വേറെ വാക്കുകൾ ഉണ്ട്, ഞാൻ സഭ്യമായി പറയുന്നു എന്നേ ഉള്ളൂ. എനിക്കുവേണ്ടിയല്ല ഞാൻ സംസാരിക്കുന്നത്. എന്റെ പ്രേക്ഷകർക്കുവേണ്ടിയാണ്. എന്റെ പ്രേക്ഷകരെ അങ്ങനെ അടച്ചാക്ഷേപിക്കാൻ പാടില്ലായിരുന്നുവെന്നും ബാലചന്ദ്രമേനോൻ പറയുന്നു.
കേരളം ഇതുവരെ കൈവരിച്ച പുരോഗതി ലോകത്തോട് വിളിച്ച് പറയുക എന്ന ലക്ഷ്യത്തോടെയാണ് കേരളീയം പരിപാടിക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കം കുറിച്ചത്. 42 വേദികളിലായി നടക്കുന്ന കേരളീയത്തിൽ ഭാവി കേരളത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന സെമിനാറുകൾ, പ്രദർശനങ്ങൾ, ബിസിനസ് മീറ്റുകൾ, ട്രേഡ് ഫെയർ, ഭക്ഷ്യമേള, ചലച്ചിത്രമേള, കലാപരിപാടികൾ എന്നിവ നടക്കും. ചലച്ചിത്രമേള അടക്കം എല്ലാ വേദികളിലേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഥമ കേരളീയം വാരാഘോഷം ഉദ്ഘാടനം ചെയ്തത്. കമൽ ഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന തുടങ്ങിയ സിനിമാ താരങ്ങളും വ്യവസായികളായ എംഎ യൂസഫലി, രവി പിള്ള, വിവിധ വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.




